'കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ കരകയറണോ? സര്‍ക്കാര്‍ ഇക്കാര്യങ്ങളെങ്കിലും ചെയ്യണം''

സംസ്ഥാനത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍ പരമ്പരാഗത വ്യവസായ രംഗത്ത് ബിസിനസ് സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടാന്‍ സര്‍ക്കാര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു കൊല്ലത്തെ വെസ്റ്റേണ്‍ ഇന്ത്യ കാഷ്യു കമ്പനിയുടെ പ്രസിഡന്റ് ഹരികൃഷ്ണന്‍ നായര്‍. ഏതാണ്ട് ഒമ്പത് പതിറ്റാണ്ടുകളായി കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന കമ്പനിയാണ് വെസ്റ്റേണ്‍ ഇന്ത്യ കാഷ്യു കമ്പനി. മൂല്യവര്‍ധിത കശുവണ്ടി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ രാജ്യത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന വെസ്‌റ്റേണ്‍ ഇന്ത്യ കാഷ്യു കമ്പനിയുടെ സാരഥിയും സിഐഐ കേരള ഘടകം മുന്‍ ചെയര്‍മാനുമായ ഹരികൃഷ്ണന്‍ നായര്‍ പറയുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്.

1. സ്വകാര്യ മേഖലയിലെ കമ്പനികളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കിരാതമായ ബിസിനസ് പ്രതികൂല ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാര്‍ റദ്ദ് ചെയ്യണം. ഉദാഹരണത്തിന് കേരള കാഷ്യു ഫാക്റ്ററീസ് (അക്വിസിഷന്‍) ആക്ട് 1974, കേരള കാഷ്യു ഫാക്ടറീസ് (റീക്വിസിഷനിംഗ്) ആക്ട് 1979, കേരള സിക്ക് ടെക്‌സറ്റൈയ്ല്‍ അണ്ടര്‍ടേക്കിംഗ് ( അക്വിസിഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) ആക്ട് , 1985 എന്നിവ പൂര്‍ണമായും പിന്‍വലിക്കണം.

2. പരമ്പരാഗത വ്യവസായ രംഗത്ത് ഓട്ടോമേഷന്‍/ യന്ത്രവല്‍ക്കരണം എല്ലാതലത്തിലും കൊണ്ടുവരാന്‍ പ്രോത്സാഹിപ്പിക്കണം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ പരമ്പരാഗത വ്യവസായ മേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപകമായതോതില്‍ നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയിലെ ഉല്‍പ്പാദനക്ഷമത ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. കേരളത്തിലെ പരമ്പരാഗത ഫാക്ടറികളേക്കാള്‍ ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമതയാണ് ഇതര സംസ്ഥാനത്തെ യന്ത്രവല്‍ക്കൃത ഫാക്ടറികള്‍ക്കുള്ളത്. കയര്‍ മേഖലയില്‍ കേരളത്തിനേക്കാള്‍ ആറുമടങ്ങ് ഉല്‍പ്പാദനക്ഷമത ഇതര സംസ്ഥാനങ്ങളിലെ വ്യവസായ യൂണിറ്റുകള്‍ക്കുണ്ട്. കശുവണ്ടി മേഖലയില്‍ ഇത് നാല് മടങ്ങാണ്.

വേഗ റെയ്ല്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ ഗൗരവമായി നീക്കങ്ങള്‍ നടത്തുന്ന ഈ സര്‍ക്കാര്‍, രാജ്യാന്തര വിപണികളിലേക്ക് പോകുന്ന പരമ്പരാഗത വ്യവസായ മേഖലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ദീര്‍ഘകാല നിലനില്‍പ്പിനുവേണ്ട കാര്യങ്ങള്‍ ദീര്‍ഘകാല കാഴ്ചപ്പാടോടെ നോക്കി നടപ്പാക്കേണ്ടിയിരിക്കുന്നു. മത്സരാധിഷ്ഠിത വിലയുണ്ടെങ്കില്‍ മാത്രമേ കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യാന്തര വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. പരമ്പരാഗത വ്യവസായ മേഖലയില്‍ ഉപാധികളില്ലാതെ യന്ത്രവല്‍ക്കരണം നടപ്പാക്കാന്‍ അനുവദിക്കണം. അതായത്, യന്ത്രവല്‍ക്കരണം നടത്താം ജോലിക്കാരെ പിരിച്ചുവിടാന്‍ പാടില്ല എന്നൊക്കെ ഉപാധി വെയ്ക്കുന്നത് ഉട്ടോപ്യന്‍ സിദ്ധാന്തമാണ്.

