റിലയന്‍സ് ഓഹരി വില ഇടിയാന്‍ കാരണം ഇതാണ്

എന്തുകൊണ്ട് റിലയൻസ് ഓഹരി വില ആറ് ശതമാനം ഇടിഞ്ഞു?
റിലയന്‍സ് ഓഹരി വില ഇടിയാന്‍ കാരണം ഇതാണ്
Published on

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ (ആർ‌ഐ‌എൽ) ഓഹരികൾ കഴിഞ്ഞ തിങ്കളാഴ്ച്ച ആറ് ശതമാനം ഇടിഞ്ഞു. നവംബർ 2-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

ഡിസംബർ 31-ന് അവസാനിച്ച ത്രൈമാസത്തിൽ ആർ‌ഐ‌എൽ റെക്കോർഡ് ലാഭം രേഖപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ഈ ഇടിവുണ്ടായത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ചില കാര്യങ്ങൾ ആർ‌ഐ‌എൽ വെളിപ്പെടുത്തിയില്ല എന്ന് വിശകലന വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചതിന് ശേഷമാണ് ഓഹരി വിലയിൽ ഇടിവുണ്ടായത്.

എണ്ണ, പെട്രോകെമിക്കൽസ് മേഖലയിലെ പ്രകടനം വിശകലനം ചെയ്യുന്നതിനുള്ള പ്രധാന മെട്രിക്കായ ഗ്രോസ് റിഫൈനിംഗ് മാർജിൻസ് (ജിആർഎം) കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 70 ശതമാനം വരുന്നത് ഈ മേഖലയിൽ നിന്നാണ്.

"ബിസിനസ്സുകളിൽ സുതാര്യത കുറയുന്നു. ജി‌ആർ‌എം റിപ്പോർ‌ട്ട് ചെയ്യുന്നത് ആർ‌ഐ‌എൽ നിർത്തി. അതുപോലെ, റിലയൻസ് റീറ്റെയിലിന്റെ ഡിവിഷൻ തിരിച്ചുള്ള വിറ്റുവരവ് നൽകുന്നതും കമ്പനി നിർത്തലാക്കി," ജൽ ഇറാനിയുടെ നേതൃത്വത്തിലുള്ള എഡൽ‌വെയിസ് അനലിസ്റ്റുകൾ ഒരു കുറിപ്പിൽ പറഞ്ഞു.

അനലിസ്റ്റുകളുടെ കണക്കുകൾ മറികടന്ന് ഡിസംബർ ത്രൈമാസ പാദത്തിൽ ആർ‌ഐ‌എൽ അറ്റാദായത്തിൽ 12.5 ശതമാനം വളർച്ച നേടി (13,100 കോടി രൂപ). ഓയിൽ-ടു-കെമിക്കൽസ് (ഒ2സി), റീട്ടെയിൽ എന്നിവയിലെ പ്രകടനം പ്രതീക്ഷകൾ നഷ്‌ടപ്പെടുത്തിയപ്പോൾ, ടെലികോം വിഭാഗം പ്രതീക്ഷകളെ മറികടന്നു.

"ജിആർഎം വെളിപ്പെടുത്തലുകൾ കമ്പനി നിർത്തിവച്ചു. ഇതിനുള്ള കാരണം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്," സൗരഭ് ഹണ്ടയുടെ നേതൃത്വത്തിലുള്ള സിറ്റിഗ്രൂപ്പ് അനലിസ്റ്റുകൾ ക്ലയന്റുകൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു.

നിക്ഷേപങ്ങളിലെ വർധനവും നികുതി ബാധ്യത പൂജ്യത്തിനടുത്ത് എത്തിയതുമാണ് ആർ‌ഐ‌എല്ലിന്റെ ലാഭം പ്രതീക്ഷകൾക്കുമപ്പുറം ഉയരാൻ സഹായിച്ചതെന്ന് എഡൽ‌വെയ്സ് പറഞ്ഞു.

തിങ്കളാഴ്ച ആർ‌ഐ‌എല്ലിന്റെ ഓഹരികൾ‌ 114.5 രൂപ അഥവാ 5.6 ശതമാനം ഇടിഞ്ഞ്‌ 1,935 രൂപയായി. സെപ്റ്റംബർ 16-ന് 2,324 രൂപ എന്ന ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ആർ‌ഐ‌എൽ ഓഹരികൾ പിന്നീട് ഏകദേശം 17 ശതമാനം ഇടിഞ്ഞു. കമ്പനിക്ക് വിപണി മൂല്യത്തിൽ 2.6 ട്രില്യൺ രൂപ നഷ്ടപ്പെട്ടു.

"ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്ഥാപനം" എന്ന റിലയൻസിന്റെ ടാഗ് ഇപ്പോൾ അപകടത്തിലാണ്. ആർ‌ഐ‌എൽ-ന്റെ നിലവിലെ വിപണി മൂലധനം 12.75 ട്രില്യൺ രൂപയാണ്, ടാറ്റ കൺസൾട്ടൻസി സർവീസസിന് 12.35 ട്രില്യൺ രൂപ നിലവിൽ വിപണി മൂല്യമുണ്ട്.

ഓഹരി വിപണയുടെ പ്രകടനത്തിന് അനുസരിച്ച് ആർ‌ഐ‌എൽ ഓഹരിയുടെ വില ഉയരില്ല എന്ന് ചില വിശകലന വിദഗ്ധർ കരുതുന്നു. മക്വാരിയുടെ ആദിത്യ സുരേഷും അഭിനിൽ ദാഹിവാലെയും പറയുന്നത് സ്റ്റോക്കിന്റെ വില 1,350 രൂപയിലേക്ക് താഴുമെന്നാണ്.

ആർ‌ഐ‌എൽ-ന്റെ ഡിസംബർ പാദത്തിലെ വരുമാന വളർച്ച ശ്രദ്ധേയമാണെന്നും എന്നാൽ പ്രയോഗത്തിൽ ഒരു ശതമാനം മാത്രം വരുന്ന നികുതി നിരക്കും റീട്ടെയിൽ ഡിവിഷന് ലഭിച്ച 106 മില്യൺ ഡോളർ നിക്ഷേപ നേട്ടവും ഇതിനെ പിന്തുണച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

പരമ്പരാഗതമായ എണ്ണ ബിസിനസിനെ ആശ്രയിക്കുന്നത് കുറച്ച് ടെലികോം, റീട്ടെയിൽ രംഗത്ത് ശ്രദ്ധ കൊടുക്കാൻ ആർ‌ഐ‌എൽ വമ്പിച്ച നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഈ ലക്ഷ്യത്തിന്റെ ഭാഗമായി കമ്പനി കഴിഞ്ഞ വർഷം ആഗോള നിക്ഷേപകരിൽ നിന്ന് 27 ബില്യൺ ഡോളർ സമാഹരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com