അദാനിയെ വരുതിയിലാക്കാന്‍ വി.ഡി; അനുമതി നല്‍കിയിട്ടില്ല, വിഴിഞ്ഞം ഓഹരി കൈമാറാന്‍ സര്‍ക്കാര്‍ അനുമതി അനിവാര്യമെന്നും സതീശന്‍

മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും അദാനി ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി അനുമതിക്കായി സർക്കാരിനെ സമീപിച്ചിട്ടില്ല
V.D. Satheesan, Adani
Image courtesy: Canva
Published on

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൈമാറാൻ അദാനി പോർട്‌സിന് കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള എം.എസ്.സി (MSC) ഗ്രൂപ്പിന്റെ ഉപകമ്പനിയായ ടി.ഐ.എല്ലിന് (TiL) കൈമാറാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചതായുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ കരാർ പ്രകാരം സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടത്താൻ പാടില്ലെന്നും ചില സാങ്കേതിക കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ അനുമതിയും ആവശ്യമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഓഹരി കൈമാറ്റം സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും, അദാനി ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി അനുമതിക്കായി സർക്കാരിനെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ഏകദേശം 1.4 ബില്യൺ ഡോളറിന് 49 ശതമാനം ഓഹരികൾ ടി.ഐ.എൽ ഏറ്റെടുക്കുമെന്നാണ് അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ) നേരത്തെ അറിയിച്ചിരുന്നത്. ഇന്ത്യൻ തുറമുഖ അടിസ്ഥാന സൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമായി കണക്കാക്കപ്പെടുന്ന ഈ ഇടപാട് വിഴിഞ്ഞത്തെ ഒരു ആഗോള ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. എന്നാൽ, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കരാറിലെ നിബന്ധനകൾ പ്രകാരം സർക്കാർ അനുമതി അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് വി.ഡി. സതീശന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com