മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പാ ആസ്തി ₹ 1,11,308 കോടി, അറ്റാദായം ₹ 3,908 കോടി; 19% വര്‍ധനവോടെ മികച്ച മുന്നേറ്റം

സ്വര്‍ണ പണയ വായ്പകളില്‍ 29 ശതമാനം വര്‍ധന: അഭിമാനകരമായ നേട്ടമെന്ന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ്


മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പാ ആസ്തി ₹ 1,11,308 കോടി, അറ്റാദായം ₹ 3,908 കോടി; 19% വര്‍ധനവോടെ മികച്ച മുന്നേറ്റം
Published on

മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികള്‍ 34 ശതമാനം വര്‍ധനവോടെ 1,11,308 കോടി രൂപയിലെത്തി. മൂന്നാം പാദത്തിലെ സംയോജിത വായ്പാ ആസ്തികള്‍ ഏഴു ശതമാനം വര്‍ധനവോടെ 7159 കോടി രൂപയിലും എത്തി. വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വര്‍ധനവോടെ 3908 കോടി രൂപയാണ്. മൂന്നാം ത്രൈമാസത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധനവോടെ 1392 കോടി രൂപയിലും എത്തി.

അഭിമാനകരമായ നേട്ടമെന്ന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ്

കമ്പനിയുടെ വളര്‍ച്ചയുടെ വേഗത തുടരുന്നതില്‍ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. സംയോജിത വായ്പാ ആസ്തികള്‍ 1,11,000 എന്ന മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇതോടൊപ്പം മുത്തൂറ്റ് ഫിനാന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന വായ്പാ ആ്തികള്‍ 97,000 കോടി രൂപയും മറികടന്നു. സബ്‌സിഡിയറികളുടെ സംഭാവന 14 ശതമാനമാണ്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ സംയോജിത അറ്റാദായം 19 ശതമാനം വര്‍ധിച്ച് 3908 കോടി രൂപയിലും എത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റിലെ ക്രിയാത്മക നികുതി പരിഷ്‌ക്കരണ പ്രഖ്യാപനങ്ങള്‍ മൂലം ഉപഭോഗത്തിന്റേതായ ഒരു ഘട്ടത്തിനു തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണ ലഭ്യത വര്‍ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയും അഞ്ചു വര്‍ഷത്തിലാദ്യമായി അടിസ്ഥാന പലിശ നിരക്കുകള്‍ കുറക്കാന്‍ തീരുമാനിച്ചതും ശുഭപ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് വായ്പകള്‍, എസ്എംഇ വായ്പകള്‍, വസ്തുവിന്റെ ഈടിലെ വായ്പകള്‍, പേഴ്‌സണല്‍ ലോണുകള്‍ തുടങ്ങിയവ വര്‍ധിപ്പിക്കും. സ്വര്‍ണ പണയത്തിനു പുറമെയുള്ള മേഖലകളിലേക്കു വളരുമ്പോള്‍ സബ്‌സിഡിയറികളുടെ സംഭാവനകള്‍ വര്‍ധിക്കുമെന്നും അവരുടെ പങ്ക് അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ 18-20 ശതമാനത്തിലേക്ക് എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വര്‍ണ പണയ വായ്പകളില്‍ 29 ശതമാനം വര്‍ധന

സ്വര്‍ണ പണയ മേഖലയില്‍ 29 ശതമാനം വളര്‍ച്ചയോടെ വായ്പാ ആസ്തികളില്‍ 26,305 കോടി രൂപയുടെ ഗണ്യമായ വളര്‍ച്ച കൈവരിക്കാനായതായി മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ സ്വര്‍ണ പണയ വായ്പകള്‍ 29 ശതമാനം വളര്‍ച്ചയോടെ 21,660 കോടി രൂപയുടെ വളര്‍ച്ചയാണു നേടിയത്. സ്വര്‍ണ പണയത്തിന് വര്‍ധിച്ച തോതില്‍ ഉണ്ടായ ആവശ്യം, പ്രത്യേകിച്ച് ഉല്‍സവ കാലത്ത്, ഇതിനു സഹായകമായി. ഉപഭോക്താക്കള്‍ക്ക് തങ്ങളിലുള്ള വിശ്വാസവും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മുന്നേറ്റവും കൂടിയാണ് സ്വര്‍ണ പണയ മേഖലകളിലെ വളര്‍ച്ചയിലൂടെ ദൃശ്യമാകുന്നത്. സബ്‌സിഡിയറികളുടെ രംഗത്ത് ഭവന വായ്പാ സ്ഥാപനം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ മുന്‍ വര്‍ഷത്തെ 493 കോടി രൂപയെ അപേക്ഷിച്ച് 880 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. ബ്രാഞ്ചുകള്‍ വര്‍ധിപ്പിക്കുന്നതും ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതലായി സ്വീകരിക്കുന്നതും ഉപഭോക്താക്കളുമായുള്ള ബന്ധത്തെ കൂടുതള്‍ ശക്തമാക്കിയിട്ടുണ്ട് ഇടപാടുകളുടെ ഗണ്യമായൊരു പങ്ക് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com