ഉരുക്ക് വിലയില്‍ ചാഞ്ചാട്ടം തുടരും; വാഹന, നിര്‍മാണ മേഖലയെ ബാധിക്കാം

അന്താരാഷ്ട്രീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് കഴിഞ്ഞ 6 മാസമായി വിലയില്‍ സ്ഥിരതയില്ല
Representation
Representation
Published on

കഴിഞ്ഞ 6 മാസമായി ഉരുക്ക് വിലയില്‍ ഉണ്ടായിരിക്കുന്ന ചാഞ്ചാട്ടം മധ്യ കാലയളവില്‍ (Mid-term) തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹോട്ട് റോള്‍ഡ് സ്റ്റീല്‍ (എച്ച് ആര്‍ സി) വില ടണ്ണിന് 1400 രൂപ വര്‍ധിച്ച് 60,700 രൂപയായി. എച്ച് ആര്‍ സി വിഭാഗത്തില്‍ പെട്ട ഉരുക്ക് നിര്‍മാണ, വാഹന നിര്‍മാണ, റയില്‍വെ പാളങ്ങള്‍ നിര്‍മിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. 

വിതരണ ശൃംഖലയിലെ തടസം

റഷ്യ-യുക്രയ്ന്‍ യുദ്ധം തുടരുന്നത് കൊണ്ട് ആഗോള വിതരണ ശൃംഖല തടസപ്പെട്ടത് കൊണ്ടാണ് വില വര്‍ധനവ് ഉണ്ടായതെന്ന് സ്റ്റീല്‍ മിന്റ്റ് എന്ന ഗവേഷണ ഏജന്‍സി അഭിപ്രായപ്പെട്ടു. ഉരുക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്യുന്ന ഇരുമ്പയിരുകളുടെ (62 % ഇരുമ്പ് ഉള്ളത്) വില ഡിസംബറില്‍ ടണ്ണിന് 4400 രൂപയായിരുന്നത് 5480 രൂപയായി. ഉരുക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന കല്‍ക്കരിയുടെ വില ടണ്ണിന് 263 ഡോളറായിരുന്നത് ഫെബ്രുവരിയില്‍ 396 ഡോളറായി ഉയര്‍ന്നു.

വിവിധ മേഖലകളെ ബാധിക്കും

നിലവിലെ ഉരുക്ക് വില വര്‍ധനവ് റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, വാഹന നിര്‍മാണം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഉല്‍പന്നങ്ങള്‍ എന്നി മേഖലകളെ ബാധിക്കുമെന്ന് സ്റ്റീല്‍ മിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോളി ഉത്സവത്തോട് അനുബന്ധിച്ച വ്യാപാരം കുറഞ്ഞതിനാല്‍ ഈ വാരം ഉരുക്ക് വിലകള്‍ മിതപ്പെട്ടു. എങ്കിലും ടണ്ണിന് 60,000 -61,000 രൂപയാണ് മുംബൈ വിപണിയില്‍. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് ഉരുക്ക് വിലയില്‍ നേരിട്ട് പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com