

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ താരിഫ് ഏർപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല. യുഎസിന്റെ ഫാർമസ്യൂട്ടിക്കൽ ആവശ്യങ്ങളിൽ ഏകദേശം 47 ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. പ്രത്യേകിച്ച് ജനറിക് മരുന്നുകളുടെ വിഭാഗത്തിൽ യു.എസ് ഇന്ത്യയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കാൾ അമേരിക്കൻ ആരോഗ്യ സംരക്ഷണ സംവിധാനത്തെയാണ് ഇത് ദോഷകരമായി ബാധിക്കുകയെന്നും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലുളളവര്‍ പറയുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാനുളള ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം വിജയിക്കില്ലെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. അമേരിക്കൻ വിപണി പ്രധാനമായും ഇന്ത്യൻ, ചൈനീസ് വിപണികളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഡിസ്പോസിബിൾസ് തുടങ്ങിയവ പ്രധാനമായും ഇന്ത്യയിൽ നിന്നാണ് എത്തുന്നത്. ഈ നീക്കത്തിന്റെ ഫലമായി യുഎസിലെ ചികിത്സയുടെയും മെഡിക്കൽ നടപടിക്രമങ്ങളുടെയും ചെലവ് വർദ്ധിക്കും. ഇത് അമേരിക്കൻ പൗരന്മാരെ നേരിട്ട് ബാധിക്കുന്നതായിരിക്കും.
ഇന്ത്യയെ ഇത് ബാധിക്കില്ല. യൂറോപ്യൻ രാജ്യങ്ങളടക്കം മറ്റു വിപണികള്‍ ഇന്ത്യ കണ്ടെത്തും. താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ മരുന്നുകൾക്കായുള്ള ആഗോള വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിനായി ഇന്ത്യ വളരെക്കാലമായി പ്രവർത്തിക്കുകയാണ്. യുഎസിൽ മരുന്നുകളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുന്നതാണ് നീക്കം. അവശ്യ മരുന്നുകളുടെ വില വർദ്ധിക്കുന്നതിന് കാരണമാകും.
ഫാർമസ്യൂട്ടിക്കൽ നിർമ്മാണം യുഎസിനുള്ളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പൂര്‍ണമായി പ്രാവര്‍ത്തികമാക്കാന്‍ കുറഞ്ഞത് 3 മുതല്‍ 5 വരെ വർഷമെടുക്കും. താരിഫ് നീക്കം തെറ്റായ കണക്കുകൂട്ടലാണെന്നാണ് വ്യവസായ വിദഗ്ധരുടെ നിരീക്ഷണം. ഇത് സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന യു.എസ് ആരോഗ്യ സംരക്ഷണ സംവിധാനത്തെ തന്നെ തകർക്കുമെന്നും ഇവര്‍ പറയുന്നു.
അതേസമയം, 25 ശതമാനം താരിഫ് പ്രഖ്യാപനം ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് ബാധകമാകുമോ എന്ന് വ്യക്തത വരേണ്ടതുണ്ട്. ഏപ്രിലിൽ ഫാർമ മേഖലയെ താരിഫുകളിൽ നിന്ന് ട്രംപ് ഒഴിവാക്കിയിരുന്നു.
Trump's tariff threat on Indian pharma may backfire, harming US healthcare more than India's economy.
Read DhanamOnline in English
Subscribe to Dhanam Magazine