കമ്പനി വിലാസവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസിന്റെ വിലാസത്തില്‍ നിന്ന് അക്കൗണ്ട് ബുക്കിലെ വിലാസം വ്യത്യസ്തമാണെങ്കില്‍ അത് പുതുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. ഇത് കമ്പനികളെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കും. മാത്രമല്ല ഇത് പ്രവര്‍ത്തനരഹിതമായ കമ്പനികളേയും (Shell companies) കണ്ടെത്താൻ സഹായിക്കും. വിശദാംശങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം കമ്പനികളുടെ (അക്കൗണ്ട്‌സ്) ഭേദഗതി ചട്ടങ്ങള്‍, 2023 വിജ്ഞാപനം ചെയ്തു.

ഇനി കമ്പനി വിലാസത്തിന്റെ നിര്‍ദ്ദിഷ്ട രേഖാംശവും അക്ഷാംശവും (longitude and latitude), കൈമാറ്റം അല്ലെങ്കില്‍ വാടക രേഖയോ കരാറോ ഉള്‍പ്പെടെയുള്ള വിലാസത്തിന്റെ തെളിവ്, വൈദ്യൂതി-ജല ബില്ലുകളുടെ പകര്‍പ്പുകള്‍, രജിസ്റ്റര്‍ ചെയ്ത ഓഫീസിന്റെ ഫോട്ടോ എന്നിവ ബോര്‍ഡ് റെസല്യൂഷനോടൊപ്പം നല്‍കേണ്ടതുണ്ട്. വിദേശ കമ്പനികളുടെ രജിസ്‌ട്രേഷന്‍, മാനേജര്‍മാരുടെ നിയമനവും പ്രതിഫലവും ഉള്‍പ്പെടെയുള്ള വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം കമ്പനി ചട്ടങ്ങളില്‍ വരുത്തിയ വിവിധ ഭേദഗതികളുടെ ഒരു ഭാഗമാണ് ഈ വിജ്ഞാപനം.

മറ്റൊരു ഭേദഗതിയില്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പുകള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാക്കി മാറ്റാന്‍ പദ്ധതിയിടുമ്പോള്‍ ഉടമകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. നേരത്തെ ധനകാര്യ സ്ഥാപനങ്ങളുടെ മാത്രം എന്‍ഒസി ആവശ്യമുണ്ടായിരുന്നുള്ളു. പുതിയ വിജ്ഞാപനത്തിലൂടെ ഇതിനും മാറ്റം വരുത്തിയിരിക്കുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it