സ്വര്‍ണ മേഖലയെ കേന്ദ്ര ബജറ്റ് നിരാശപ്പെടുത്തി

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് വ്യാപാരി-വ്യവസായികളുടെ പ്രതീക്ഷ നടപ്പായില്ല. ബജറ്റ് സ്വര്‍ണ മേഖലയെ നിരാശപ്പെടുത്തിയതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്റസ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ എസ് അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചെങ്കിലും കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ് 2.5% നിന്ന് 5 ശതമാനമായി വര്‍ധിപ്പിച്ച് കസ്റ്റംസ് തീരുവ പഴയ നിരക്കില്‍ നിലനിര്‍ത്തി.

വെള്ളിയുടെ ഇറക്കുമതി നികുതി 5% വര്‍ധിപ്പിച്ചതോടെ വ്യാഴാച്ച ആഭ്യന്തര വിപണിയില്‍ കിലോയ്ക്ക് 1000 രൂപ വര്‍ധിച്ച് 73,300 രൂപയായി. ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങള്‍ക്ക് തീരുവ 22% നിന്ന് 25 ശതമാനമായി വര്‍ധിപ്പിച്ചത് വിപണിയില്‍ വില വര്‍ധനവിന് കാരണമാകുമെന്ന് അബ്ദുല്‍ നാസര്‍ പറഞ്ഞു.

സ്വര്‍ണാഭരണ വ്യവസായത്തിന്റെ അടിസ്ഥാന വികസനത്തിന് ജൂവലറി പാര്‍ക്കുകള്‍, ബുള്ളിയണ്‍ ബാങ്ക് തുടങ്ങിയവ സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായില്ലെന്ന് അബ്ദുല്‍ നാസര്‍ പറഞ്ഞു. സ്വര്‍ണ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യം പരിഗണിച്ചില്ലെന്നും തുടര്‍ന്നും ഈ ആവശ്യം സര്‍ക്കാരില്‍ ഉന്നയിക്കുമെന്നും ജെംസ് ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ വിപുല്‍ ഷാ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it