മേഘമണി ഓര്‍ഗാനിക്‌സ് മുതല്‍ സ്‌കോഡ ട്യൂബ്‌സ് വരെ, ഇരട്ടിയിലധികം നേട്ടം നല്‍കിയേക്കാവുന്ന 5 ഓഹരികള്‍ ഇവയാണ്

നിര്‍മല്‍ ബാംഗ് റിസര്‍ച്ച് ടീമാണ് ഈ ഓഹരികള്‍ നിര്‍ദേശിക്കുന്നത്
share market
Image courtesy: Canva
Published on

1. മേഘമണി ഓര്‍ഗാനിക്‌സ് ലിമിറ്റഡ്

സിഎംപി: 98 രൂപ ടാര്‍ഗറ്റ്: 145 രൂപ

ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി 1986 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനം. വിള സംരക്ഷണം, സമ്പുഷ്ടീകരണം, പിഗ്മന്റ്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിയാണ്.

വിള സംരക്ഷണ ഉല്‍പ്പന്ന വിഭാഗത്തില്‍ നൂതന ഉല്‍പ്പന്നങ്ങള്‍ക്കായി 2023ല്‍ മള്‍ട്ടിപര്‍പ്പസ് പ്ലാന്റ് നിര്‍മിച്ചിട്ടുണ്ട്. 2027 സാമ്പത്തിക വര്‍ഷം 1,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിടുന്നു. 2025 സാമ്പത്തിക വര്‍ഷം ഇത് 250 കോടി രൂപയായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള വന്‍ തീരുവ വ്യത്യാസം കാരണം 2,4 - ഡി കീടനാശിനിക്ക് യുഎസില്‍ നിന്നുള്ള ഡിമാന്‍ഡ് കൂടും എന്ന പ്രതീക്ഷയുമുണ്ട്.

വിള സമ്പുഷ്ടീകരണ വിഭാഗത്തില്‍ നാനോ യൂറിയ വില്‍പ്പനയില്‍ കയറ്റുമതിയടക്കം മികച്ച നേട്ടം പ്രതീക്ഷിക്കുന്നു. നിലവില്‍ 35-40 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനൊപ്പം പുതിയ വിപണികളില്‍ നിന്നും ആവശ്യക്കാരെത്തുന്നുണ്ട്. പരമ്പരാഗത യൂറിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് വില കുറവാണെന്നതും അനുകൂല ഘടകമാണ്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ സബ്‌സിഡി നിരക്കില്‍ യൂറിയ ലഭിക്കുന്നതുകൊണ്ടും മറ്റും വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നുമില്ല. 2026 അവസാനത്തോടെ രണ്ടോ മൂന്നോ പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി ഈ മേഖലയില്‍ അവതരിപ്പിക്കും.

2021ല്‍ കില്‍ബേണ്‍ കെമിക്കല്‍സിനെ ഏറ്റെടുത്തതോടെ ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്‍പ്പാദനം കൂടി തുടങ്ങിയിട്ടുണ്ട്. ഉല്‍പ്പാദന ചെലവ് കൂടുതലാണെന്നതും ചെറുകിടക്കാരില്‍ നിന്നുള്ള കടുത്ത മത്സരവും മൂലം പരമ്പരാഗത പിഗ്മന്റ് വിഭാഗത്തില്‍ കൂടുതല്‍ നിക്ഷേപത്തിന് കമ്പനി തയാറായിട്ടില്ല. അടുത്ത രണ്ടു വര്‍ഷം വലിയ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. 18 മടങ്ങ് പിഇ മൂല്യത്തോടെ പ്രതിഓഹരി വില 145 രൂപ നിരക്കിലെത്തുമെന്നാണ് പ്രതീക്ഷ.

2. സ്‌കോഡ ട്യൂബ്‌സ് ലിമിറ്റഡ്

സിഎംപി: 193 രൂപ ടാര്‍ഗറ്റ്: 290 രൂപ

സ്റ്റെയ്ന്‍ലസ് സ്റ്റീല്‍ ട്യൂബുകളും പൈപ്പുകളും നിര്‍മിക്കുന്ന കമ്പനിയാണിത്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 14 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്. സീംലസ് പൈപ്പുകള്‍, ട്യൂബുകള്‍, 'യു' ട്യൂബ്യുകള്‍, ഇന്‍സ്ട്രുമെന്റേഷന്‍ ട്യൂബുകള്‍, വെല്‍ഡഡ് ട്യൂബുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു. 2024ലെ കണക്കനുസരിച്ച് എസ്എസ് ട്യൂബ് വിപണി 3.2 ലക്ഷം ടണ്ണിന്റേതാണ്. എട്ട് ശതമാനം വാര്‍ഷിക വളര്‍ച്ച നേടുന്നുമുണ്ട്. 2027 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ കമ്പനി ഉല്‍പ്പാദന ശേഷി മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. കൂടുതല്‍ ലാഭക്ഷമതയുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓയ്ല്‍ & ഗ്യാസ്, കെമിക്കല്‍സ്, ഫെര്‍ട്ടിലൈസേഴ്‌സ്, പവര്‍, ഫാര്‍മ, ഓട്ടോ, റെയില്‍വേസ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ സ്‌കോഡ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എല്‍&ടി, തെര്‍മാക്‌സ്, ഭെല്‍, എന്‍ടിപിസി, ത്രിവേണി ടര്‍ബൈന്‍, എച്ച്പിസിഎല്‍, ഇഐഎല്‍, ജിഎന്‍എഫ്‌സി, ഇന്ത്യന്‍ റെയില്‍വേയ്‌സ് തുടങ്ങിയവ ക്ലയ്ന്റ് ലിസ്റ്റിലുണ്ട്.

