മൊബൈല്‍ വരിക്കാര്‍: വൊഡാഫോണ്‍ ഐഡിയക്ക് നഷ്ടം; റിലയന്‍സ് ജിയോക്കും എയര്‍ടെല്ലിനും നേട്ടം

വൊഡാഫോണ്‍ ഐഡിയക്ക് നവംബര്‍ മാസം 19 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. കഴിഞ്ഞ 5 മാസത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ ഏറ്റവും കുത്തനെ ഉണ്ടായ ഇടിവാണ് നവംബറില്‍ കണ്ടത്. ഇതില്‍ 12 ലക്ഷം വരിക്കാരുടെ നഷ്ടം ഉണ്ടായത് ഗ്രാമീണ മേഖലയിലാണ്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൊഡാഫോണ്‍ ഐഡിയക്ക് നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതിന് പണം കണ്ടെത്താന്‍ കഴിയാത്തതാണ് ഉപഭോക്താക്കളെ നഷ്ടപ്പെടാന്‍ കാരണമെന്ന് പറയപ്പെടുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വൊഡാഫോണ് ഐഡിയക്ക് പുതുതായി 14 ലക്ഷം വരിക്കാരെയാണ് നേടാന്‍ കഴിഞ്ഞത്. ആ സ്ഥാനത്ത് എയര്‍ ടെല്ലിന് 3.4 കോടിയും, ജിയോക്ക് 2 കോടിയും പുതിയ വരിക്കാരെ നേടാന്‍ കഴിഞ്ഞു.

നവംബറില്‍ ജിയോക്ക് 20 ലക്ഷം പുതിയ വരിക്കാരെ കിട്ടിയപ്പോള്‍ എയര്‍ ടെല്ലിന് 13 ലക്ഷം വരിക്കാരുടെ വര്‍ധനവ് ഉണ്ടായി. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം നല്‍കിയതോടെ ഒരു മൊബൈല്‍ സേവന ദാതാവില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്.

വൊഡാഫോണ്‍ ഐഡിയയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 7500 കോടി രൂപ യുടെ വിദേശ കോണ്‍വെര്‍ട്ടിബിള്‍ ബോണ്ടായി സമാഹരിക്കുമെന്ന് റിപ്പോര്‍ട്. അടുത്ത കാലത്ത് 5000 കോടി രൂപ ഹ്രസ്വ കാല വായ്പ യായി ബാങ്കുകളില്‍ നിന്ന് സമാഹരിച്ചിരുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി കണക്കുകള്‍ പ്രകാരം മൊബൈല്‍ സേവന രംഗത്ത് 90 ശതമാനം ആധിപത്യം സ്വകാര്യ കമ്പനികള്‍ക്കാണ്. റിലയന്‍സ് ജിയോ 36.71 %, എയര്‍ ടെല്‍ 30.43 %, വൊഡാഫോണ്‍ ഐഡിയ 22.88 %,ബി എസ് എന്‍ എല്‍ 9.97 %, എം ടി എന്‍ എല്‍ 0.28 %


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it