എയര്‍ കാര്‍ഗോ രംഗത്തേക്ക് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയെത്തുന്നു

നാല് ബോയിംഗ് ചരക്ക് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്താണ് കമ്പനിയുടെ നീക്കം
എയര്‍ കാര്‍ഗോ രംഗത്തേക്ക് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയെത്തുന്നു
Published on

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ ലൈനായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി എയര്‍ കാര്‍ഗോ രംഗത്തേക്കും തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കുന്നു. നാല് ബോയിംഗ് ചരക്ക് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്താണ് കമ്പനി എയര്‍ കാര്‍ഗോ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. എമിറേറ്റ്സ്, ഡിഎച്ച്എല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് ഇന്‍കോര്‍പ്പറേറ്റിലെ കാര്‍ഗോ മുന്‍ മാനേജിംഗ് ഡയറക്ടറായ ജാനി ഡേവലാണ് പുതിയ ബിസിനസിന് നേതൃത്വം നല്‍കുന്നത്.

'ഇത് ഈ വിപണിയിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടുവയ്പ്പാണ്, ഞങ്ങളുടെ പ്രധാന ബിസിനസിനെ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ എയര്‍ കാര്‍ഗോ വികസിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു,'' എംഎസ്സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സോറന്‍ ടോഫ്റ്റ് പ്രസ്താവനയില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, ഇറ്റാലിയന്‍ സ്റ്റേറ്റ് കാരിയറായ ഐടിഎ എയര്‍വേയ്സിനെ ഏറ്റെടുക്കാനുള്ള ശ്രമം കമ്പനി നടത്തിയിരുന്നു. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി കഴിഞ്ഞ വര്‍ഷം അതിന്റെ കപ്പല്‍ ശേഷി വര്‍ധിപ്പിച്ചതോടെ ഈ ഓഫര്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ കാര്‍ഗോയ്ക്കായി നാല് ബോയിംഗ് ചരക്ക് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com