ഐ.പി.ഒയ്ക്ക് മുന്നോടിയായി നഷ്ടം കുത്തനെ കുറച്ച് സ്വിഗ്ഗി, വരുമാനത്തില്‍ കുറവ്‌

പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പതു മാസക്കാലയളവിലെ (ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ) നഷ്ടം 207 മില്യണ്‍ ഡോളര്‍ (1,730 കോടി രൂപ). 2022-23 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടം കുത്തനെ കുറഞ്ഞു. കമ്പനികാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ രേഖപ്പെടുത്തിയത് 4,179.3 കോടി രൂപയുടെ നഷ്ടമായിരുന്നു. ആ സാമ്പത്തിക വര്‍ഷത്തെ മൊത്തം നഷ്ടം 4,180 കോടി രൂപയായിരുന്നു.

2024 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ക്കറ്റിംഗ് ചെലവുകളും ശമ്പളച്ചെലവുകളും കുറച്ചതിനാല്‍ നഷ്ടം ഗണ്യമായി കുറയ്ക്കാന്‍
സ്വിഗ്ഗി
ക്ക് സാധിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 8,500 കോടി രൂപയാണ്. അതേ സമയം 2022-23 സാമ്പത്തിക വര്‍ഷത്തിലിത് 8,750 കോടി രൂപയായിരുന്നു.
ഐ.പി.ഒ പെരുമഴ
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് നല്‍കിയത് 28 ശതമാനത്തിലധികം ഉയര്‍ച്ചയാണ്. നിരവധി കമ്പനികളാണ് പ്രാരംഭ ഓഹരി വില്‍പ്പന വഴി ഓഹരി വിണിയിലേക്ക് എത്താന്‍ ഈ വര്‍ഷം തയ്യാറെടുക്കുന്നത്. സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന സ്വിഗ്ഗി ഈ വര്‍ഷം അവസാനത്തോടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 8,300 കോടി രൂപയാണ് ഐ.പി.ഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.

ഐ.പി.ഒയ്ക്ക് മുന്നോടിയായി യു.എസ് ബേസ്ഡ് ഫണ്ട് മാനേജറായ ബറോണിന്റെ കൈവശമുള്ള സ്വിഗ്ഗി ഓഹരികളുടെ മൂല്യം 87.2 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയിരുന്നു. ഇതോടെ സ്വിഗ്ഗിയുടെ മൊത്തം മൂല്യം 1216 കോടി ഡോളറാകുമെന്നാണ് (1.01 ലക്ഷം കോടി രൂപ) വിലയിരുത്തുന്നത്.

ഓല ഇലക്ട്രിക് (8,300 കോടി രൂപ), ഓയോ (8,300 കോടി രൂപ), പേയ് യു (5,000 കോടി രൂപ), എന്‍.എസ്.ഡി.എല്‍ (4,500 കോടി രൂപ) എന്നിവയും 2024ല്‍ വിപണിയിലേക്കെത്തും. മലയാളിയായ ബൈജു രവീന്ദ്രന്‍ നയിക്കുന്ന ബൈജൂസിന്റെ ഭാഗമായ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ 8,300 കോടി രൂപ ലക്ഷ്യമിട്ടുള്ള ഐ.പി.ഒയും ഈ വര്‍ഷമെത്തിയേക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it