

അടുത്ത അഞ്ച്, ആറ് വർഷത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കാരണം ആദായനികുതി എന്ന സംവിധാനം തന്നെ ഇല്ലാതായേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് ഓൺലൈൻ ബാങ്കായ മോൺസോയുടെ (Monzo) സ്ഥാപകൻ ടോം ബ്ലോംഫീൽഡ്. എഐ സാങ്കേതികവിദ്യ തൊഴിൽ വിപണിയെയും കമ്പനികളുടെ പ്രവർത്തന രീതിയെയും മാറ്റിമറിക്കുന്നതോടെ, മനുഷ്യന്റെ അധ്വാനത്തിന് മേലുള്ള നികുതിക്ക് പകരം എഐ ഇൻഫ്രാസ്ട്രക്ചറിന് (Compute/Data centres) മേൽ നികുതി ഏർപ്പെടുത്തേണ്ടി വരുമെന്ന നിരീക്ഷണമാണ് ബ്ലോംഫീൽഡ് പങ്കുവെക്കുന്നത്.
യൂണിവേഴ്സിറ്റി പ്രൊഫസർമാരെപ്പോലും മറികടക്കുന്ന പ്രകടനമാണ് നിലവിൽ എഐ ടൂളുകൾ കാഴ്ചവെക്കുന്നത്. ഇത് ടാക്സ് അക്കൗണ്ടിംഗ്, കോഡിംഗ് തുടങ്ങിയ വൈറ്റ് കോളർ ജോലികളെ സാരമായി ബാധിക്കുന്നു. ഉദാഹരണത്തിന്, ചാറ്റ് ജിപിടി (ChatGPT) അവതരിപ്പിക്കപ്പെട്ടതിന് ശേഷം എൻട്രി ലെവൽ ജോലികളിൽ 35 ശതമാനം കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുകെയിലെ സർക്കാർ വരുമാനത്തിന്റെ 42 ശതമാനവും ലഭിക്കുന്നത് ആദായനികുതിയിൽ നിന്നാണ്. സേവന മേഖലയെ 81 ശതമാനം ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയായതിനാൽ ഇത്തരം തൊഴിൽ നഷ്ടങ്ങൾ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ബ്ലോംഫീൽഡ് പറഞ്ഞു.
ഈ സാഹചര്യത്തിൽ മൂലധനം, കോർപ്പറേറ്റ് ലാഭം അല്ലെങ്കിൽ ഓട്ടോമേറ്റഡ് തൊഴിലിന് മേൽ 'റോബോട്ട് ടാക്സ്' (Robot tax) എന്നിവ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നയരൂപകർത്താക്കൾ ചിന്തിക്കേണ്ടി വരുമെന്ന് ഓപ്പൺഎഐ (OpenAI) നിർദ്ദേശിക്കുന്നു. എങ്കിലും, അതിവേഗം വളരുന്ന ഡിജിറ്റൽ വ്യവസായങ്ങൾക്ക് മേൽ നികുതി ഏർപ്പെടുത്തുന്നത് രാഷ്ട്രീയമായും പ്രായോഗികമായും കടുത്ത വെല്ലുവിളിയായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine