
ഇന്ധന വില്പന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുത്ത് പെട്രോളിയം മന്ത്രാലയം. 20 വർഷത്തോളം പഴക്കമുള്ള ഇന്ധന മാർക്കറ്റിംഗ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ ഒരു ക്യാബിനറ്റ് പ്രൊപ്പോസൽ എഴുതിയുണ്ടാക്കുന്ന തിരക്കിലാണ് മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ കുറഞ്ഞത് 2000 കോടി രൂപയെങ്കിലും ഓയിൽ എക്സ്പ്ലൊറേഷൻ, പ്രൊഡക്ഷൻ, റിഫൈനിംഗ്, പൈപ്പ്‌ലൈൻ, ടെർമിനലുകൾ എന്നിവയിൽ നിക്ഷേപിച്ചിട്ടുള്ളവർക്കാണ് ഇന്ധന മാർക്കറ്റിംഗ് ലൈസൻസ് ഇന്ത്യയിൽ ലഭിക്കുകയുള്ളൂ.
മറ്റ് മന്ത്രാലയങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. മിനിമം നിക്ഷേപം എന്ന വ്യവസ്ഥ എടുത്തുകളഞ്ഞ്, മിനിമം നെറ്റ് വർത്ത് എന്ന വ്യവസ്ഥ ചേർക്കാനാണ് നിർദേശം. ഓയ്ൽ കമ്പനികൾ കൂടാതെയുള്ള കമ്പനികൾക്കും ലൈസൻസ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
ഇന്ത്യയിലെ ഓയിൽ റീറ്റെയ്ലിംഗ് രംഗത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്ന വിദേശ കമ്പനികൾക്കു മുന്നിലുള്ള പ്രധാന തടസം മിനിമം നിക്ഷേപം എന്ന വ്യവസ്ഥയാണ്. എന്നാൽ ഇത് എടുത്തുകളയുന്നത് സൗദി ആരാംകോ, ഫ്രാൻസിന്റെ Trafigura എന്നിവർക്ക് സഹായകരമാകുമെന്ന് ഇക്കണോമിക് ടൈംസ് പറയുന്നു.
നിയമത്തിൽ വരുന്ന മാറ്റം സൂപ്പർ മാർക്കറ്റ് ചെയ്‌നുകൾക്ക് വരെ പെട്രോൾ പമ്പുകൾ തുറക്കാൻ അനുവാദം നൽകുമെന്നും നിരീക്ഷണമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine