ക്രൂഡ് ഓയില്‍ വില 70 ഡോളറിലേക്ക് താണിട്ടും രാജ്യത്ത് ഇന്ധനവില കുറയാത്തത് എന്തുകൊണ്ട്? കേന്ദ്ര മന്ത്രിയുടെ മറുപടി ഇങ്ങനെ

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില വലിയ തോതില്‍ കുറഞ്ഞിട്ടും രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇന്ധനവില കുറവിന്റെ ആനുകൂല്യം ഉടനടി ലഭിക്കില്ല; എണ്ണക്കമ്പനികള്‍ നേരിട്ടത് കോടികളുടെ നഷ്ടം.
a car in a petrol station
petrol stationimage credit : canva
Published on

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) വില കഴിഞ്ഞ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ ബാരലിന് 70 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തിയിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടനടി കുറയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഓയിലാണ് നിലവില്‍ രാജ്യത്തെ റിഫൈനറികള്‍ ശുദ്ധീകരിക്കുന്നത് എന്നതാണ് ഇതിന് കാരണമായി മന്ത്രി ചൂണ്ടിക്കാണിക്കുന്നത്.

74,781 കോടിയുടെ നഷ്ടം

പശ്ചിമേഷ്യന്‍ യുദ്ധപ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയ്ക്ക് ആനുപാതികമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നില്ല. ജനങ്ങള്‍ക്ക് ഭാരമുണ്ടാക്കാതിരിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി (IOC), ബി.പി.സി.എല്‍ (BPCL), എച്ച്.പി.സി.എല്‍ (HPCL) എന്നിവ ഈ ബാധ്യത സ്വന്തം നിലയില്‍ ഏറ്റെടുക്കുകയായിരുന്നു.

ഇതിന്റെ ഫലമായി ജൂണ്‍ 30-ന് അവസാനിച്ച പാദത്തില്‍ പെട്രോള്‍, ഡീസല്‍, സബ്സിഡിയുള്ള പാചകവാതകം (LPG) എന്നിവയുടെ വില്പനയിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ആകെ 74,781 കോടി രൂപയുടെ വലിയ നഷ്ടമാണ് (Under-recoveries) ഉണ്ടായിട്ടുള്ളത്.

വിലക്കുറവ് എന്ന് പ്രതീക്ഷിക്കാം?

സാധാരണയായി എണ്ണക്കമ്പനികള്‍ രണ്ട് മാസം മുന്‍പെങ്കിലും ഓര്‍ഡര്‍ നല്‍കിയാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന ഇന്ധനം മുന്‍പ് ഉയര്‍ന്ന വിലയുള്ളപ്പോള്‍ വാങ്ങിയ സ്റ്റോക്കില്‍ നിന്നുള്ളതാണ്. നിലവിലുള്ള കുറഞ്ഞ നിരക്കായ 70 ഡോളറിന് വാങ്ങുന്ന ക്രൂഡ് ഓയില്‍ ഇന്ത്യന്‍ തീരങ്ങളില്‍ എത്തി ശുദ്ധീകരിച്ചു പുറത്തിറങ്ങാന്‍ സമയമെടുക്കും.

അന്താരാഷ്ട്ര വിപണിയിലെ ഈ വിലക്കുറവ് അടുത്ത ഏതാനും ആഴ്ചകള്‍ കൂടി ഇതേപടി തുടരുകയാണെങ്കില്‍ മാത്രമേ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതിനെക്കുറിച്ച് കമ്പനികള്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി. യു.എസും ഇറാനും തമ്മില്‍ താല്കാലിക സമാധാന കരാറില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് ആഗോള വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായി തുടങ്ങിയത്.

പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനര്‍ജി (Nayara Energy) പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചത് പൊതുമേഖലാ കമ്പനികളെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി ഘട്ടത്തില്‍ സ്വകാര്യ കമ്പനികള്‍ വില വലിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു, അതിന്റെ ചുവടുപിടിച്ചുള്ള സാധാരണ പിന്‍വലിക്കല്‍ മാത്രമാണിത്; എന്നാല്‍ പൊതുമേഖലാ കമ്പനികള്‍ അന്ന് വില വര്‍ധിപ്പിക്കാതെ നഷ്ടം സഹിക്കുകയാണ് ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com