'വീണ്ടുമൊരു ഓഹരി കുംഭകോണം', സുചേത ദലാലിന്റെ ആ ട്വീറ്റ് ലക്ഷ്യം വെയ്ക്കുന്നത് അദാനിയെയോ?

സാമ്പത്തിക രംഗത്ത് ആശയക്കുഴപ്പം വിതച്ച് സാമ്പത്തികകാര്യ മാധ്യമപ്രവര്‍ത്തക സുചേത ദലാലിന്റെ ട്വീറ്റ്. ഓഹരി വിപണി പുതിയൊരു തട്ടിപ്പിന് വേദിയാകുന്നുവെന്നതാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ സുചേത ദലാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പേരോ മറ്റൊരു സൂചനയോ ഒന്നും ട്വീറ്റിലില്ലെങ്കിലും സംശയമുന നീളുന്നത് അദാനി ഗ്രൂപ്പിലേക്കും അതിന്റെ സാരഥി ഗൗതം അദാനിയിലേക്കുമാണ്.

''ഓഹരി വിപണി മറ്റൊരു കുംഭകോണത്തിന് സാക്ഷിയാകുന്നു. ഓഹരി വിപണിയിലെ കൃത്രിമത്വം തെളിയിക്കാന്‍ പ്രയാസമാണെങ്കിലും സെബി ഈ ഓഹരികള്‍ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഒരു ഗ്രൂപ്പിന്റെ മാത്രം ഓഹരി വില കൃത്രിമമായി ഉയര്‍ത്താന്‍ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. അതും വിദേശ സ്ഥാപനങ്ങളിലൂടെ. അതിന്റെ പ്രത്യേകത എന്തെന്നാല്‍ 'ഒന്നും മാറുന്നില്ല' എന്നതാണ്'' ഇതാണ് സുചേത ദലാലിന്റെ ട്വീറ്റ്.

സുചേത ദലാല്‍ ട്വീറ്റിലെ വ്യക്തമായി ഒന്നും പറയുന്നില്ലെങ്കിലും ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഓഹരി ഉയര്‍ത്താന്‍ കൃത്രിമത്വം നടക്കുന്നുവെന്ന വ്യക്തമായ സൂചന തന്നെ നല്‍കിയിരിക്കുന്നു.
നിക്ഷേപകര്‍ ആ സൂചന മനസ്സിലാക്കുക
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ചില ഓഹരികളില്‍ നിക്ഷേപിക്കുന്നുണ്ട്. അക്കാരണം കൊണ്ടെല്ലാം അത്തരം ഓഹരികളുടെ വില കൂടും. പക്ഷേ ആ കമ്പനികളുടെ അടിസ്ഥാനം ഉറപ്പുള്ളതാകണമെന്നില്ല. കരുത്തുറ്റ അടിത്തറയില്ലാതെ ഊതി വീര്‍ത്ത് വരുന്ന ഓഹരി വിലകള്‍ ഒരു നാള്‍ പൊട്ടും. ആ സമയം പണം പോകുന്നത് ചെറുകിട നിക്ഷേപകരുടെ മാത്രമാകും.

ട്വീറ്റില്‍ യാതൊരു സൂചനയുമില്ലാത്തതിനാല്‍ അത് അദാനി ഗ്രൂപ്പ് കമ്പനികളെയാണ് ലക്ഷ്യമിട്ടതെന്ന് ഉറപ്പിച്ച് പറയാനാകില്ലെങ്കിലും ഓഹരി വിപണിയിലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ സമീപ കാല പ്രകടനം കണക്കിലെടുക്കുമ്പോള്‍ അതില്‍ ഒരു ഒളിയമ്പ് കാണാനുമാകും.
പുതിയ പുസ്തകത്തിന്റെ പ്രചാരണ തന്ത്രമോ?
അതിനിടെ സുചേതാ ദലാലിന്റെ ട്വീറ്റ് അവരുടെ പുതിയ പുസ്തകമായ 'അബ്‌സൊല്യൂട്ട് പവറി' ന്റെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും ഒരു വിഭാഗം പറയുന്നുണ്ട്. മറ്റൊരു വിഭാഗം ഇത് വെറുമൊരും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആരോപിക്കുന്നുണ്ട്.
ട്വീറ്റിന്റെ പേരില്‍ അദാനി ഓഹരി വില ഇടിയുമോ?
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പ് കമ്പനികളുടെ 75 ശതമാനവും പ്രെമോര്‍ട്ടറുടെ കൈവശമാണുള്ളത്. 15-20 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍/ ആഭ്യന്തര നിക്ഷേപകരുടെ കൈകളിലാണ്. റീറ്റെയ്ല്‍ നിക്ഷേപകര്‍ പരിഭ്രാന്തരായി അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞാലും താല്‍ക്കാലികമായ വിലയിടിവ് അവയ്ക്ക് നേരിട്ടേക്കാം. പക്ഷേ പ്രെമോര്‍ട്ടര്‍ ആ ഓഹരികള്‍ കൂടി തിരിച്ചുവാങ്ങാന്‍ തുടങ്ങിയാല്‍ അതിന് അറുതി വരും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it