

ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള ഓഹരി വിപണികളിൽ വലിയ തകർച്ചയുണ്ടായപ്പോൾ, പരമ്പരാഗത സുരക്ഷിത നിക്ഷേപങ്ങളായ സ്വർണം, ഡോളര്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയെ പിന്നിലാക്കി ബിറ്റ്കോയിൻ (Bitcoin) കരുത്ത് തെളിയിക്കുന്നു. ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചത് മുതൽ ബിറ്റ്കോയിൻ ഏകദേശം 12 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്.
സാധാരണയായി ഭൗമരാഷ്ട്രീയ പ്രതിസന്ധികളുണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണത്തിലേക്കാണ് തിരിയാറുള്ളത്. എന്നാൽ ഇത്തവണ ആ പതിവ് തിരുത്തപ്പെട്ടു. ഈ മാസം സ്വർണവില 5 ശതമാനം ഇടിഞ്ഞപ്പോൾ, ബിറ്റ്കോയിൻ 4 ശതമാനം ഉയർന്ന് 74,500 ഡോളർ എന്ന നിലവാരത്തിലെത്തി. അമേരിക്കൻ ഡോളർ ശക്തിപ്പെട്ടതും പലിശ നിരക്കുകൾ ഉടനെ കുറയില്ലെന്ന സൂചനകളും സ്വർണത്തിന് തിരിച്ചടിയായി. അതേസമയം, ആഗോള വിപണിയിലെ സമ്മർദ്ദങ്ങൾക്കിടയിലും ബിറ്റ്കോയിൻ മികച്ച പ്രകടനം കാഴ്ചവച്ചു.
ഇതൊരു താൽക്കാലിക ട്രെൻഡ് എന്നതിലുപരി വലിയ സ്ഥാപനങ്ങളും ക്രിപ്റ്റോ വിപണിയിലേക്ക് പണമൊഴുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം അമേരിക്കൻ ബിറ്റ്കോയിൻ ഇടിഎഫുകളിലേക്ക് (ETF) 763 ദശലക്ഷം ഡോളറിന്റെ അറ്റ നിക്ഷേപം ഒഴുകിയെത്തി, മാർച്ച് മാസത്തിലെ ആകെ നിക്ഷേപം 1.3 ബില്യൺ ഡോളർ കവിഞ്ഞു. ബിറ്റ്കോയിന് പുറമെ എഥേറിയം (10%), സൊളാന (9%), എക്സ്ആർപി തുടങ്ങിയ ഡിജിറ്റൽ ആസ്തികളും മികച്ച നേട്ടമുണ്ടാക്കി.
ബിറ്റ്കോയിൻ ഇപ്പോൾ ഒരു 'സുരക്ഷിത നിക്ഷേപ കേന്ദ്രമായി' (Safe haven) മാറുകയാണോ എന്ന ചർച്ചകൾ വിപണിയിൽ സജീവമാണ്. എങ്കിലും, സ്വർണത്തെപ്പോലെ കേന്ദ്ര ബാങ്കുകളുടെ പിന്തുണ ബിറ്റ്കോയിന് ഇല്ലാത്തതിനാൽ ഇതിനെ ഇപ്പോഴും ഒരു ഹൈ-റിസ്ക് ആസ്തിയായി തന്നെയാണ് ഭൂരിഭാഗം വിദഗ്ധരും കണക്കാക്കുന്നത്. ആഗോള അസ്ഥിരതയുടെ കാലത്ത് ബിറ്റ്കോയിൻ ഒരു മികച്ച ബദൽ നിക്ഷേപമായി മാറുന്നുവെന്നാണ് നിലവിലെ സൂചനകൾ.
Bitcoin outperforms gold and dollar during geopolitical tensions, raising questions about its role as a safe-haven asset.
Read DhanamOnline in English
Subscribe to Dhanam Magazine