തണുപ്പിക്കാന്‍ ഇനി ചെലവേറും; റഫ്രിജറേറ്ററുകളുടെ വില 5% വരെ ഉയരുമെന്ന് റിപ്പോര്‍ട്ട്

ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ (BEE) പുതുക്കിയ മാനദണ്ഡങ്ങള്‍ ഈ വര്‍ഷം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ റഫ്രിജറേറ്ററുകളുടെ (refrigerators) വില 5 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പിടിഐ റിപ്പോര്‍ട്ട്. ഗോദ്റെജ് അപ്ലയന്‍സസ്, ഹയര്‍, പാനസോണിക് എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ വിലയില്‍ 2-5 ശതമാനം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ലേബലിംഗ് ശക്തിപ്പെടുത്തുന്നതിനൊപ്പം ഫ്രോസ്റ്റ് ഫ്രീ പതിപ്പുകളുടെ ഫ്രീസറുകള്‍ക്കും റഫ്രിജറേറ്റര്‍ പ്രൊവിഷനിംഗ് യൂണിറ്റുകള്‍ക്കും പ്രത്യേക സ്റ്റാര്‍ ലേബലിംഗ് ആവശ്യമാണ്. ഊര്‍ജ കാര്യക്ഷമത കര്‍ശനമാക്കുന്നതിനുള്ള ഓരോ നടപടികള്‍ക്കുമൊപ്പം ഈ കാര്യക്ഷമത കൈവരിക്കുന്നതിന് വേണ്ട കാര്യങ്ങളില്‍ ചെലവ് അല്‍പ്പം വര്‍ധിക്കും. അതുകൊണ്ടാണ് ഏകദേശം 2-3 ശതമാനം വിലക്കയറ്റം ഉണ്ടാകുന്നതെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു.

ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ക്ക് ശേഷം റഫ്രിജറേറ്ററുകളുടെ ഊര്‍ജ കാര്യക്ഷമത പുനര്‍നിര്‍വചിച്ചതായി ഹെയര്‍ അപ്ലയന്‍സസ് ഇന്ത്യ പ്രസിഡന്റ് സതീഷ് എന്‍എസ് പറഞ്ഞു. 2022-ല്‍ ഇന്ത്യന്‍ റഫ്രിജറേറ്റര്‍ വിപണി 3.07 ബില്യണ്‍ യുഎസ് ഡോളറായിരിക്കുമെന്നാണ് കണക്കാക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റ്സിന്റെ ഗവേഷണമനുസരിച്ച് 11.62 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 2028 ഓടെ വിപണി മൂല്യം ഉയരും.

ഇന്ത്യന്‍ റഫ്രിജറേറ്റര്‍ മാര്‍ക്കറ്റ് 2028-ഓടെ മൂല്യത്തില്‍ 5880.87 മില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിലവില്‍ 9.2 ശതമാനം വാര്‍ഷിക വേഗതയില്‍ വളരുന്നു. നിലവില്‍ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ്, ഗോദ്റെജ്, വേള്‍പൂള്‍, ഹെയര്‍ അപ്ലയന്‍സസ്, ഹിറ്റാച്ചി ഇന്ത്യ, പാനസോണിക്, ബ്ലൂ സ്റ്റാര്‍ തുടങ്ങി വിവിധ കമ്പനികള്‍ ഇന്ത്യന്‍ റഫ്രിജറേറ്റര്‍ വിപണിയിലുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it