

ലോകത്തെ സുപ്രധാന ചരക്കുനീക്ക പാതകളിലൊന്നായ ചെങ്കടലിനെ (Red Sea) യെമനിലെ ഹൂതി വിമതര്‍ ആക്രമണക്കളമാക്കിയതോടെ പ്രതിസന്ധിയിലായവരില്‍ കേരളത്തില്‍ നിന്നുള്ള കയറ്റുമതിക്കാരും. ചെങ്കടലിലെ ആക്രമണം ഭയന്ന് ഇപ്പോള്‍ കയറ്റുമതിക്കാര്‍ ആശ്രയിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിനെ ചുറ്റിയുള്ള പാതയാണ്.
ഏഷ്യയെ യൂറോപ്പ്, അമേരിക്ക എന്നിവയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാതയാണ് ചെങ്കടല്‍. ഇതുവഴി സൂയസ് കനാലും കടന്നാണ് കണ്ടെയ്‌നറുകളുമായി ചരക്കുകപ്പലുകള്‍ യൂറോപ്പിലേക്കും മറ്റും പോകുന്നത്. നിലവില്‍ യാത്ര ഗുഡ് ഹോപ്പ് മുനമ്പ് വഴിയാക്കിയതോടെ ഒരു കണ്ടെയ്‌നറിന് നല്‍കേണ്ട നിരക്കില്‍ 40,000 രൂപമുതല്‍ 1.25 ലക്ഷം രൂപവരെ അധികമായി ഉയര്‍ന്നിട്ടുണ്ടെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. ഇതോടൊപ്പം ഇൻഷ്വറൻസ് പ്രീമിയം ബാധ്യതയും വർധിച്ചു. ഇത് കനത്ത വരുമാന നഷ്ടമുണ്ടാക്കുന്നു.
മാത്രമല്ല, യൂറോപ്പിലേക്കുള്ള യാത്രാസമയം 10 മുതല്‍ 20 ദിവസം വരെ കൂടുകയും ചെയ്തു. ഇത് വിദേശ ഓര്‍ഡറുകള്‍ കുറയാനും ഇടയാക്കുകയാണ്. കൊച്ചിക്ക് പുറമേ തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കത്തെയും ചെങ്കടല്‍ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine