

രൂപക്ക് ഈ ആഴ്ച വൻ തിരിച്ചടികൾ നേരിടാൻ സാധ്യത. വെനസ്വേലയിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധിയും ട്രംപ് ഭരണകൂടത്തിന്റെ ഇടപെടലുമാണ് ഇതിന് പ്രധാന കാരണം. രൂപയുടെ മൂല്യം ഡോളറിന് 90 എന്ന നിർണായക നിലവാരത്തിന് മുകളിലേക്ക് പോയത് വിപണിയിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. നിലവില്‍ 90.26 എന്ന നിലവാരത്തിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.
വെനസ്വേലയിൽ യുഎസ് നടത്തിയ സൈനിക ഇടപെടലും പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയുടെ അറസ്റ്റും ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. വെനസ്വേല ലോകത്തെ വലിയ എണ്ണ ശേഖരമുള്ള രാജ്യങ്ങളിൽ ഒന്നായതിനാൽ, അവിടുത്തെ പ്രതിസന്ധി ക്രൂഡ് ഓയിൽ വിലയിൽ അനിശ്ചിതത്വമുണ്ടാക്കുമോയെന്ന ഭയം വിപണിക്കുണ്ട്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വെനസ്വേലയുടെ പങ്ക് ഒരു ശതമാനത്തിൽ താഴെയാണെങ്കിലും, ആഗോളതലത്തിൽ എണ്ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടം രൂപയെ പ്രതികൂലമായി ബാധിക്കും.
എന്നാൽ വെനസ്വേലൻ പ്രതിസന്ധി എണ്ണവിലയെ ബാധിക്കുന്നതിനേക്കാൾ, വർദ്ധിച്ചുവരുന്ന ആഗോള പിരിമുറുക്കങ്ങളും മറ്റ് ആഗോള ശക്തികളിൽ നിന്നുണ്ടായേക്കാവുന്ന നടപടികളുമാണ് രൂപയെ സമ്മർദ്ദത്തിലാക്കുന്നത്.
വിദേശ നിക്ഷേപകർ (FII) ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും ഇറക്കുമതിക്കാരുടെ ഡോളറിനായുള്ള വർദ്ധിച്ച ആവശ്യവും രൂപയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നു. കൂടാതെ അമേരിക്കൻ ഡോളർ ആഗോളതലത്തിൽ കരുത്താർജിക്കുന്നതും ഉയർന്ന യുഎസ് താരിഫുകളെക്കുറിച്ചുള്ള ആശങ്കകളും രൂപക്ക് വെല്ലുവിളിയാണ്.
രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വിപണിയിൽ ഇടപെടുന്നുണ്ട്. ജനുവരി 13 ന് 10 ബില്യൺ ഡോളറിന്റെ 'ബൈ-സെൽ സ്വാപ്പ്' (Buy/Sell Swap) നടത്താൻ ആർബിഐ തീരുമാനിച്ചിട്ടുണ്ട്. ഇത് വിപണിയിൽ ലിക്വിഡിറ്റി ഉറപ്പാക്കാനും രൂപയ്ക്ക് കരുത്ത് പകരാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും അന്താരാഷ്ട്ര സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ രൂപയുടെ മൂല്യം ഡോളറിന് 91 എന്ന നിലവാരത്തിലേക്ക് വരെ എത്താന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
The Venezuelan crisis, FII withdrawal, and a strengthening dollar challenge the Indian rupee, with experts forecasting potential decline below 90.
Read DhanamOnline in English
Subscribe to Dhanam Magazine