

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്ക ഭീഷണികള്‍ അവസാനിക്കുന്നില്ല. ഏപ്രില്‍ രണ്ടിന് തത്തുല്യ ചുങ്കം പ്രഖ്യാപിച്ചപ്പോള്‍ ഒഴിവാക്കിയിരുന്ന ഫാർമ മേഖലയേയും വെറുതെ വിടാന്‍ തയാറല്ല എന്ന സൂചനകളുമായി ട്രംപ്. ഫാർമസ്യൂട്ടിക്കൽ ഉല്‍പ്പന്നങ്ങള്‍ക്ക് സാധ്യമായ താരിഫുകള്‍ പരിശോധിച്ചു വരികയാണെന്നാണ് ട്രംപ് പറഞ്ഞത്.
ഫാർമയെ ഒരു പ്രത്യേക വിഭാഗമായിട്ടാണ് കാണുന്നത്. സമീപഭാവിയിൽ തന്നെ ഈ മേഖലയ്ക്കുളള താരിഫുകള്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസ് ആരോഗ്യ മേഖലയിലെ ജനറിക് മരുന്നുകളുടെ 46 ശതമാനം ഇന്ത്യൻ കമ്പനികളാണ് വിതരണം ചെയ്യുന്നത്. ഫാര്‍മ മേഖലയില്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ക്ഷീണമുണ്ടാക്കും.
യുഎസിൽ നിന്നുള്ള ഔഷധ ഇറക്കുമതിക്ക് ഇന്ത്യ നിലവിൽ 5 മുതല്‍ 10 ശതമാനം വരെയാണ് കസ്റ്റംസ് തീരുവ ചുമത്തുന്നത്. ഇത് യുഎസിലേക്കുള്ള ഇന്ത്യൻ ഔഷധ കയറ്റുമതിക്ക് 10 ശതമാനം വരെ താരിഫ് ഏർപ്പെടുത്താനുളള സാധ്യതയാണ് തുറന്നിടുന്നത്.
യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന് ഫാർമസ്യൂട്ടിക്കൽ നിർമ്മാണം രാജ്യത്ത് പ്രോത്സാഹിപ്പിക്കണമെന്ന നിലപാടാണ് ഉളളത്. ജീവന്‍ രക്ഷാ മരുന്നുകളും ഉല്‍പ്പന്നങ്ങളും രാജ്യത്ത് പുറത്ത് നിന്ന് കൊണ്ടു വരുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നാണ് ലീവിറ്റ് പറയുന്നത്.
ട്രംപ് ഫാര്‍മ മേഖലയ്ക്കും താരിഫ് പ്രഖ്യാപിച്ചാല്‍ ഇന്ത്യന്‍ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ഓഹരികളെ അത് ബാധിക്കും. ട്രംപ് ഫാര്‍മ മേഖലയേയും വെറുതെ വിടില്ലെന്ന സൂചന നല്‍കിയതോടെ വെളളിയാഴ്ച ഫാര്‍മ ഓഹരികള്‍ക്ക് ഇടിവ് നേരിട്ടിരുന്നു. ഇന്നലെ ഫാർമ സൂചിക 4 ശതമാനം ഇടിവാണ് നേരിട്ടത്. അരബിന്ദോ ഫാർമ, ലുപിൻ, ഐപിസിഎ ലാബ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ആറ് ശതമാനത്തിലധികം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
Read DhanamOnline in English
Subscribe to Dhanam Magazine