പഞ്ചസാര വില ഏഴു വര്‍ഷത്തെ ഉയരത്തില്‍, മധുരം നുണഞ്ഞ് ഓഹരികള്‍; എന്താണ് വിലക്കയറ്റത്തിന് പിന്നില്‍?

പഞ്ചസാരവിലയിലെ കുതിപ്പ് ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. ബ്രസീലിലെ ഉത്പാദന ആശങ്ക, യൂറോപ്പിലെ ഉഷ്ണതരംഗം, ഏഷ്യയിലെ എല്‍ നിനോ ഭീഷണി, എഥനോളിലേക്കുള്ള കരിമ്പ് വകമാറ്റം എന്നിവ ആഗോള ലഭ്യത ചുരുങ്ങുമെന്ന ആശങ്ക ശക്തമാക്കി.
പഞ്ചസാര വില ഏഴു വര്‍ഷത്തെ ഉയരത്തില്‍, മധുരം നുണഞ്ഞ് ഓഹരികള്‍; എന്താണ് വിലക്കയറ്റത്തിന് പിന്നില്‍?
Published on

ഉത്സവകാലം അടുക്കുന്നതിനിടെ ഇന്ത്യയില്‍ പഞ്ചസാരവില കുത്തനെ ഉയരുന്നു. ആഭ്യന്തര മൊത്തവില ക്വിന്റലിന് 4,400-4,800 രൂപയിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ വില എട്ടുമുതല്‍ പത്തു ശതമാനംവരെ വര്‍ധിച്ചതോടെ വിപണി ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍.

വിലക്കയറ്റത്തിന് പിന്നില്‍ ആവശ്യവും ലഭ്യതയും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നതാണ് പ്രധാന കാരണം. ഗണേശോത്സവം, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് മധുരപലഹാരങ്ങള്‍, ബിസ്‌കറ്റ്, ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉത്പാദനം ഉയരും. ഓഗസ്റ്റ് മുതല്‍ നവംബര്‍വരെ രാജ്യത്തെ പഞ്ചസാര ഉപഭോഗം സാധാരണയായി വര്‍ധിക്കുന്ന കാലമാണ്. ക്ഷാമസാധ്യത മുന്നില്‍ക്കണ്ട് വന്‍കിട ഉപഭോക്താക്കള്‍ മുന്‍കൂട്ടി ശേഖരം കൂട്ടുന്നതും കാരണം.

മില്ലുകള്‍ വിപണിയിലേക്കുള്ള പഞ്ചസാരവിതരണം ഘട്ടംഘട്ടമായി മാത്രമാണ് നടത്തുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. നടപ്പുസീസണിലെ ഉത്പാദനം ആഭ്യന്തര ഉപഭോഗത്തേക്കാള്‍ കുറഞ്ഞിരിക്കെ ഏകദേശം എട്ടുലക്ഷം ടണ്‍ കയറ്റുമതി ചെയ്തതും ലഭ്യത കുറച്ചു. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ സീസണിലെ പ്രാരംഭശേഖരം 35 ലക്ഷം ടണ്ണിലേക്ക് താഴാമെന്നാണ് കണക്കുകൂട്ടല്‍. ഇത് മുപ്പതിലേറെ വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയായിരിക്കും. പുതിയ കരിമ്പിന്റെ ക്രഷിങ് നവംബറില്‍ സജീവമാകുന്നതുവരെ നിലവിലെ ശേഖരത്തെ ആശ്രയിക്കേണ്ടിവരും.

മഹാരാഷ്ട്രയിലും കര്‍ണാടകയിലും ലഭിച്ച കുറഞ്ഞ മഴ അടുത്ത സീസണിലെ കരിമ്പ് വിളവിനെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. ഇതിനൊപ്പം, നടപ്പുവര്‍ഷം രാജ്യത്തെ മൊത്തം പഞ്ചസാര ഉത്പാദനത്തിന്റെ പത്തുശതമാനത്തോളം-ഏകദേശം 30 ലക്ഷം ടണ്‍-എഥനോള്‍ നിര്‍മാണത്തിനായി വകമാറ്റിയിട്ടുണ്ട്. ആഭ്യന്തര ലഭ്യത മെച്ചപ്പെടുത്താന്‍ കരിമ്പിന്‍ നീരില്‍ നിന്നും ബി-ഹെവി മൊളാസസില്‍നിന്നുമുള്ള എഥനോള്‍ ഉത്പാദനം നിയന്ത്രിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കയറ്റുമതി നിരോധനവും വ്യാപാരികളുടെ ശേഖരത്തിന് പരിധിയും സര്‍ക്കാര്‍ ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല വിലക്കയറ്റം

പഞ്ചസാരവിലയിലെ കുതിപ്പ് ഇന്ത്യയില്‍ മാത്രം കാണുന്ന പ്രതിഭാസമല്ല. ആഗോള വിപണിയിലും ലഭ്യത കുറയുമെന്ന ആശങ്ക ശക്തമാണ്. ന്യൂയോര്‍ക്ക് അസംസ്‌കൃത പഞ്ചസാരവില പൗണ്ടിന് 16 സെന്റിന് മുകളിലെത്തിയപ്പോള്‍ ലണ്ടന്‍ വെള്ളപ്പഞ്ചസാര ടണ്ണിന് 500 ഡോളര്‍ കടന്ന് 15 മാസത്തെ ഉയര്‍ന്ന നിലയിലെത്തി.

