വിമാനത്താവള മാതൃകയില്‍ ഒരുങ്ങാന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ (Thiruvananthapuram Central railway station) വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്നു. നിലവിലെ പൈതൃക മന്ദിരവും റെയില്‍വേ ലൈനും മാത്രം നിലനിര്‍ത്തി രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കുന്നതിന്റെ ചുമതല ബെംഗളൂരു ആസ്ഥാനമായ റെയില്‍വേ ലാന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിക്കാണ് (ആര്‍.എല്‍.ഡി.എ).

രൂപരേഖ

ആര്‍.എല്‍.ഡി.എ തയാറാക്കിയ രൂപരേഖ കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ പ്രസിദ്ധീകരിച്ചുരുന്നു. ഇപ്പോള്‍ സെന്‍ട്രല്‍ സ്റ്റേഷനു മുന്നിലുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ആര്‍.ആര്‍.ബി ഓഫിസ്, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവ പൊളിച്ചു മാറ്റി വാണിജ്യ സമുച്ചയം നിര്‍മിക്കും.


മറ്റ് സവിശേഷതകള്‍

റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിനോടു ചേര്‍ന്ന് വിമാനത്താവള മാതൃകയില്‍ വിശാലമായ കാത്തിരിപ്പ്, വിശ്രമ ഹാള്‍ (കോണ്‍കോഴ്സ് ഏരിയ) സജ്ജീകരിക്കും. നിലവിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയും ഒഴിവാക്കും. മള്‍ട്ടി ലവല്‍ പാര്‍ക്കിങ് ഏരിയ നിര്‍മിക്കും. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിനു മറ്റു സ്ഥലം കണ്ടെത്തും. എറണാകുളം ജംക്ഷന്‍, ടൗണ്‍ സ്റ്റേഷനുകളും കൊല്ലം റെയില്‍വേ സ്റ്റേഷനും ഇതേ മാതൃകയില്‍ നവീകരിക്കാനുള്ള ടെന്‍ഡര്‍ നടപടിയും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.


പാതയിരട്ടിപ്പിക്കല്‍

വിഴിഞ്ഞം റെയില്‍പാത വൈകും; പാതയിരട്ടിപ്പിക്കലില്‍ ശ്രദ്ധിക്കാന്‍ റെയില്‍വേ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കലിന്റെ കാര്യത്തില്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ നിര്‍ദിഷ്ട വിഴിഞ്ഞം റെയില്‍പ്പാതയില്‍ തല്‍ക്കാലം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടെന്നു റെയില്‍വേ.

മുഴുവന്‍ സംവിധാനങ്ങളും തിരുവനന്തപുരം - നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കല്‍ ജോലിയില്‍ കേന്ദ്രീകരിക്കാനും നിര്‍ദേശം നല്‍കി. നാഗര്‍കോവില്‍ ഭാഗത്തു നിന്ന് ആരംഭിച്ച പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ ഇരണിയല്‍ ഭാഗം വരെയായി. 7 മാസം കൊണ്ട് തിരുവനന്തപുരം വരെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. ഇതിനായി സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി. വൈദ്യുതീകരണ ജോലികളും പാത ഇരട്ടിപ്പിക്കലിനൊപ്പം പൂര്‍ത്തിയാക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it