3. പരമ്പരാഗത വ്യവസായ മേഖലയില്‍ യന്ത്രവല്‍ക്കരണം സാധ്യമാക്കുമ്പോള്‍ തൊഴിലുകള്‍ നഷ്ടപ്പെടും. അതൊരു അനിവാര്യമായ കാര്യമാണെന്ന് എല്ലാവരും അംഗീകരിക്കണം. ഇത്തരം വ്യവസായങ്ങള്‍ ഇനി നിലനിന്നുപോകണമെങ്കില്‍ വേണ്ട ഒറ്റത്തവണ സോഷ്യല്‍ കോസ്റ്റാണത് എന്നതാണ് വാസ്തവം. ഇത്തരത്തില്‍ സ്വകാര്യ മേഖലയില്‍ നിന്ന് ജോലി പോകുന്നവരുടെ പരിരക്ഷയ്ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ കൊണ്ടുവരണം. ഇവരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കു, അധിക ഇ എസ് ഐ കവറേജ് നല്‍കുക, മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ വേണ്ടിയുലഌപരിശീലനവും പിന്തുണയും നല്‍കുക, തൊഴിലുറപ്പ് പദ്ധതിയില്‍ മുന്‍ഗണന വിഭാഗമാക്കുക തുടങ്ങി നിരവധി പദ്ധതികളിലൂടെ സര്‍ക്കാരിന് കൈത്താങ്ങാകാന്‍ സാധിക്കും.

4. പരമ്പരാഗത വ്യവസായ മേഖലയിലെയും മറ്റ് മേഖലകളിലെയും, അതായത് കയര്‍, കാഷ്യു, ഫിഷറീസ്, ഹാന്‍ഡ് ലൂം, ടെക്‌സ്റ്റൈല്‍, പ്ലാന്റേഷന്‍ എന്നീ മേഖലകളിലെ മിനിമം വേതനം പ്രതിദിനം അല്ലെങ്കില്‍ പ്രതിമാസം എന്ന കണക്കില്‍ നിജപ്പെടുത്തുക. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റികളുടെ ധാരണയുടെ അടിസ്ഥാനത്തില്‍ ഓരോ യൂണിറ്റിനുമുള്ള മിനിമം വേതനം ശുപാര്‍ശ ചെയ്യപ്പെടാന്‍ മാത്രമേ പാടുള്ളൂ. അതിവേഗ ടെക്‌നോളജി മാറ്റങ്ങള്‍ നടക്കുന്ന കാലമാണിത്. മെഷിനറികളില്‍ നടത്തുന്ന നിക്ഷേപം യൂണിറ്റിന്റെ ഉല്‍പ്പാദനക്ഷമത കൂട്ടാന്‍ സഹായകരമാകാറുണ്ട്. ആ സാഹചര്യത്തില്‍ യൂണിറ്റിന്റെ ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ഒരേ തുക തന്നെ മിനിമം വേതനമായി നല്‍കണമെന്ന് പറയുന്നതില്‍ ഒരു ന്യായവുമില്ല.

5. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം ഇതര സംസ്ഥാനങ്ങളുടെ നിക്ഷേപ ആനുകൂല്യങ്ങള്‍ നേടാന്‍ പറ്റുന്നതോ അല്ലെങ്കില്‍ വിവിധ മന്ത്രാലയങ്ങളുമായി നിക്ഷേപ ധാരണയില്‍ എത്താന്‍ പറ്റുന്നതോ ആയ കമ്പനികളെ സര്‍ക്കാര്‍ മത്സരാധിഷ്ഠിതമായി വിലയിരുത്തി കണ്ടെത്തണം.


Related Articles

Next Story

Videos

Share it