

ജെയിന്‍ സ്ട്രീറ്റ് തട്ടിപ്പിനു ശേഷം ബി.എസ്.ഇയിലെയും എന്‍.എസ്.ഇയിലെയും നിക്ഷേപകര്‍ക്ക് സംയുക്തമായി നഷ്ടമായത് 1.4 ലക്ഷം കോടി രൂപയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.
ജെയിന്‍ സ്ട്രീറ്റ് അഴിമതി, എഫ് & ഒ വിഭാഗത്തിലെ കര്‍ശനമായ നിയന്ത്രണ നടപടികള്‍, ഡെറിവേറ്റീവുകളിലെ വ്യാപാര തോത് കുറയ്ക്കല്‍, വിശകലന വിദഗ്ധരില്‍ നിന്നുള്ള നെഗറ്റീവ് അഭിപ്രായങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ബി.എസ്.ഇ.യുടെയും എന്‍.എസ്.ഇയുടെയും വിപണി മൂല്യത്തില്‍ 1.4 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.
ബിഎസ്ഇ ഓഹരികള്‍ വളരെയധികം ഇടിഞ്ഞ് ബെയര്‍ മാര്‍ക്കറ്റ് ട്രെന്‍ഡിലാണ്. എന്‍എസ്ഇ ഓഹരികളിലും 20 ശതമാനത്തിന്റെ അടുത്ത് ഇടിവുണ്ട്. ഇതും ബെയര്‍ മാര്‍ക്കറ്റിന്റെ ഒരു സൂചനയാണ് നല്‍കുന്നത്.
നിഫ്റ്റി ബാങ്ക് സൂചികയില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ജൂലൈ 3 ന് സെബി യുഎസ് ട്രേഡിംഗ് സ്ഥാപനമായ ജെയ്ന്‍ സ്ട്രീറ്റിനെ നിരോധിച്ചതോടെ ഓഹരി വിപണിയുടെ തകര്‍ച്ച കൂടുതല്‍ വഷളായി. സ്ഥാപനത്തിന്റെ 4,840 കോടി രൂപയുടെ ആസ്തികള്‍ സെബി മരവിപ്പിച്ചിരുന്നു. ഇത് ഡെറിവേറ്റീവ് ട്രേഡിംഗില്‍ കുത്തനെ ഇടിവുണ്ടാക്കി, കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഭയന്ന് പല ബ്രോക്കറേജുകളും എക്‌സ്‌ചേഞ്ച് ഓഹരികളെ തരംതാഴ്ത്തുകയും ചെയ്തു.
ജൂണ്‍ 10 ലെ ഏറ്റവും ഉയര്‍ന്ന വിലയായ 3,030 രൂപയില്‍ നിന്ന് ബിഎസ്ഇ ഓഹരികള്‍ 22 ശതമാനം ഇടിഞ്ഞ് 2,376 രൂപയിലെത്തി, ഇതോടെ വിപണി മൂല്യത്തില്‍ 26,600 കോടിയോളം രൂപ നഷ്ടപ്പെട്ടു. ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍ കൈകാര്യം ചെയ്യുന്ന ഡബ്ല്യു.ഡബ്ല്യു.ഐ.പി.എല്ലിന്റെ ഡാറ്റ പ്രകാരം എന്‍.എസ്.ഇ 1.15 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഓഹരികള്‍ ജൂണ്‍ 21 ലെ ഏറ്റവും ഉയര്‍ന്ന വിലയായ 2,590 രൂപയില്‍ നിന്ന് 18 ശതമാനം ഇടിഞ്ഞ് 2,125 രൂപയായി. ഹ്രസ്വകാല വോളിയം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഐ.ഐ.എഫ്.എല്‍ ക്യാപിറ്റല്‍ ബി.എസ്.ഇയെ എഡിഡിയിലക്ക് താഴ്ത്തി.
