വി-ഗാര്‍ഡിന്റെ പ്രകൃതി സൗഹൃദ വയര്‍ 'അരിസോ' എത്തി; ലക്ഷ്യം സുസ്ഥിരത, സുരക്ഷ

അഗ്‌നിബാധ അപകടങ്ങളില്‍ വിഷവാതകങ്ങള്‍ പുറപ്പെടുവിക്കില്ല
v guard, electronics
Image courtesy: v guard
Published on

സുസ്ഥിരതയും സുരക്ഷയും ലക്ഷ്യമിട്ടുകൊണ്ട് പ്രകൃതി സൗഹൃദ വയര്‍ 'അരിസോ' പുറത്തിറക്കി കൊച്ചി ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. നൂതന ഇ-ബീം സാങ്കേതികവിദ്യയും സീറോ-ഹാലൊജന്‍ ലോ-സ്‌മോക്ക് പ്രോപ്പര്‍ട്ടികള്‍ ഉള്ളതുമായ അരിസോ വയറുകള്‍, ഉപഭോക്താക്കള്‍ക്ക് സുരക്ഷയും സുസ്ഥിരതയും ഉറപ്പു നല്‍കുമെന്ന് കമ്പനി അറിയിച്ചു.

സവിശേഷതകളേറെ

അരിസോ വയറുകള്‍ ഉയര്‍ന്ന ചൂടിനേയും ഉരുകുന്നതിനെയും പ്രതിരോധിക്കുന്നതും അഗ്‌നിശമന ശേഷിയുള്ളതാണെന്നും കമ്പനി പറയുന്നു. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടുകളുടെയും അഗ്‌നിബാധ പ്രശ്‌നങ്ങളുടെയും അപകടസാധ്യത ഗണ്യമായി കുറയ്ക്കുകയും അതുവഴി മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന ഉല്‍പ്പന്നം പുറത്തിറക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഡയറക്ടറും സി.ഒ.ഒയുമായ രാമചന്ദ്രന്‍ വി പറഞ്ഞു.

അരിസോ വയറുകള്‍ ലെഡ്-ഫ്രീ, നോണ്‍-കാര്‍സിനോജെനിക് അസംസ്‌കൃത വസ്തുക്കളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ അഗ്‌നിബാധ അപകടങ്ങളില്‍ വിഷവാതകങ്ങള്‍ പുറപ്പെടുവിക്കില്ല. ഇത് പരിസ്ഥിതി സൗഹാര്‍ദ്ദം മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വവും നല്‍കുന്നുവെന്ന് കമ്പനി പറയുന്നു. ഏറെ ഈടുനില്‍ക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന അരിസോ വയറുകള്‍ക്ക് ഈര്‍പ്പം പ്രതിരോധിക്കനുള്ള കഴിവുണ്ട്. ഇവ ദീര്‍ഘകാല പ്രകടനം ഉറപ്പാക്കുന്നു.

പരമ്പരാഗത എഫ്.ആര്‍ പി.വി.സി വയറുകളെ അപേക്ഷിച്ച് ഇവ നിലവിലെ വൈദ്യുത വാഹക ശേഷിയില്‍ 75 ശതമാനം വര്‍ധന വാഗ്ദാനം ചെയ്യും. സുപീരിയോ+ (SUPERIO+) ഇക്കോ സേഫ് വയറുകള്‍, എലെഗ്‌ന എം.സി.ബികള്‍ (ELEGNA MBCs) എന്നിവയും കമ്പനി പുറത്തിറക്കി. ഇന്ത്യയിലെ ഹൗസിംഗ് വയറുകളുടെയും കേബിളുകളുടെയും വിപണി 9-10 ശതമാനം വളര്‍ച്ചാ നിരക്കോടെ തഴച്ചുവളരുകയാണ്. വൈകാതെ ഈ വിപണി 25,000 കോടി രൂപയില്‍ എത്തും. അതിനാല്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഉത്പ്പന്നങ്ങള്‍ പുറത്തിറക്കേണ്ടത് അനിവാര്യമാണെന്ന് കമ്പനി പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com