മീഷോയ്ക്ക് തിരിച്ചടി; ₹1,500 കോടിയുടെ ആദായനികുതി നോട്ടീസ്, നിയമ പോരാട്ടത്തിനൊരുങ്ങി കമ്പനി

ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ നഷ്ടത്തില്‍ വന്‍ വര്‍ധനവുണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ നികുതി നോട്ടീസ് വരുന്നത്
മീഷോയ്ക്ക് തിരിച്ചടി; ₹1,500 കോടിയുടെ ആദായനികുതി നോട്ടീസ്, നിയമ പോരാട്ടത്തിനൊരുങ്ങി കമ്പനി
Published on

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയ്ക്ക് (Meesho) ആദായനികുതി വകുപ്പിന്റെ വക വന്‍ തിരിച്ചടി. 2023-24 അസസ്മെന്റ് വര്‍ഷത്തെ നികുതിയുമായി ബന്ധപ്പെട്ട് 1,500 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കമ്പനിക്ക് നോട്ടീസ് നല്‍കി. എന്നാല്‍, ഈ ഉത്തരവിനെതിരെ ശക്തമായ നിയമപോരാട്ടം നടത്താനാണ് കമ്പനിയുടെ തീരുമാനം.

കമ്പനിയുടെ ചില വരുമാന സ്രോതസുകളും നികുതിയിളവുകളും സംബന്ധിച്ച തര്‍ക്കമാണ് ഇത്രയും വലിയൊരു തുക പിഴയായി ചുമത്താന്‍ കാരണമായതെന്നാണ് സൂചന. നികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ വസ്തുതാവിരുദ്ധമാണെന്നും നിലവിലെ നിയമങ്ങള്‍ പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും മീഷോ വക്താവ് അറിയിച്ചു. മേല്‍ക്കോടതികളെയോ അപ്പലേറ്റ് അതോറിറ്റിയെയോ സമീപിച്ച് സ്റ്റേ വാങ്ങാനാണ് കമ്പനിയുടെ നീക്കം.

നേരത്തെയുള്ള അസസ്മെന്റ് വര്‍ഷത്തിലും (2022-23) സമാനമായ ഡിമാന്‍ഡ് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അത് തങ്ങളുടെ പ്രോസ്‌പെക്ടസില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അറിയിച്ചു. ഈ വിഷയം നിലവില്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി 2025 ഏപ്രില്‍ 17-ന് ഈ ഡിമാന്‍ഡ് നോട്ടീസിന് ഇടക്കാല സ്റ്റേ അനുവദിച്ചതായും ഫയലിംഗില്‍ പറയുന്നു.

നഷ്ടത്തിലെ വര്‍ധനയ്ക്ക് പിന്നാലെ

ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ നഷ്ടത്തില്‍ വന്‍ വര്‍ധനവുണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ നികുതി നോട്ടീസ് വരുന്നത്. മൂന്നാം പാദത്തില്‍ മീഷോയുടെ അറ്റനഷ്ടം മുന്‍വര്‍ഷത്തെ 37.4 കോടി രൂപയില്‍ നിന്ന് ഏകദേശം 12 മടങ്ങ് വര്‍ധിച്ച് 491 കോടി രൂപയായി. ഇതേ കാലയളവില്‍ വരുമാനം 32 ശതമാനം വര്‍ധിച്ച് 3,517.6 കോടി രൂപയിലെത്തിയെങ്കിലും നഷ്ടം വര്‍ധിക്കുകയാണുണ്ടായത്. ഈ പാദത്തില്‍ വരുമാനത്തേക്കാള്‍ വേഗത്തില്‍ ചെലവുകള്‍ വര്‍ധിച്ചതാണ് ഓര്‍ഡറുകളിലും ഉപയോക്താക്കളിലും വളര്‍ച്ചയുണ്ടായിട്ടും നഷ്ടം കൂടാന്‍ കാരണമായത്.

ഓര്‍ഡറുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ധിച്ച് 690 ദശലക്ഷമായും, വാര്‍ഷിക ഇടപാടുകാരുടെ എണ്ണം 34 ശതമാനം വര്‍ധിച്ച് 251 ദശലക്ഷമായും ഉയര്‍ന്നതായി മീഷോ അറിയിച്ചു.

2015-ല്‍ വിദിത് ആത്രേയും സഞ്ജീവ് ബര്‍ണ്‍വാളും ചേര്‍ന്ന് സ്ഥാപിച്ച മീഷോ, ചെറുകിട വില്‍പനക്കാരിലും സാധാരണക്കാരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മാര്‍ക്കറ്റ്പ്ലെയ്സാണ്. പ്രധാനമായും ടയര്‍-II നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വലിയ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന മീഷോയ്ക്ക് ഇത്രയും വലിയൊരു തുക നികുതിയായി അടയ്‌ക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഐടി, ഇ-കൊമേഴ്സ് മേഖലയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകള്‍ക്കെതിരെ ആദായനികുതി വകുപ്പ് കര്‍ശനമായ പരിശോധനകള്‍ നടത്തിവരികയാണ്. സൊമാറ്റോ (Zomato), സ്വിഗ്ഗി (Swiggy) തുടങ്ങിയ കമ്പനികളും സമാനമായ ജിഎസ്ടി, ഇന്‍കം ടാക്‌സ് നോട്ടീസുകള്‍ നേരിടുന്നുണ്ട്.

E-commerce platform Meesho has received a ₹1,500 crore income tax demand notice and plans to challenge the order legally.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com