കയറ്റുമതിക്കാര്‍ക്ക് ആര്‍.ബി.ഐയുടെ കൈത്താങ്ങ്: തിരിച്ചടവിന് 4 മാസത്തെ സാവകാശം മുതല്‍ മോറട്ടോറിയം വരെ

ഇന്ത്യയും യുഎസും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് റിസര്‍വ് ബാങ്കിന്റെ ഈ നീക്കം.
Exports
Image : Canva
Published on

ആഗോള വ്യാപാര രംഗത്തെ പ്രതിസന്ധികളും യു.എസ് താരിഫ് നടപടികളും കാരണം പ്രതിസന്ധിയിലായ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസം നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI). വായ്പ തിരിച്ചടക്കുന്നതിനും വിദേശ വിനിമയ ചട്ടങ്ങള്‍ പാലിക്കുന്നതിനും നാല് മാസത്തെ സാവകാശം നല്‍കിയതാണ് ഇതില്‍ പ്രധാന നടപടി. ഇതോടെ, കപ്പല്‍ ഗതാഗതത്തിലെ കാലതാമസവും ഓര്‍ഡറുകള്‍ വൈകുന്നതും മൂലം പണലഭ്യതയില്‍ (Liquidity) ബുദ്ധിമുട്ട് നേരിടുന്ന നിരവധി ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമാകും.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും (NBFCs) ഈ ഇളവുകള്‍ എങ്ങനെ നടപ്പിലാക്കണമെന്നും ബാങ്കുകളുടെ ആസ്തി ഗുണനിലവാരത്തെ (Asset Quality) ഇത് ബാധിക്കാതിരിക്കാന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

കയറ്റുമതിക്കാര്‍ക്കുള്ള പ്രധാന വ്യാപാര ഇളവുകള്‍ (Trade Relief Measures) ഇവയാണ്.

നാലുമാസത്തെ മൊറട്ടോറിയം

2025 സെപ്റ്റംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ തിരിച്ചടക്കേണ്ട ടേം ലോണ്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പയുടെ പലിശ അടക്കുന്നതിനും മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ പലിശ ഈടാക്കുമെങ്കിലും ലളിതമായ പലിശ (Simple Interest) ആയിരിക്കും, കൂട്ടുപലിശ (Compounding) ഉണ്ടാകില്ല.

മൊറട്ടോറിയം കാലയളവില്‍ കുടിശിക വരുന്ന പലിശ തുക ഫണ്ടഡ് ഇന്ററസ്റ്റ് ടേം ലോണ്‍ (FITL) ആക്കി മാറ്റും. ഇത് 2026 മാര്‍ച്ച് 31-നും സെപ്റ്റംബര്‍ 30-നും ഇടയില്‍ തിരിച്ചടച്ചാല്‍ മതിയാകും.

വായ്പ തിരിച്ചടവ് കാലാവധി നീട്ടി

പ്രീ-ഷിപ്പ്മെന്റ്, പോസ്റ്റ്-ഷിപ്പ്മെന്റ് കയറ്റുമതി വായ്പകളുടെ പരമാവധി തിരിച്ചടവ് കാലാവധി 270 ദിവസത്തില്‍ നിന്ന് 450 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ, കയറ്റുമതിക്കാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും പണം തിരികെ ലഭിക്കുന്നതിനും കൂടുതല്‍ സമയം ലഭിക്കും.

നിഷ്‌ക്രിയ ആസ്തി ചട്ടങ്ങളില്‍ ഇളവ്

മൊറട്ടോറിയം അനുവദിച്ച അക്കൗണ്ടുകള്‍, വായ്പ തിരിച്ചടവ് വൈകിയാലും നിഷ്‌ക്രിയ ആസ്തി (NPA/Non-Performing Asset) ആയി കണക്കാക്കില്ല. അതായത്, തിരിച്ചടവ് മുടങ്ങിയ മാസങ്ങള്‍ 'Days Past Due' (DPD) കണക്കാക്കുമ്പോള്‍ ഒഴിവാക്കും. ഇത് കയറ്റുമതി സ്ഥാപനങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ മോശമായി ബാധിക്കുകയുമില്ല.

ഫെമ ചട്ടങ്ങളില്‍ മാറ്റം

കയറ്റുമതി ചെയ്ത സാധനങ്ങളുടെ പണം രാജ്യത്ത് തിരികെയെത്തിക്കുന്നതിനുള്ള (Realisation and Repatriation) സമയം 9 മാസത്തില്‍ നിന്ന് 15 മാസമായി നീട്ടി. അഡ്വാന്‍സ് പേയ്‌മെന്റ് ലഭിച്ച ശേഷം സാധനങ്ങള്‍ ഷിപ്പ്മെന്റ് ചെയ്യുന്നതിനുള്ള സമയം ഒരു വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായും വര്‍ധിപ്പിച്ചു.

ബാങ്കുകള്‍ 5% കരുതല്‍ ധനമായി മാറ്റണം

കയറ്റുമതിക്കാര്‍ക്ക് ആശ്വാസമാകുമ്പോള്‍ തന്നെ, ഇത് ബാങ്കിംഗ് മേഖലയ്ക്ക് ചെറിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇത് മറികടക്കാന്‍ ആര്‍.ബി.ഐ ചില നിര്‍ദേശങ്ങള്‍ വച്ചിട്ടുണ്ട്. ഇളവുകള്‍ ലഭിക്കുന്ന, എന്നാല്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയ സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ടുകള്‍ക്ക് എതിരെ, മൊത്തം കുടിശികയുടെ അഞ്ച് ശതമാനം പൊതു കരുതല്‍ ധനമായി (General Provision) ബാങ്കുകള്‍ മാറ്റിവെക്കണം. 2025 ഡിസംബര്‍ 31-നകം ഇത് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

മൊറട്ടോറിയം അനുവദിച്ചിട്ടും, വായ്പകള്‍ എന്‍.പി.എ. ആകാതെ നിലനിര്‍ത്താന്‍ ഈ ഇളവുകള്‍ സഹായിക്കും. എന്നാല്‍, വായ്പകള്‍ക്ക് കരുതല്‍ ധനം മാറ്റിവെക്കേണ്ടി വരുന്നത് ബാങ്കുകളുടെ ഹ്രസ്വകാല ലാഭത്തെ നേരിയ തോതില്‍ ബാധിച്ചേക്കാം. എങ്കിലും, ഇത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പൊതു വിലയിരുത്തല്‍.

ആഗോള പ്രതിസന്ധികളില്‍ നിന്ന് ഇന്ത്യന്‍ കയറ്റുമതിക്കാരെ സംരക്ഷിക്കാനും, അതേസമയം ബാങ്കുകളുടെ ആസ്തി ഗുണനിലവാരം തകരാതെ നിലനിര്‍ത്താനും ലക്ഷ്യമിട്ടുള്ള ഒരു നിര്‍ണായക നടപടിയാണ് ആര്‍ബിഐ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യയും യുഎസും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് റിസര്‍വ് ബാങ്കിന്റെ ഈ നീക്കം. കഴിഞ്ഞയാഴ്ച ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേലുള്ള തീരുവകള്‍ കുറയ്ക്കാന്‍ യുഎസ് തയ്യാറാകുമെന്ന് . കൂടാതെ, ന്യായമായ ഒരു വ്യാപാര കരാറിലേക്ക് അടുക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com