വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഒല

മൊബിലിറ്റി പ്ലാറ്റ്‌ഫോം ഒല (OLA) ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ജിവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. യൂസ്ഡ് കാര്‍ വില്‍പ്പനയ്ക്കുള്ള ഒല കാര്‍സ്, ക്വിക്ക് കൊമേഴ്‌സ് ബിസിനസ് ഒല ഡാഷ് എന്നിവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിതിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ നീക്കം.

അതേ സമയം വാര്‍ത്തകളോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഒല കഫേ, ഫൂഡ് പാണ്ഡ, ഒല ഫൂഡ്‌സ് തുടങ്ങിയ സംരംഭങ്ങളില്‍ നിന്നും കമ്പനി പിന്‍വാങ്ങിയിരുന്നു.യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപ പദ്ധതികളും കമ്പനി പിന്‍വലിച്ചു. മൊബിലിറ്റി ബിസിനസില്‍ ഒലയ്ക്ക് 1,000-1100 ജീവനക്കാരോളം ആണ് ഉള്ളത്. 2020 മെയ് മാസം കൊവിഡിനെ തുടര്‍ന്ന് ഒല 1400 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഒലയുടെ ലക്ഷ്യം. 2023 ഓടെ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. നിലവില്‍ രണ്ട് ഇലക്ട്കിക് സ്‌കൂട്ടറുകളാണ് ഒല വില്‍ക്കുന്നത്. 2022 തുടങ്ങിയിട്ട് ഇതുവരെ ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളെല്ലാം ചേര്‍ന്ന് 5000ല്‍ അധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അണ്‍അക്കാദമി (1000), ബൈജ്യൂസ് (500), വേദാന്തു (624), കാര്‍സ്24 (600), മീഷോ (150) ഉല്‍പ്പടെയുള്ള കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it