റഷ്യന്‍ എണ്ണയ്ക്കു വില പരിധി നിശ്ചയിക്കാനുള്ള നീക്കം; ഇന്ധന വിലയില്‍ ഇനി എന്ത് സംഭവിക്കും?

ക്രൂഡോയില്‍ (Crude oil) വിലകള്‍ റഷ്യയുടെ യുക്രെയിന്‍ (Russia Ukraine War) ആക്രമണത്തിനു മുമ്പുള്ള നിലവാരത്തിലേക്കു താഴ്ന്നിട്ടുണ്ടെങ്കിലും വിപണിയിലെ അനിശ്ചിതത്വം കാരണം അതിന്റെ ചാഞ്ചാട്ടം തുടരും. റഷ്യയുടെ എണ്ണ വരുമാനം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജി 7 രാഷ്ട്രത്തലവന്‍മാര്‍ റഷ്യന്‍ എണ്ണയ്ക്ക് വില പരിധി നിശ്ചയിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. ഒപെക് ഇതര രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം കുറയാനിടയുള്ളതിനാല്‍ യൂറോപ്പിന്റെ നിലവിലുള്ള എണ്ണ പ്രതിസന്ധി വിലകളുടെ അസ്ഥിരത തുടര്‍ന്നും നില നിര്‍ത്തും.

യുഎസ്, ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി കാനഡ് എന്നീ രാജ്യങ്ങളടങ്ങിയ ഗ്രൂപ്പ് റഷ്യന്‍ എണ്ണ വിലയ്ക്ക് പരിധി നിശ്ചയിക്കാനുള്ള ശ്രമത്തിലാണ്. ബാരലിന് 40 മുതല്‍ 60 ഡോളര്‍ വരെയാണ് വില പരിധി ഉദ്ദേശിക്കുന്നത്. യുക്രെയിനിലെ റഷ്യയുടെ സൈനിക നടപടിക്കായുള്ള വരുമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ഡിസമ്പര്‍ 5 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഈ വില കുറയ്ക്കല്‍ പരിപാടി ആഗോള വിപണിയിലേക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതി കുറയ്ക്കാതെ തന്നെ അവരുടെ വരുമാനം കുറയാനിടയാക്കും.

സംഘത്തില്‍ ഇന്ത്യയേയും ചൈനയേയും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ഇതസാധ്യമാണ്. കാരണം ഇരു രാജ്യങ്ങള്‍ക്കും ഇപ്പോള്‍ തന്നെ കുറഞ്ഞ നിരക്കില്‍ റഷ്യന്‍ ഇന്ധനം ലഭിക്കുന്നുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധത്തിനു ശേഷം ഇന്ത്യയിലും ചൈനയിലും വില്‍പന വര്‍ധിപ്പിച്ചുകൊണ്ടാണ് റഷ്യ അവരുടെ എണ്ണ വരുമാനം നില നിര്‍ത്തുന്നത്.

എന്നാല്‍ റഷ്യന്‍ എണ്ണവിലയ്ക്കു പരിധി നിശ്ചയിക്കുന്നതോടെ ആഗോള എണ്ണ വിലയില്‍ കുറവു വരാനിടയുണ്ടെങ്കിലും വരും മാസങ്ങളില്‍ എണ്ണ വിപണിയില്‍ വന്‍ തോതിലുള്ള ചാഞ്ചാട്ടത്തിനു കാരണമാവും.

വില പരിധി നിശ്ചിക്കാന്‍ നീക്കം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാവുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ഈ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം നിര്‍ത്തുകയോ ഇവരെ പാഠം പഠിപ്പിക്കാന്‍ മറ്റെന്തെങ്കിലും വഴികള്‍ തേടുകയോ ആയിരിക്കും റഷ്യ ചെയ്യുക.