2022-25 വര്‍ഷങ്ങള്‍ക്കിടയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. വിറ്റുവരവില്‍ ഇക്കാലത്തിനിടയില്‍ 36 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൊത്ത ലാഭം 17 ശതമാനത്തില്‍ നിന്ന് 30.6 ശതമാനമായി ഉയരുകയും ചെയ്തു. 2027 ഓടെ വാര്‍ഷിക വളര്‍ച്ച 51 ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്. 2026 മാര്‍ച്ചോടെ ഓഹരി വില 290 രൂപയിലെത്തുമെന്നാണ് പ്രതീക്ഷ.

3. ഓറിയന്റ് ഇലക്ട്രിക് (ഓറിയന്റല്‍)

സിഎംപി: 205 രൂപ ടാര്‍ഗറ്റ്: 272 രൂപ

കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് വിഭാഗത്തിലെ ശ്രദ്ധേയ ബ്രാന്‍ഡ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ തരക്കേടില്ലാത്ത പ്രകടനം നടത്തി. സ്വിച്ച്ഗിയര്‍ വിഭാഗത്തില്‍ വലിയ നേട്ടമുണ്ടാക്കാനായി. മൂന്ന് വര്‍ഷത്തിനുള്ളില്‍ വാട്ടര്‍ ഹീറ്റര്‍ രംഗത്ത് മൂന്നു മടങ്ങോളം വളര്‍ച്ച നേടാനാവുമെന്ന് പ്രതീക്ഷ. എയര്‍ കൂളറുകള്‍, കിച്ചന്‍ അപ്ലയന്‍സസ് എന്നിവയും വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നു. ലൈറ്റിംഗ്, സ്വിച്ച് ഗിയര്‍ രംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കമ്പനി ശ്രമിക്കുന്നു. വടക്കേ ഇന്ത്യയിലും മറ്റും ശക്തമായ സാന്നിധ്യമുള്ള കമ്പനി ലൈറ്റിംഗ് വിഭാഗത്തില്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഇന്‍ഹൗസ് പിസിബി നിര്‍മാണ സൗകര്യവും മികച്ച ഡിസൈന്‍ അവതരിപ്പിക്കാനുള്ള ശേഷിയും നേട്ടമാകും. 250 ബില്യണ്‍ രൂപയുടെ വയര്‍ വിപണിയില്‍ കണ്ണുവെച്ച് സ്വിച്ച് ഗിയര്‍, വയര്‍ ഉല്‍പ്പന്നങ്ങളും കൂടുതല്‍ വിപണികളിലേക്കെത്തിക്കാന്‍ ലക്ഷ്യമിടുന്നു. ബിഎല്‍ഡിസി ഫാനുകളുടെ വില്‍പ്പനയില്‍ 50 ശതമാനം വരെ വാര്‍ഷിക വളര്‍ച്ച നേടുന്നുണ്ട്. നാല് വര്‍ഷം കൊണ്ട് വിറ്റുവരവ് 20 ബില്യണില്‍ നിന്ന് 50 ബില്യണ്‍ ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

4. അംബുജ സിമന്റ്‌സ് ലിമിറ്റഡ്

സിഎംപി: 593 രൂപ ടാര്‍ഗറ്റ്: 759രൂപ

ആഗോളതലത്തില്‍ ഏറ്റവും വലിയ ഒമ്പതാമത്തെ സിമന്റ് ഉല്‍പ്പാദകരാണ് അംബുജ സിമന്റ്‌സ്. 105 മെട്രിക് ടണ്‍ വാര്‍ഷിക ഉല്‍പ്പാദന ശേഷിയാണ് കമ്പനിക്കുള്ളത്. രാജ്യത്ത് 24 സിമന്റ് പ്ലാന്റുകളും 22 ഗ്രൈന്‍ഡിംഗ് യൂണിറ്റുകളും കമ്പനിക്കുണ്ട്. 2026 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 102.4 ബില്യണ്‍ രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. 9.2 ബില്യണ്‍ രൂപ ലാഭവും കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തോടെ ശേഷി പ്രതിവര്‍ഷം 140 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. പെന്ന, സാംഘി, ഓറിയന്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ അംബുജ സിമന്റ്‌സില്‍ നിന്നുള്ളതാണ്.

5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സിഎംപി: 805 രൂപ ടാര്‍ഗറ്റ്: 1,001 രൂപ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നികുതി ശേഷ ലാഭത്തില്‍ 12.5 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2026 ആദ്യ പാദത്തില്‍ 19,160 കോടി രൂപ നികുതി ശേഷ ലാഭം നേടാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2.8 ശതമാനം വര്‍ധന. അതേസമയം അറ്റപലിശ വരുമാനത്തില്‍ 0.1 ശതമാനം വാര്‍ഷിക ഇടിവാണ് ഉണ്ടായത്. വായ്പാ വിതരണത്തില്‍ ബാങ്ക് മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. 11.9 വാര്‍ഷിക വളര്‍ച്ചയോടെ 42 ലക്ഷം കോടി രൂപയാണ് വായ്പയായി നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള വായ്പ, സ്ഥിരതയാര്‍ന്ന ലാഭം, ഉയര്‍ന്ന ആസ്തി നിലവാരം എന്നിവയെല്ലാം എസ്ബിഐ ഓഹരിയെ ആകര്‍ഷകമാക്കുന്നു.

(Originally published in Dhanam Magazine August 31-September 15 2025 issue.)

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

These are 5 stocks that can give you more than double the profit.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com