എയര്‍ ഏഷ്യ ഇന്ത്യയിലെ ഓഹരി വിഹിതം ഉയര്‍ത്തി ടാറ്റ

എയര്‍ ഏഷ്യ ഗ്രൂപ്പ് ഇന്ത്യന്‍ സബ്‌സിഡിയറിയുടെ 32.67 ശതമാനം ഓഹരികള്‍ അവരുടെ സംയുക്ത സംരംഭ പങ്കാളിയായ ടാറ്റ സണ്‍സിന് 276 കോടി ഡോളറിനു വിറ്റതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഡിസംബര്‍ അവസാനം നടന്ന ഈ കച്ചവടത്തില്‍ ടാറ്റ ഗ്രൂപ്പിന് 20% കിഴിവ് ലഭിച്ചുവെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു.

എയര്‍ ഏഷ്യ ഗ്രൂപ്പും ടാറ്റാ സണ്‍സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ ഇന്ത്യ. 2014ല്‍ ആരംഭിച്ച ഈ സംരംഭത്തില്‍ ടാറ്റ ഗ്രൂപ്പിന് 51 ശതമാനം ഓഹരിയുണ്ട്. ഈ പുതിയ ഇടപാടോടുകൂടി ടാറ്റാ സണ്‍സിന്റെ ഓഹരി വിഹിതം 83.67 ശതമാനമായി ഉയരും. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം എയര്‍ ഇന്ത്യയ്ക്കായി ലേലം വിളിക്കാന്‍ ടാറ്റാ സണ്‍സ് എയര്‍ ഏഷ്യ ഉപയോഗിച്ചേക്കാം.

എന്തുകൊണ്ടാണ് എയര്‍ഏഷ്യ തങ്ങളുടെ ഓഹരി ഇത്ര കുറഞ്ഞ വിലയ്ക്ക് വിറ്റത്? പല ഘടകങ്ങള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചിരിക്കാം എന്ന് വിദഗ്ധര്‍ കരുതുന്നു. 'ഒന്നുകില്‍ എയര്‍ ഏഷ്യയ്ക്ക് കാര്യമായ ബാധ്യതകളുണ്ട്, പക്ഷെ ഇക്കാര്യം ഇതുവരെ പുറത്തു അറിവായിട്ടില്ല. രണ്ടാമതായി, ടാറ്റ സണ്‍സ് കാണുന്നതനുസരിച്ചു കോവിഡ് 19ന് ശേഷമുള്ള എയര്‍ ഏഷ്യ ഇന്ത്യയിയുടെ തിരിച്ചുവരവ് സാധ്യതകള്‍ അത്ര വലുതല്ലായിരിക്കാം,' ഐസിഐസിഐ സെക്യൂരിറ്റീസിലെ റിസര്‍ച്ച് അനലിസ്റ്റ് അന്‍സുമാന്‍ ഡെബ് ഒരു മാധ്യമത്തോട് പറഞ്ഞു.

എയര്‍ ഏഷ്യയുടെ മലേഷ്യന്‍ കമ്പനിയും പണത്തിന് ആവശ്യക്കാരാണ്. ടാറ്റ സണ്‍സിന് ഓഹരികള്‍ വിറ്റതിനെക്കുറിച്ചു എയര്‍ ഏഷ്യ ഗ്രൂപ്പ് പ്രസിഡന്റ് (എയര്‍ലൈന്‍സ്) ബോ ലിംഗം ഇങ്ങനെ പറഞ്ഞു, 'ഈ ഇടപാട് കൂടുതല്‍ പണം കണ്ടെത്താനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് അനുസൃതമാണ്. ഞങ്ങളുടെ
പ്രധാന വിപണിയായ ആസിയാനിലെ വിപണി വിഹിതം വളര്‍ത്തുന്നതിന് ഈ പണം ഉപയോഗിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ വിപണി വിപുലീകരണത്തിനും കംബോഡിയ, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നിങ്ങനെ ഞങ്ങള്‍ വിഭാവനം ചെയ്യുന്ന ഭാവി വിപണികളിലേക്കു കടക്കാനും ഇത് ഉപകരിക്കും.'

വിദഗ്ധര്‍ പറയുന്നത് കോവിഡ് 19ന് മുമ്പുതന്നെ എയര്‍ ഏഷ്യ നന്നായി പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ്. ഇവരുടെ ബാലന്‍സ് ഷീറ്റ് ഒരിക്കലും ശക്തമായിരുന്നില്ല. 'പ്രവര്‍ത്തനങ്ങളുടെ കാര്യം എടുത്താല്‍ ഈ എയര്‍ലൈനിന് 6% മാര്‍ക്കറ്റ് ഷെയര്‍ മാത്രമേയുള്ളൂ. അപ്പോള്‍ നിയമപരമായ പ്രത്യാഘാതങ്ങളും വരാം. അതായതു അവരുടെ അന്തര്‍ദ്ദേശീയമായ ഫ്‌ളൈറ്റുകള്‍ കുറയ്‌ക്കേണ്ടിയതായി വന്നേക്കാം. ഈ കാരണങ്ങള്‍ എല്ലാം ഈ വില്പനയിലേക്കു നയിച്ചിരിക്കാം,' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു അനലിസ്റ്റ് പറഞ്ഞു.

കൈക്കൂലി കൊടുത്തതായും രാജ്യത്തെ വ്യോമയാന നിയമങ്ങള്‍ ലംഘിച്ചതായുമുള്ള ആരോപണങ്ങള്‍ 2018ല്‍ എയര്‍ ഏഷ്യ ഇന്ത്യയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. സുരക്ഷാ നിയമലംഘനങ്ങളെക്കുറിച്ചുള്ള ഡിജിസിഎയുടെ അന്വേഷണവും എയര്‍ ഏഷ്യ ഇന്ത്യ നേരിട്ടിരുന്നു.

കോവിഡ് 19 മൂലം വിമാനക്കമ്പനികളുടെ വരുമാനം ലോകമെമ്പാടും പൊതുവെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ ഇന്ത്യന്‍ എയര്‍ലൈനുകളുടെ വിപണി മൂല്യം മാര്‍ച്ചില്‍ കോവിഡ് 19 പടര്‍ന്നുപിടിച്ചതിനുശേഷം ഇരട്ടിയായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it