

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അമേരിക്കയില്‍ ഗുരുതരമായ കോഴക്കുറ്റത്തിനു മുന്നില്‍. സൗരോര്‍ജ കരാറുകള്‍ നേടാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളര്‍ ( ഏകദേശം 2,100 കോടി രൂപ) കൈക്കൂലി നല്‍കിയെന്നാണ് യു.എസ് കോടതി കുറ്റം ചുമത്തിയിരിക്കുന്നത്.
ഗൗതം അദാനിയെ കൂടാതെ മരുമകന്‍ സാഗര്‍ അദാനി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനീത് ജെയിന്‍, അദാനി ഗ്രീന്‍, അസൂര്‍ പവര്‍ എന്നിവയ്‌ക്കെതിരെയാണ് ന്യൂയോര്‍ക്കിലെ ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റ് യു.എസ് അറ്റോര്‍ണി ഓഫീസ് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയത്. അഴിമതി, വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ഇത് കൂടാതെ അദാനിയും കൂട്ടാളികളും ഈ വിഷയത്തില്‍ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതായുള്ള ആരോപണങ്ങളുമുണ്ട്. 20 വര്‍ഷക്കാലയളവില്‍ ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന പദ്ധതിക്കായാണ് കൈക്കൂലി നല്‍കിയത്.
പണവും ബോണ്ടുകളും സ്വന്തമാക്കാനായി അദാനിയും കൂട്ടരും അമേരിക്കന്‍ നിക്ഷേപകരെ കബളിപ്പിച്ചതായി ചൂണ്ടിക്കാട്ടി യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും അദാനിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അസൂര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥനായ സിറില്‍ കാബന്‍സിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ഫെഡറല്‍ സെക്യൂരിറ്റീസ് നിയമങ്ങളിലെ ആന്റി ഫ്രോഡ് വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വിലക്കുകള്‍, വന്‍ തുക പിഴയായി ഈടാക്കുക എന്നിവ ആവശ്യപ്പെട്ടാണ് പരാതി.
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വലിയ തിരിച്ചടിയില്‍ നിന്ന് കരകയറുന്നതിനിടെയുള്ള പുതിയ ആരോപണങ്ങള്‍ ഗ്രൂപ്പിന് വലിയ തിരിച്ചിടിയാകും.
വാര്‍ത്തകള്‍ക്ക് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് വലിയ ഇടിവിലാണ് വ്യാപാരം ആരംഭിച്ചത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് ഓഹരികള്‍ 10-20 ശതമാനം വരെ ഇടിഞ്ഞു.
അദാനി എന്റര്‍പ്രൈസ് ഓഹരി 10 ശതമാനം ലോവര്‍ സര്‍ക്യൂട്ടടിച്ച് 2,539.35 രൂപയിലെത്തി. ഹിന്‍ഡെന്‍ബെര്‍ഗ് പ്രശ്‌നത്തിനു ശേഷം ഇരട്ടിയോളം നേട്ടത്തിലേക്ക് തിരിച്ചെത്തിയ ഓഹരിയാണിത്. ഇപ്പോഴത്തെ ഇടിവ് ഓഹരിയെ വീണ്ടും പഴയ നിലയിലാക്കി. അദാനി ഗ്രീന്‍ എനര്‍ജി ഓഹരി 17 ശതമാനം ഇടിഞ്ഞ് 1,172.5 രൂപയിലെത്തി.
എ.സി.സി (10 ശതമാനം), അദാനി പോര്‍ട്‌സ് (10%), അദാനി പവര്‍ (11.21ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (13.26 ശതമാനം), അംബുജ സിമന്റ് (10 ശതമാനം) എന്നിവയും കനത്ത ഇടിവിലാണ്.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ വലിയ നിക്ഷേപം നടത്തിയിട്ടുള്ള യു.എസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് ഈ ഓഹരികളിലെ നിക്ഷേപം പുന:പരിശോധിക്കാനൊരുങ്ങുന്നതായും സൂചനകളുണ്ട്. ഇന്നലെ അദാനിക്കെതിരെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഓസ്‌ട്രേലിയയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ജി.ക്യു.ജി പാാര്‍ട്‌ണേഴ്സ് ഓഹരിയില്‍ 10 ശതമാനത്തിലധികം ഇടിവുണ്ടായി. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് വന്നതിനു ശേഷം ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്‍ നേതൃത്വം നല്‍കുന്ന ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് അദാനി ഓഹരികളില്‍ ഗണ്യമായ നിക്ഷേപം നടത്തിയിരുന്നു. 15,446 കോടി രൂപയാണ് 2023 മാര്‍ച്ചില്‍ ആദ്യം നിക്ഷേപിച്ചത്. ഇപ്പോള്‍ അത് 80,000 കോടി രൂപയ്ക്ക് മുകളിലെത്തി.
ഗ്രൂപ്പുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യം വന്നാല്‍ ഓഹരി പോര്‍ട്ട്‌ഫോളിയോയില്‍ മാറ്റം വരുത്തുമെന്നും ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഇടപാടുകാരുടെ 90 ശതമാനം നിക്ഷേപവും അദാനി ഗ്രൂപ്പുമായി ബന്ധമില്ലാത്ത ഓഹരികളിലാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
അംബുജ സിമന്റ്‌സില്‍ 2.05 ശതമാനം, അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 1.89 ശതമാനം, അദാനി പവറില്‍ 1.76 ശതമാനം, അദാനി ഗ്രീൻ എനർജിയില്‍ 1.62 ശതമാനം, അദാനി എന്റര്‍പ്രൈസസില്‍ 1.45 ശതമാനം, അദാനി പോര്‍ട്‌സില്‍ 1.46 ശതമാനം എന്നിങ്ങനെയാണ് ജി.ക്യു.ജിയുടെ നിക്ഷേപം.
Read DhanamOnline in English
Subscribe to Dhanam Magazine