

ഭാരത് പെട്രോളിയം കോർപ്പറേഷൻ എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുന്നു. 2028 ഓടെ 35.3 ദശലക്ഷം ടണ്ണിൽ നിന്ന് പ്രതിവർഷം 45 ദശലക്ഷം ടണ്ണായി എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബി.പി.സി.എല്‍ റിഫൈനിംഗ് മേധാവി സഞ്ജയ് ഖന്ന പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ ഇന്ധന ചില്ലറ വിൽപനക്കാരാണ് ബി.പി.സി.എല്‍. എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി റിഫൈനറിയുടെ ശേഷി പ്രതിവര്‍ഷം 15.5 മില്യൺ ടണ്ണില്‍ 18 മില്യൺ ടണ്ണായി ഉയർത്തും. മുംബൈ റിഫൈനറിയുടെ ശേഷി പ്രതിവര്‍ഷം 12 മില്യണ്‍ ടണ്ണില്‍ നിന്ന് 16 മില്യൺ ടണ്ണായും ഉയർത്തും.
മധ്യ ഇന്ത്യയിലെ കമ്പനിയുടെ ബിന റിഫൈനറിയുടെ ശേഷി 2028 മെയ് മാസത്തോടെ പ്രതിവര്‍ഷം 7.8 മില്യൺ ടണ്ണില്‍ നിന്ന് 11.3 മില്യൺ ടണ്ണായി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
അർജൻ്റീന അടക്കം തെക്കേ അമേരിക്കയിൽ നിന്ന് കുറഞ്ഞ സൾഫറുളള എണ്ണ പരീക്ഷിക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും സഞ്ജയ് ഖന്ന പറഞ്ഞു. ഇത് കമ്പനിയുടെ ലാഭം വർദ്ധിപ്പിക്കുന്നതിന് സഹായകരമാകുമെന്നാണ് കരുതുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine