

ഇന്ത്യൻ റിഫൈനറികൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ ഇനമായ യൂറൽസ് (Urals) വാഗ്ദാനം ചെയ്ത് റഷ്യ. പ്രമുഖ ഉത്പാദകരായ റോസ്‌നെഫ്റ്റ് പിജെഎസ്‌സി (Rosneft PJSC), ലുക്കോയിൽ പിജെഎസ്‌സി (Lukoil PJSC) എന്നിവർക്കെതിരെ യുഎസ് ഉപരോധം വന്നതിനെ തുടർന്നാണ് ഈ വിലക്കുറവ്.
യൂറൽസ് ക്രൂഡ് ഓയിൽ ഡേറ്റഡ് ബ്രെന്റിനെക്കാൾ ബാരലിന് 7 ഡോളർ വരെ കുറഞ്ഞ വിലയിലാണ് ഇന്ത്യൻ റിഫൈനറികൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കിഴിവ് രണ്ട് വർഷത്തിനിടയിലെ യൂറൽസിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണ്. റോസ്‌നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്‌ക്കെതിരായ ഉപരോധങ്ങൾക്ക് മുമ്പ്, ഈ കിഴിവ് ഏകദേശം ബാരലിന് 3 ഡോളർ മാത്രമായിരുന്നു. ഡിസംബറിൽ കയറ്റി അയക്കുകയും ജനുവരിയിൽ എത്തിച്ചേരുകയും ചെയ്യുന്ന കാർഗോകൾക്കാണ് നിലവിൽ ഈ ഓഫർ നൽകിയിരിക്കുന്നത്.
യുക്രെയ്ൻ അധിനിവേശത്തിന് ശേഷം റഷ്യയിൽ നിന്നുള്ള കുറഞ്ഞ വിലയിലുള്ള എണ്ണയുടെ സ്ഥിരമായ ഒഴുക്ക് ഇന്ത്യക്ക് പ്രയോജനകരമായിരുന്നു. എന്നാൽ ഉപരോധങ്ങൾ പ്രാബല്യത്തിൽ വന്നതോടെ, മിക്ക ഇന്ത്യൻ റിഫൈനറികളും റഷ്യൻ ക്രൂഡ് ഓയിലിനുള്ള ഓർഡറുകൾ നൽകുന്നത് ഒഴിവാക്കിയിരുന്നു. ഉപരോധങ്ങൾ കാരണം ഇന്ത്യൻ റിഫൈനറികൾ മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാനാണ് മുന്‍ഗണന നല്‍കുന്നത്.
അതേസമയം, യൂറൽസിന്റെ വിലക്കുറവ് കാരണം ഇന്ത്യൻ റിഫൈനറികളുടെ സമീപനത്തിൽ മാറ്റം വരാനിടയുണ്ട്. ഇപ്പോൾ ഉപരോധമില്ലാത്ത വിൽപ്പനക്കാരിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ചില റിഫൈനറികള്‍ ഒരുക്കമാണ്. എന്നാല്‍, നിലവിൽ വാഗ്ദാനം ചെയ്യുന്ന കാർഗോകളിൽ അഞ്ചിലൊന്ന് മാത്രമാണ് കരിമ്പട്ടികയിൽ ഉൾപ്പെടാത്ത സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായത്. റോസ്‌നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്‌ക്കെതിരായ ഉപരോധങ്ങൾ ക്രൂഡ് ഓയില്‍ ഉത്പാദകരായ ഗാസ്‌പ്രോം നെഫ്റ്റ് പിജെഎസ്‌സി (Gazprom Neft PJSC), സുർഗുട്ട്നെഫ്‌റ്റെഗാസ് പിജെഎസ്‌സി (Surgutneftegas PJSC) എന്നിവയ്‌ക്കെതിരായ മുൻ കർശന നിയന്ത്രണങ്ങൾക്ക് പുറമേയാണ് വന്നിരിക്കുന്നത്.
Russia offers deep crude oil discounts amid US sanctions — Will Indian refiners reconsider?
Read DhanamOnline in English
Subscribe to Dhanam Magazine