ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയില്‍ ഏഴ് മലയാളികള്‍; മുന്നില്‍ യൂസഫലി

ഫോബ്‌സ് മാഗസിന്റെ ഈ വര്‍ഷത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തന്നെ.'ഫോബ്‌സ് 100' 2023 പട്ടികയിലെ മലയാളികളില്‍ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മുകേഷ് അംബാനിയും ഗൗതം അദാനിയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ആറ് മലയാളികളും ഒരു മലയാളി ബിസിനസ് കുടുംബവുമാണ് ഇടംനേടിയത്.

ആസ്തികളില്‍ വന്‍ വര്‍ധനയുമായി എം.എ യൂസഫലി, മുത്തൂറ്റ് കുടുംബം, ജോയ് ആലുക്കാസ്, ഡോ. ഷംഷീര്‍ വയലില്‍ എന്നിവരാണ് ഏറ്റവും സമ്പന്നരായ മലയാളികളില്‍ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളത്.

പട്ടിക പ്രകാരം ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലിയുടെ ആസ്തി 59,065 കോടി രൂപയായി (7.1 ബില്യണ്‍ ഡോളര്‍). 27-ാം സ്ഥാനമാണ് ഫോബ്‌സ് ഇന്ത്യ പട്ടികയില്‍ യൂസഫലിക്കുള്ളത്. യൂസഫലി കഴിഞ്ഞ തവണ ഫോബ്‌സ് പട്ടികയില്‍ 35ാം സ്ഥാനത്തായിരുന്നു. 5.4 ബില്യണ്‍ ഡോളറായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആസ്തി.

ആഗോള തലത്തില്‍ ലുലു ഗ്രൂപ്പ് ശൃംഖല വ്യാപിപ്പിക്കുന്നതിനിടെയാണ് 27-ാം സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം. രണ്ടാം സ്ഥാനത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനത്തിനുടമകളായ മുത്തൂറ്റ് കുടുംബമാണ്. 40,763 കോടി രൂപ (4.9 ബില്യണ്‍ ഡോളര്‍) വരുമാനവുമായിട്ടാണ് മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റും കുടുംബവും ചേര്‍ന്ന് ഫോബ്‌സ് പട്ടികയിലെത്തിയത്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ് മൂന്നാം സ്ഥാനത്ത്. 36,604 കോടി രൂപയുടെ (4.4 ബില്യണ്‍ ഡോളര്‍) ആസ്തിയോടെ റാങ്കില്‍ 50-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷം 69-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.

യു.എ.ഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ 30,780 കോടി രൂപയുടെ (3.7 ബില്യണ്‍ ഡോളര്‍) ആസ്തിയോടെ പട്ടികയിലെ മലയാളികളില്‍ നാലാം സ്ഥാനത്തെത്തി. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടര്‍ കൂടിയാണ് ഡോ. ഷംഷീര്‍. എം.എ യൂസഫലിയുടെ മരുമകനാണ് ഡോ.ഷംഷീര്‍.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഇല്ലാതിരുന്ന ഡോ.ഷംഷീര്‍ ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച ആഗോള സമ്പന്ന പട്ടികയില്‍ ഇന്ത്യന്‍ വ്യവസായികളില്‍ 83-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.

ക്രിസ് ഗോപാലകൃഷ്ണനും

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 27,037 കോടി രൂപയുടെ (3.25 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി ഇന്ത്യൻ സമ്പന്നന്മാരിൽ 67-ാം സ്ഥാനത്തെത്തി. സമ്പന്ന മലയാളികളില്‍ അഞ്ചാം സ്ഥാനക്കാരനാണ് അദ്ദേഹം. 26,621 കോടി രൂപ (3.2 ബില്യണ്‍ ഡോളര്‍) മൂല്യവുമായി ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 69-ാം സ്ഥാനത്താണ് ഫോബ്‌സ് ലിസ്റ്റില്‍. ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി, 24,375 കോടി രൂപയുമായി (2.93 ബില്യണ്‍ ഡോളര്‍) 78-ാം സ്ഥാനത്തെത്തി.

അദാനിയും അംബാനിയും

മുന്‍വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 565,692 കോടി രൂപയുടെ ആസ്തിയുമായി (68 ബില്യണ്‍ ഡോളര്‍) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 765,348 കോടി രൂപയുടെ (92 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി ഒന്നാമതെത്തി.

മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രനും ദിവ്യ ഗോകുല്‍ നാഥും ഇക്കുറി പട്ടികയില്‍ നിന്ന് പുറത്തായി. പ്രതിസന്ധികളെ തുടര്‍ന്ന് ബൈജൂസിന്റെ മൂല്യത്തില്‍ വന്ന കുറവാണ് പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണം.

ഫോബ്സിന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ സമ്പന്നരുടെ മൊത്തം ആസ്തിയിയായ 799 ബില്യണില്‍ വന്‍ കുതിപ്പുണ്ടായിട്ടില്ല. ഓഹരി വിപണിയില്‍ 14% വര്‍ധനവ് ഉണ്ടായെങ്കിലും രൂപയുടെ മൂല്യ തകര്‍ച്ച കാരണം സമ്പത്തില്‍ ഇത് പ്രതിഫലിച്ചില്ലെന്നും ഫോബ്സ് വിലയിരുത്തുന്നു. 8 ശതകോടീശ്വരന്മാര്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ 7 പേര്‍ പട്ടികയില്‍ തിരിച്ചെത്തി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it