3.8 കോടിയിലധികം ഓഹരികള്‍; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യ ഇന്‍ഫോസിസില്‍ നിന്ന് സമ്പാദിക്കുന്ന തുക ?

ഈ വര്‍ഷം ആദ്യം ബ്രിട്ടീഷ് രാഞ്ജിയെക്കാള്‍ സമ്പന്ന എന്ന നിലയില്‍ റിഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ചാള്‍സ് മൂന്നാമന്‍ അധികാരത്തിലത്തി. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് രാജാവിനെക്കാള്‍ സമ്പന്നയെന്ന് അക്ഷതയെ ഇനി വിശേഷിപ്പിക്കാം. ഏകദേശം 600 മില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ചാള്‍സ് രാജാവിനുള്ളത്.

സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ കൂടിയായ അക്ഷത. ഇപ്പോഴും ഇന്ത്യന്‍ പൗരയാണ് അക്ഷത. 2022 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം ഇന്‍ഫോസിസില്‍ 0.93 ശതമാനം ഓഹരി വിഹിതമാണ് അക്ഷതയ്ക്കുള്ളത്. കൃത്യമായി പറഞ്ഞാല്‍ 3,89,57,096 ഓഹരികള്‍. ഇന്ന് വ്യാപാരം (ഒക്ടോബര്‍ 25) അവസാനിച്ചപ്പോള്‍ 1,526 രൂപയാണ് ഇന്‍ഫോസിസ് ഓഹരികളുടെ വില.

ഏകദേശം 721 മില്യണ്‍ ഡോളറാണ് അക്ഷതയുടെ കൈവശമുള്ള ഇന്‍ഫോസിസ് ഓഹരികളുടെ മൂല്യം. 2021-22 സാമ്പത്തിക വര്‍ഷം മെയ് 31ന് ഇന്‍ഫോസിസ് ഓഹരി ഒന്നിന് 16 രൂപ ലാഭവിഹിതം നല്‍കിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം 16.5 രൂപ ഈ മാസമാണ് കമ്പനി പ്രഖ്യാപിച്ചത്. ഓഹരി ഒന്നിന് രണ്ട് ലാഭവിഹിതവും ചേര്‍ന്ന് 2022ല്‍ 32.5 രൂപ വീതം 126.61 കോടി രൂപയാണ് അക്ഷതയ്ക്ക് ലഭിച്ചത്.

റിഷി സുനകിനും അക്ഷിതയ്ക്കുമായി ലണ്ടന്‍, കാലിഫോര്‍ണിയ തുടങ്ങിയ നഗരങ്ങളില്‍ നാലോളം വസ്തുവകകളും ഉണ്ട്. 2013ല്‍ റിഷി സുനകുമായി ചേര്‍ന്ന് സ്ഥാപിച്ച catamaran ventures എന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയുടെ ഡയറക്ടറാണ് അക്ഷത. 2010 മുതല്‍ അക്ഷത ഫാഷന്‍സ് എന്ന സംരംഭവും അവര്‍ നടത്തുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it