ലോകത്തിലെ ഏറ്റവും വലിയ ഉത്പാദക രാജ്യമായ ബ്രസീലിലെ വിളസാധ്യത സംബന്ധിച്ച ആശങ്കയും കൂടുതല്‍ കരിമ്പ് എഥനോളിലേക്ക് മാറ്റാനുള്ള സാധ്യതയും വിപണിയെ സ്വാധീനിക്കുന്നു. പെട്രോളിലെ നിര്‍ബന്ധിത എഥനോള്‍ മിശ്രണ അനുപാതം ഉയരുമ്പോള്‍ പഞ്ചസാര നിര്‍മാണത്തിന് ലഭിക്കുന്ന കരിമ്പ് കുറയാം.

യൂറോപ്പില്‍ തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങള്‍ ഷുഗര്‍ ബീറ്റ് വിളവിനെ ബാധിച്ചു. യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടന്റെയും സംയുക്ത ഉത്പാദനം ഏകദേശം 1.5 കോടി ടണ്ണായി, 2015-നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴുമെന്നാണ് വിലയിരുത്തല്‍. യൂറോപ്പിലെ ഏറ്റവും വലിയ ഉത്പാദക രാജ്യമായ ഫ്രാന്‍സിന്റെ ഉത്പാദനം 13 ശതമാനത്തോളം കുറഞ്ഞേക്കാം. ഇന്ത്യയിലും തായ്ലന്‍ഡിലും എല്‍ നിനോയുമായി ബന്ധപ്പെട്ട കാലാവസ്ഥാവ്യതിയാനം കരിമ്പ് വിളവിനെ ബാധിക്കുമെന്ന ഭീതിയുമുണ്ട്.

ഓഹരി വിപണിയില്‍ 'ഷുഗര്‍ റഷ്'

പഞ്ചസാരവില ഉയരുന്നത് മില്ലുകളുടെ വരുമാനവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ വാങ്ങല്‍ താല്‍പര്യം സൃഷ്ടിച്ചത്. ഓഗസ്റ്റ് 13-ന് ഷുഗര്‍ കമ്പനികളുടെ ഓഹരികള്‍ ഏഴു ശതമാനംവരെ മുന്നേറി. മഗധ് ഷുഗര്‍ 4.2 ശതമാനവും ഡാല്‍മിയ ഭാരത് ഷുഗര്‍ നാലുശതമാനവും ബല്‍റാംപുര്‍ ചീനി 2.2 ശതമാനവും നേട്ടമുണ്ടാക്കി. ഡാല്‍മിയ ഭാരത് ഷുഗര്‍ ഇന്‍ട്രാഡേ വ്യാപാരത്തില്‍ ഏഴുശതമാനം ഉയര്‍ന്ന് 439.10 രൂപയിലെ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തി. അവധ് ഷുഗര്‍ ആന്‍ഡ് എനര്‍ജി, ധാംപുര്‍ ഷുഗര്‍ എന്നിവയും പുതിയ 52 ആഴ്ചയിലെ ഉയരങ്ങള്‍ കുറിച്ചു. ബല്‍റാംപുര്‍ ചീനി, ത്രിവേണി എന്‍ജിനീയറിങ്, ദ്വാരികേഷ് ഷുഗര്‍, ശ്രീ രേണുക ഷുഗേഴ്‌സ് എന്നിവ മൂന്നുമുതല്‍ അഞ്ചുശതമാനംവരെ ഉയര്‍ന്നു.

ഉയര്‍ന്ന പഞ്ചസാരവില കരിമ്പിന്റെ വര്‍ധിച്ച സംഭരണച്ചെലവും എഥനോള്‍ വിഭാഗത്തിലെ ദുര്‍ബല മാര്‍ജിനും ഒരു പരിധിവരെ നികത്താന്‍ മില്ലുകളെ സഹായിക്കും. എന്നാല്‍ സര്‍ക്കാര്‍ വിപണിയില്‍ കൂടുതല്‍ പഞ്ചസാര എത്തിക്കാന്‍ എഥനോള്‍ നയം മാറ്റുകയോ സംഭരണനിയന്ത്രണം കടുപ്പിക്കുകയോ ചെയ്താല്‍ വിലയും ഓഹരികളും ചാഞ്ചാട്ടത്തിലാകാം. അതിനാല്‍ ഇപ്പോഴത്തെ ഓഹരിമുന്നേറ്റം മെച്ചപ്പെട്ട ലാഭപ്രതീക്ഷയുടെ പ്രതികരണമാണെങ്കിലും കാലാവസ്ഥയും സര്‍ക്കാര്‍ ഇടപെടലുകളും തുടര്‍ന്നുള്ള ദിശ നിര്‍ണയിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com