നിക്ഷേപകരുടെ വിശ്വാസം നഷ്ടമായി,ബിനാന്‍സില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത് 12 ബില്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോ

അടുത്തിടെ ഉണ്ടായ ഇടിവിന് ശേഷം വീണ്ടും ക്രിപ്‌റ്റോ വിപണിയില്‍ ഉണര്‍വുണ്ടായിട്ടുണ്ട്. 17,000 ഡോളര്‍ കടന്ന് നിലവില്‍ 17,238 ഡോളറാണ് ബിറ്റ്‌കോയിന്റെ (Bitcoin) വില. എഥറിയത്തിന്റെ (Ether) വിലയും ക്രമേണ ഉയരുന്നുണ്ട്. അതേ സമയം ഈ ഉണര്‍വിലും ബിനാന്‍സില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുകയാണെന്നാണ് ഫോബ്‌സിന്റെ റിപ്പോര്‍ട്ട്.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചാണ് ബിനാന്‍സ്. അതുകൊണ്ട് തന്നെ ബിനാന്‍സിന്റെ ആസ്തിയിലുണ്ടാവുന്ന ഇടിവ് ക്രിപ്‌റ്റോ ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബിനാന്‍സില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത് 12 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ ആസ്തികളാണെന്നാണ് വിലയിരുത്തല്‍. സാം ബാങ്ക്മാന്‍ ഫ്രൈഡിന്റെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ എഫ്ടിഎക്‌സിന്റെ തകര്‍ച്ചയാണ് ബിനാന്‍സിനും തിരിച്ചടിയായത്.


ഡിസംബര്‍ 13ന് മാത്രം 1.14 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപങ്ങള്‍ ബിനാന്‍സില്‍ നിന്ന് പിന്‍വലിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ബിനാന്‍സിലെ ഏറ്റവും വലിയ വില്‍പ്പനയല്ല ഇതെന്ന് ചൂണ്ടിക്കാട്ടി സിഇഒ രംഗത്തെത്തി. കാര്യങ്ങള്‍ സാധാരണ രീതിയിലാണെന്നും നിക്ഷേപങ്ങള്‍ തിരിച്ചെത്തുന്നുണ്ടെന്നുമായിരുന്നു ട്വീറ്റ്. എന്നാല്‍ ആ ട്വീറ്റിന് ശേഷം 15 ശതമാനത്തോളം ആസ്തിയാണ് ബിനാന്‍സിന് നഷ്ടമായത്. ബിനാന്‍സിന് കീഴിലുള്ള ക്രിപ്‌റ്റോ ടോക്കണുകളുടെ പ്രകടനവും (Binance Coin, Binance USD) തിരിച്ചടിയായി. വംബറിന് ശേഷം ബിനാന്‍സിന്റെ അറ്റആസ്തിയില്‍ ഉണ്ടായത് 24 ശതമാനത്തിന്റെ ഇടിവാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം 56 ശതമാനം ഇടിഞ്ഞ് 848.7 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it