ഐപിഒ @2025 സെഞ്ചുറിയിലേക്ക്, സമാഹരണം ₹2 ലക്ഷം കോടിയിലേക്ക്! വിപണിയില്‍ പൊടിപൂരം

ഡിസംബര്‍ പകുതിക്ക് ശേഷം ഒരു ഡസന്‍ ചെറുതും വലുതുമായ ഐപിഒകള്‍ വിപണി പ്രവേശനത്തിന് ഒരുങ്ങുന്നുണ്ട്.
IPO
Image : Canva
Published on

ചെറുതും വലുതുമായ 11 ഐപിഒകളാണ് (IPO) ഈയാഴ്ച മാര്‍ക്കറ്റിലേക്ക് എത്തുന്നത്. ഇതില്‍ മൂന്നെണ്ണം മെയിന്‍ബോര്‍ഡില്‍ ഉള്ളതാണ്. 6,644 കോടി രൂപയാകും ഈ ഐപിഒകള്‍ ചേര്‍ന്ന് വിപണിയില്‍ നിന്ന് ഈയാഴ്ച സമാഹരിക്കുക. രാജ്യത്തെ പ്രൈമറി വിപണി ഈ വര്‍ഷം റെക്കോഡ് മറികടക്കുമെന്നാണ് സൂചന.

2024ല്‍ 91 ഐപിഒകളാണ് നടന്നത്. ഇതില്‍ നിന്നും സമാഹരിച്ചത് 1,59,784 കോടി രൂപയാണ്. ഐപിഒകളുടെ എണ്ണം ഇതിനകം തന്നെ 2024നെ മറികടന്നിട്ടുണ്ട്. നവംബര്‍ അവസാനം വരെ 1,52,623 കോടി രൂപയാണ് ഐപിഒകളിലൂടെ സമാഹരിച്ചത്. ഈയാഴ്ചയോടെ കഴിഞ്ഞ വര്‍ഷത്തെ റെക്കോഡും മറികടക്കും.

ഡിസംബര്‍ മൂന്നിന് വരുന്ന മൂന്ന് മെയിന്‍ബോര്‍ഡ് ഐപിഒകളുടെ 600 കോടി രൂപയുടെ എസ്എംഇ ഐപിഒയും ചേരുമ്പോള്‍ ഈ വര്‍ഷത്തെ വിഹിതം 1,59,867 കോടി രൂപയായി മാറും. സോഫ്റ്റ്ബാങ്ക് നിക്ഷേപമുള്ള മീഷോയുടെ (Meesho) 5,422 കോടി, വ്യോമയാന ഘടകങ്ങള്‍ നിര്‍മിക്കുന്ന ആക്വസ് (Aequs) 922 കോടി, വിദ്യ വയേഴ്‌സ് 300 കോടി രൂപ എന്നിവയാണ് ഈയാഴ്ചയിലെ പ്രധാന ഐപിഒകള്‍.

വരാനുള്ളത് ഡസനിലേറെ

ഡിസംബര്‍ പകുതിക്ക് ശേഷം ഒരു ഡസന്‍ ചെറുതും വലുതുമായ ഐപിഒകള്‍ വിപണി പ്രവേശനത്തിന് ഒരുങ്ങുന്നുണ്ട്. ഇതില്‍ പ്രധാനം ഐ.സി.ഐ.സി.ഐ പ്രൊഡ്യുന്‍ഷല്‍ ലൈഫ് എഎംസിയുടേതാണ്. ഓഫര്‍ ഫോര്‍ സെയിലിലൂടെ 10,000 കോടി രൂപയാണ് ഇവര്‍ സമാഹരിക്കുക. ക്ലീന്‍ മാക്‌സ് എന്‍വീറോ എനര്‍ജി സൊല്യൂഷന്‍സ് (Clean Max Enviro Energy Solutiosn) 5,200 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതടക്കം മറ്റ് മെയിന്‍ബോര്‍ഡ് ഐപിഒകളും ഈ മാസം ഉണ്ടാകും.

മണിപ്പാല്‍ പേയ്‌മെന്റ്‌സ് (750 കോടി രൂപ), കനോഡിയ സിമന്റ് (1,490 കോടി രൂപ), കൊറോണ റെമെഡീസ് (800 കോടി രൂപ), മില്‍ക്കീ മിസ്റ്റ് (2,030 കോടി രൂപ) അടക്കമുള്ള ഐപിഒകളെല്ലാം ചേര്‍ത്ത് 40,000 കോടി രൂപയ്ക്ക് മുകളില്‍ സമാഹരിക്കും. ഇതെല്ലാം ചേരുമ്പോള്‍ ഈ വര്‍ഷത്തെ ആകെ ഐപിഒ വിഹിതം രണ്ട് ട്രില്യണ്‍ പിന്നിടും.

2025ലെ ഏറ്റവും വലിയ ഐപിഒ ടാറ്റ ക്യാപിറ്റല്‍സിന്റേതാണ്. 15,512 കോടി രൂപയുടേതായിരുന്നു ഇത്. എന്നാല്‍ ലിസ്റ്റിംഗ് പ്രൈസില്‍ നിന്ന് ഓഹരിവില താഴേക്ക് പോയി. എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ (11,607), ലെന്‍സ്‌കാര്‍ഡ് സൊല്യൂഷന്‍സ് (7,278 കോടി രൂപ), ഗ്രോ (6,632 കോടി രൂപ) എന്നിവയാണ് വലുപ്പത്തില്‍ ഈ വര്‍ഷത്തെ മറ്റ് മുന്‍നിര ഐപിഒകള്‍.

ഈ വര്‍ഷം ഇതുവരെ 96 കമ്പനികളാണ് മെയിന്‍ബോര്‍ഡ് വിഭാഗത്തില്‍ ലിസ്റ്റ് ചെയ്തത്. ഇതില്‍ 40 എണ്ണവും അവസാന മൂന്നു മാസമായിരുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ വിപണിയിലുണ്ടായ അനിശ്ചിതത്വം പല കമ്പനികളെയും കാത്തിരിക്കാന്‍ പ്രേരിപ്പിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com