കഴിഞ്ഞ മാസം, മോത്തിലാല്‍ ഓസ്വാള്‍ ബിഎസ്ഇയെ ന്യൂട്രല്‍ ഗ്രേഡിലേക്ക് താഴ്ത്തിയിരുന്നു, പ്രതിവാര കരാര്‍ കാലാവധിയിലെ മാറ്റത്തെത്തുടര്‍ന്ന് വിപണി വിഹിതം നഷ്ടപ്പെടുമെന്ന ആശങ്കയും പ്രകടിപ്പിച്ചിരുന്നു.
ജെയിന്‍ സ്ട്രീറ്റ് നിരോധനത്തിന്റെ ഉടനടിയുള്ള ആഘാതം വളരെ ശക്തമായിരുന്നു. നിരോധനത്തിനു ശേഷമുള്ള നിഫ്റ്റി പ്രതിവാര കരാറുകളുടെ ആദ്യ കാലാവധി കഴിഞ്ഞപ്പോള്‍, എന്‍എസ്ഇയിലെ മൊത്തം വിറ്റുവരവ് മുന്‍ കാലാവധി അവസാനിച്ച ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ 21ശതമാനം കുറഞ്ഞു. ഇന്‍ഡെക്‌സ് ഓപ്ഷന്‍ വിറ്റുവരവ് ജൂലൈ 3 ന് 601 ലക്ഷം കോടി രൂപയില്‍ നിന്ന് 472.5 ലക്ഷം കോടി രൂപയായാണ് കുറഞ്ഞത്.
മാര്‍ച്ച് മധ്യത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് എന്‍എസ്ഇയിലെ മൊത്തം പ്രീമിയം വിറ്റുവരവ് എത്തിയത്, ഈ വര്‍ഷത്തെ ശരാശരിയേക്കാള്‍ 40 ശതമാനം കുറവാണിത്.
2025 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഡെറിവേറ്റീവ്‌സ് ട്രേഡിംഗില്‍ ഇന്ത്യന്‍ റീട്ടെയില്‍ വ്യാപാരികള്‍ക്ക് 1.05 ലക്ഷം കോടി രൂപയുടെ കനത്ത നഷ്ടം സംഭവിച്ചതായി സെബിയുടെ പുതിയ ഡാറ്റ വെളിപ്പെടുത്തുന്നുണ്ട്.
ചില്ലറ വ്യാപാരികളുടെ നഷ്ടം കുത്തനെ ഉയര്‍ന്നതോടെയാണ് സെബി കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. വ്യക്തിഗത ഡെറിവേറ്റീവ് വ്യാപാരികളുടെ എണ്ണം 2024 സാമ്പത്തിക വര്‍ഷത്തിലെ 86.3 ലക്ഷത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 96 ലക്ഷമായി ഉയര്‍ന്നെങ്കിലും അവരുടെ നഷ്ടം ഇരട്ടിയായി. ഒരു വ്യക്തിയുടെ ശരാശരി നഷ്ടം 2024 സാമ്പത്തിക വര്‍ഷത്തിലെ 86,728 രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,10,069 രൂപയായി ഉയര്‍ന്നു. 27 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.
ഡെറിവേറ്റീവ് വിപണിയുടെ നിയന്ത്രണത്തിന്റെ ഭാഗമായി ഇക്വിറ്റി ഡെറിവേറ്റീവുകള്‍ക്ക് ചൊവ്വാഴ്ചകളിലോ വ്യാഴാഴ്ചകളിലോ മാത്രമേ കാലാവധി പൂര്‍ത്തിയാകൂ എന്ന് മെയ് 26-ന് സെബി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി. പരസ്പരം മത്സരിക്കുന്നതിനായി എക്‌സ്‌ചേഞ്ചുകള്‍ കാലാവധി പൂര്‍ത്തിയാകുന്ന ദിവസങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നത് തടയുകയായിരുന്നു ഇതുവഴി ഉദ്ദേശിച്ചത്.
Jane Street scandal triggers ₹1.4 lakh crore investor loss across BSE and NSE, sparking regulatory and market turmoil.
Read DhanamOnline in English
Subscribe to Dhanam Magazine