

വാര്‍ബെര്‍ഗ് പിന്‍കസ് അപ്പോളോ ടയേഴ്സില്‍ 1,080 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. അപ്പോളോ ടയേഴ്സില്‍നിന്ന് 1,080 കോടി രൂപ മൂല്യം വരുന്ന കംപല്‍സറിലി കണ്‍വെര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഓഹരികള്‍ (സി.സി.പി.എസ്.) വാങ്ങുന്നതിനാണ് അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സംരംഭമായ വാര്‍ബെര്‍ഗ് പിന്‍കസുമായി ധാരണയായത്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എമറാള്‍ഡ് സേജ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് വഴിയായിരിക്കും നിക്ഷേപം നടത്തുക എന്നാണ് ബുധനാഴ്ച അപ്പോളോ ടയേഴ്സ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
100 രൂപ മുഖവിലയുള്ള 10.8 കോടി സി.സി.പി.എസുകളാണ് അപ്പോളോ ടയേഴ്സ് പുറത്തിറക്കുന്നത്. പ്രതിവര്‍ഷം 6.34 ശതമാനം ലാഭവിഹിതവും ഇവയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ പ്രഥമ മൂലധന സമാഹരണമാണിതെന്നും നിക്ഷേപം സമാഹരിക്കുന്നതിന് ഓഹരി ഉടമകളുടെയും ബന്ധപ്പെട്ട നിയന്ത്രണ അതോറിറ്റികളുടെയും അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ നിക്ഷേപം മാനേജ്‌മെന്റ് ടീമിന് ആത്മവിശ്വാസമേകുന്നതോടൊപ്പം ബിസിനസിന് വളര്‍ച്ചാ സാധ്യതയുമേകുമെന്ന് അപ്പോളോ ടയേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ഓംകാര്‍ എസ് കാന്‍കര്‍ പറഞ്ഞു.
അപ്പോളോ ടയേഴ്സുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും കമ്പനിയുടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ പൂര്‍ണമായ പിന്തുണ നല്‍കാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നുമാണ് വാര്‍ബെര്‍ഗ് പിന്‍കസ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വിശാല്‍ മഹാദേവ്യ അഭിപ്രായപ്പെട്ടത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine