അദാനി ഗ്രൂപ്പിന് വീണ്ടും പൊതുമേഖലാ ബാങ്കുകളുടെ വമ്പൻ വായ്പ

നിരവധി പ്രധാന പദ്ധതികള്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെത്തുടര്‍ന്ന് ഗ്രൂപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു
Gautam Adani
Stock Image
Published on

മുന്ദ്രയിലെ അദാനി ഗ്രൂപ്പിന്റെ 34,000 കോടി രൂപയുടെ പോളി വിനൈല്‍ ക്ലോറൈഡ് (പി.വി.സി) പദ്ധതിയുടെ ചെലവിന്റെ ഒരു ഭാഗം ധനസഹായമായി നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുന്നോട്ടുവന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് അദാനി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ ധനസമാഹരണമാകും ഇതെന്ന് ദി ഹിന്ദു ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

പണമെത്തും പലവഴികളിലൂടെ

പദ്ധതിയുടെ ആദ്യ ഘട്ടത്തിനായുള്ള ധനസമാഹരണം പൊതുമേഖലാ ബാങ്കുകളില്‍ നിന്നായിരിക്കും. ഇത് ഏകദേശം 14,500 കോടി രൂപ വരും. ബാക്കി സ്വകാര്യ വായ്പാദാതാക്കളിൽ നിന്നും സമാഹരിക്കും. അദാനി എന്റര്‍പ്രൈസസിന്റെ ഉപകമ്പനിയായ മുന്ദ്ര പെട്രോകെം നടത്തുന്ന ഈ പദ്ധതിയില്‍ ആദ്യം 10 ലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുള്ള ഒരു പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഏകദേശം 20,500 കോടി രൂപ ചെലവ് വരും.2025-26 ഓടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്ത ശേഷം രണ്ടാം ഘട്ടത്തില്‍ ശേഷി ഇരട്ടിയാക്കും.

ഹിന്‍ഡന്‍ബര്‍ഗില്‍ കുരുങ്ങി

പെട്രോകെം പദ്ധതി ഉള്‍പ്പെടെ നിരവധി പ്രധാന പദ്ധതികള്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ഗ്രൂപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഹ്രസ്വകാല കാലാവധിയുള്ള കടം തിരിച്ചടവ്, ഓഹരിയതിഷ്ഠിത വായ്പകളുടെ തിരിച്ചടവ്, പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ പണയം വെച്ച ഓഹരികള്‍ കുറയ്ക്കുക തുടങ്ങിയിവ ഗ്രൂപ്പിന്റെ മുന്‍ഗണനകളായി മാറി.

പിന്നീട് മാര്‍ച്ചില്‍ നാല് ഗ്രൂപ്പ് കമ്പനികളിലെ ചെറിയ ഓഹരികള്‍ വാങ്ങി ജി.ക്യൂ.ജി പാര്‍ട്ണേഴ്സ് 15,000 കോടി രൂപയിലധികം നിക്ഷേപിച്ചതോടെ ഗ്രൂപ്പിന്റെ ആത്മവിശ്വാസം വര്‍ധിച്ചു.ഗ്രൂപ്പിന്റെ കമ്പനികള്‍ മാര്‍ച്ച് പാദത്തിലും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയും മെച്ചപ്പെട്ട പ്രകടനങ്ങള്‍ രേഖപ്പെടുത്തിുകയും ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com