ഒപെക് രാജ്യങ്ങളുടെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോര്‍ട്ടനുസരിച്ച് ഈ വര്‍ഷവും അടുത് വര്‍ഷവും എണ്ണയുടെ ഡിമാന്റില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുതിക്കുന്ന പണപ്പെരുപ്പത്തിനിടയിലും പ്രധാന സമ്പദ് വ്യവസ്ഥകള്‍ ശക്തമായ തിരിച്ചു വരവു നടത്തുന്നതായിട്ടാണ് കാണുന്നത്. കൂടിയ വിലയും ചൈനയില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട കോവിഡും ഈ വര്‍ഷം ആദ്യ പകുതിയില്‍ ആഗോള തലത്തില്‍ എണ്ണ ഉപയോഗം കുറയാനിടയാക്കിയിരുന്നു.

ഈ വര്‍ഷം നാലാം പാദത്തില്‍ അന്തര്‍ദേശീയ ഊര്‍ജ്ജ ഏജന്‍സി ക്രൂഡോയിലിന്റെ വില കുറയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നിലവിലുള്ള സാമ്പത്തിക വേഗക്കുറവും ചൈനയിലെ ഡിമാന്റ് കുറവും കാരണം എണ്ണയുടെ ഡിമാന്റ് കുറയുമെന്നാണ് കണക്കാക്കുന്നത്.

എന്നാല്‍ റഷ്യ ഉല്‍പ്പടെ ഒപെക് അനുബന്ധ രാജ്യങ്ങള്‍ ഈ വര്‍ഷം ആദ്യം മുതല്‍ എണ്ണ ഉല്‍പാദനം കുറച്ചു കൊണ്ടു വരികയാണ്. കോവിഡ് മഹാമാരി കാരണമുണ്ടായ ഡിമാന്റ് കുറവിനെത്തുടര്‍ന്ന് എണ്ണ ഉല്‍പാദകര്‍ നേരത്തെ ഉല്‍പാദനം ഗണ്യമായി കുറച്ചിരുന്നു.

എണ്ണ പ്രതിസന്ധി നിയന്ത്രിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള വാതക കയറ്റുമതി വെട്ടിക്കുറച്ച റഷ്യ ഉപരോധം അവസാനിപ്പിക്കാന്‍ അവരില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു കൊണ്ടിരിക്കയാണ്. കൂടിയ എണ്ണ വില കാരണം വസ്തുക്കള്‍ ചൂടാക്കുന്നതിന് വാതകത്തിനു പകരം വ്യാപകമായി എണ്ണ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

മാര്‍ച്ചില്‍ , റഷ്യ യുക്രെയിനെതിരെ ആക്രമണം തുടങ്ങിയപ്പോള്‍ ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ എണ്ണ വില 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ബാരലിന് 130 ഡോളര്‍ വരെ എത്തി. ആഗോള എണ്ണ വിപണിയില്‍ നിര്‍ണായക പങ്കാളിത്തമുള്ള റഷ്യക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉപരോധ ഭീഷണി ഉയര്‍ത്തിയത് ആഗോള തലത്തില്‍ വിപണികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എന്നാല്‍ റഷ്യ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഉപരോധത്തെ മറികടക്കാന്‍ മറ്റു വഴികള്‍ തേടുകയും ചെയ്തതോടെ പ്രതിസന്ധി അയഞ്ഞു.

വരും നാളുകളില്‍ എണ്ണ വിലയിലെ ചാഞ്ചാട്ടം തുടരാന്‍ തന്നെയാണിട. സമീപ കാലത്ത് ബാരലിന് 122-68 പരിധിയിലായിരിക്കും വിപണനം നടക്കുക. യൂറോപ്പിലെ ഇന്ധന പ്രതിസന്ധിയും റഷ്യന്‍ എണ്ണക്കെതിരെയുള്ള ഉപരോധവും യുഎസിന്റേയും എണ്ണ ഉല്‍പാദക രാജ്യങ്ങളുടേയും ഉല്‍പാദന നിരക്കുകളും ചൂടുള്ള ചര്‍ച്ചാ വിഷയങ്ങളായി തുടരുകയാണ്. ഇപ്പോഴത്തെ അനിശ്ചിതത്വം ട്രേഡര്‍മാരെ കൂടുതല്‍ ജാഗരൂകരാകാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

(ലേഖകന്‍: ഹെഡ് ഓഫ് കമ്മോഡിറ്റി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)


Hareesh V
Hareesh V  

Related Articles

Next Story

Videos

Share it