

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലും വിതരണ ശൃംഖലയിലും ഉണ്ടായ തടസങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ പുനരുപയോഗ ഊർജ പദ്ധതികൾക്ക് നാല് മാസത്തെ സമയപരിധി നീട്ടി നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. പുനരുപയോഗ ഊർജ മന്ത്രാലയമാണ് (MNRE) സംസ്ഥാന സർക്കാരുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
2026 ഫെബ്രുവരി 28-നോ അതിനുശേഷമോ പൂർത്തിയാക്കേണ്ട പദ്ധതികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം അലുമിനിയം, ചെമ്പ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും വിതരണത്തിലെ കാലതാമസവും പദ്ധതികളെ ബാധിച്ചതായി കമ്പനികൾ പരാതിപ്പെട്ടിരുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഈ പ്രതിസന്ധിയെ 'യുദ്ധം' ആയി കണക്കാക്കാനും, പവർ പർച്ചേസ് എഗ്രിമെന്റുകളിലെ (PPA) 'ഫോഴ്‌സ് മജ്യൂർ' (Force Majeure) വ്യവസ്ഥകൾ പ്രകാരം കാലാവധി നീട്ടി നൽകാനുമാണ് തീരുമാനം.
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI), എൻടിപിസി (NTPC), എൻഎച്ച്പിസി (NHPC), എസ്.ജെ.വി.എൻ (SJVN) തുടങ്ങിയ ഏജൻസികൾക്ക് ഈ കാലാവധി നീട്ടി നൽകാം. ഇതിനുപുറമെ, ഈ അധിക കാലയളവിൽ കണക്റ്റിവിറ്റി, ട്രാൻസ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ട ബാധ്യതകൾക്ക് പിഴ ഈടാക്കരുതെന്നും ഊർജ മന്ത്രാലയത്തോടും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റിയോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 150 ജിഗാവാട്ടിലധികം (GW) ശേഷിയുള്ള പുനരുപയോഗ ഊർജ പദ്ധതികളാണ് ഇന്ത്യയിൽ നിർമ്മാണത്തിലിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine