

അനാവശ്യ സ്പാം കോളുകൾക്കും റോബോ കോളുകൾക്കുമെതിരെ നിയമങ്ങൾ കർശനമാക്കി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). ആപ്ലിക്കേഷന്‍-ടു-പേഴ്‌സൺ (A2P) വഴിയുള്ള ഓട്ടോമേറ്റഡ് കോളുകൾ, റോബോട്ട് കോളുകൾ, കൃത്രിമ ശബ്ദത്തിലുള്ള (artificial-voice) കോളുകൾ എന്നിവയെ ട്രായ് പുതിയ നിയന്ത്രണ ചട്ടക്കൂടിലേക്ക് കൊണ്ടുവന്നു. ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ടെലികോം സേവന ദാതാക്കൾക്ക് മുൻകൂട്ടി സത്യവാങ്മൂലം നൽകുകയും ഉപയോഗിക്കുന്ന നമ്പറുകൾ പ്രഖ്യാപിക്കുകയും വേണം, അല്ലാത്തവ നിയമവിരുദ്ധമായ സന്ദേശങ്ങളായി (unsolicited commercial communications, UCC) കണക്കാക്കും.
നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ഇത്തരം കോളുകൾക്ക് മിനിറ്റിന് 0.05 രൂപ വരെ ടെർമിനേഷൻ ചാർജ് ചുമത്തിയിട്ടുണ്ട്. കൂടാതെ, സ്പാമർമാർക്കെതിരെ പെട്ടെന്ന് നടപടിയെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുൻപ് 10 ദിവസത്തിനുള്ളിൽ 5 പരാതികൾ ആവശ്യമായിരുന്നെങ്കിൽ, ഇപ്പോൾ ടെലികോം ഓപ്പറേറ്റർമാരുടെ AI/ML സിസ്റ്റം (Artificial Intelligence and Machine Learning systems) ഫ്ലാഗ് ചെയ്യുന്ന നമ്പറുകൾക്കെതിരെ 3 പരാതികൾ ലഭിച്ചാൽ തന്നെ നടപടി സ്വീകരിക്കും. അയക്കുന്നയാളുടെ 5 നമ്പറുകൾ 10 ദിവസത്തിനുള്ളിൽ ഫ്ലാഗ് ചെയ്യപ്പെട്ടാൽ കെവൈസി പുനഃപരിശോധന നടത്താനും സേവനങ്ങൾ വിച്ഛേദിക്കാനും വ്യവസ്ഥയുണ്ട്.
ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കോ അന്വേഷണങ്ങൾക്കോ മറുപടിയായി നടത്തുന്ന വാണിജ്യ സന്ദേശങ്ങൾ 7 ദിവസത്തേക്ക് മാത്രമേ അനുവദിക്കൂ. കൂടാതെ, 140xx, 1600xx, 1601xx തുടങ്ങിയ അംഗീകൃത വാണിജ്യ നമ്പറുകൾ (commercial numbering series) തേർഡ് പാർട്ടി ആപ്പുകൾ മൊത്തമായി ബ്ലോക്ക് ചെയ്യുന്നത് ട്രായ് വിലക്കി. എന്നാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഹാൻഡ്‌സെറ്റുകളിൽ ഇവ വ്യക്തിഗതമായി ബ്ലോക്ക് ചെയ്യാം. പരാതി പരിഹാരങ്ങളിൽ തൃപ്തിയില്ലെങ്കിൽ 15 ദിവസത്തിനകം 1909 വഴിയോ TRAI DND ആപ്പ് വഴിയോ അപ്പീൽ നൽകാനും അവസരമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine