സെരോധയ്ക്ക് മ്യൂച്വല്‍ ഫണ്ട് ബിസിനസിന് സെബിയുടെ അനുമതി

രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കിംഗ് സ്ഥാപനമായ സെരോധയ്ക്ക് മ്യൂച്വല്‍ ഫണ്ട് ബിസിനസിന് അനുമതി. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അംഗീകാരം ലഭിച്ചതോടെ സെരോധയ്ക്ക് ഇനി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെന്റ് കമ്പനി (AMC) രൂപീകരിച്ച് പ്രവര്‍ത്തിക്കാം. 2020 ഫെബ്രുവരിയിലാണ് സെരോധ എഎംസി ലൈസന്‍സിനായി അപേക്ഷിച്ചത്.

സെരോധ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ നിതിന്‍ കമ്മത്ത് ട്വീറ്റിലൂടെ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്തിടെ സാംകോ സെക്യൂരിറ്റീസ്, ബജാജ് ഫിന്‍സെര്‍വ് എന്നിവയ്ക്കും സെബി എഎംസി ലൈസന്‍സ് അനുവദിച്ചിരുന്നു. ഉടനെ ബജാജ് ഫിന്‍സെര്‍വിനു കീഴില്‍ എഎംസി രൂപീകരിക്കുമെന്ന് കമ്പനി മാനേജ്‌മെന്റ് പറയുന്നു. 2020 സെപ്തംബറിലാണ് ബജാജ് ഫിന്‍സെര്‍വ് അനുമതിക്കായി അപേക്ഷ നല്‍കിയത്.
ഇവയ്ക്ക് പിന്നാലെ കൂടുതല്‍ കമ്പനികള്‍ അനുദിനം വളരുന്ന മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ കണ്ണുനട്ട് സെബിയുടെ അനുമതിക്കായി കാത്തിരിക്കുന്നുണ്ട്. ഹീലിയോസ് കാപിറ്റല്‍ മാനേജ്‌മെന്റ്, ആല്‍കെമി കാപിറ്റല്‍ മാനേജ്‌മെന്റ്, ഫ്രണ്ട്‌ലൈന്‍ കാപിറ്റല്‍ സര്‍വീസസ്, യൂണിഫൈ കാപിറ്റല്‍, വൈസ്മാര്‍ക്കറ്റ്‌സ് അനലിറ്റിക്‌സ് തുടങ്ങിയവ അപേക്ഷ നല്‍കി കാത്തിരിക്കുന്ന കമ്പനികളാണ്.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ)യുടെ ജൂലൈ 31 ലെ കണക്കനുസരിച്ച് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണി 35.35 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. 2011 ജൂലൈയിലെ കണക്കനുസരിച്ച് 7.28 ലക്ഷം കോടി രൂപ മാത്രമായിരുന്നു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചിരുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it