

ഔഷധ നിര്‍മാണ, വിതരണ മേഖലയിലെ കമ്പനി സിപ്ലയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ വിദേശ പ്രൈവറ്റ് ഇക്വിറ്റി (PE) കളും ഫണ്ടുകളും ശ്രമം തുടങ്ങി. പ്രമോട്ടര്‍ കുടുംബവുമായി ബ്ലാക്ക് സ്റ്റോണ്‍, ബേറിംഗ്, കെ.കെ.ആര്‍, ആഡ്വന്റ് തുടങ്ങിയ പി.ഇ കള്‍ ചര്‍ച്ച നടത്തി വരികയാണ്.
സിപ്ലയുടെ 34 ശതമാനം ഓഹരി പ്രമോട്ടര്‍മാരായ ഹമീദ് കുടുംബത്തിന്റെ കൈവശമാണ്.
ചെയര്‍മാന്‍ വൈ.കെ. ഹമീദും സഹോദരനും വൈസ് ചെയര്‍മാനുമായ എം.കെ. ഹമീദും 80 കഴിഞ്ഞവരാണ്. എം.കെ. ഹമീദിന്റെ മകള്‍ സമീന വസീറലി എക്‌സിക്യൂട്ടീവ് വൈസ് ചെയറാണ്.
നിലവിലെ വാർത്തകൾ അനുസരിച്ച് കുടുംബം ബിസിനസ് വിറ്റൊഴിയാനാണ് ഉദ്ദേശിക്കുന്നത്. ഈ നീക്കങ്ങളും കമ്പനിയുടെ മികച്ച റിസല്‍ട്ടും ഇന്നലെ ഓഹരി വില പത്തു ശതമാനം വരെ ഉയര്‍ത്തിയിരുന്നു. എന്നാൽ ഇന്ന് ഓഹരി താഴ്ചയിലാണ് വ്യാപാരം തുടരുന്നത്.
ഔഷധ നിര്‍മാണ വിതരണ മേഖലയില്‍ റാന്‍ബാക്‌സി അടക്കം പല കുടുംബ ബിസിനസുകളും പിഇ കള്‍ വാങ്ങി നല്ല ലാഭത്തില്‍ കൈമാറ്റം ചെയ്തിട്ടുണ്ട്.
സിപ്ല
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സിപ്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സന്ധിവാതം, പ്രമേഹം, വിഷാദം, കൂടാതെ മറ്റ് പല രോഗാവസ്ഥകള്‍ക്കുമുള്ള പ്രാഥമിക മരുന്നുകള്‍ സിപ്ല വികസിപ്പിക്കുന്നു. നിലവില്‍ ലോകമെമ്പാടുമായി സിപ്ലയ്ക്ക് 47 നിര്‍മാണ കേന്ദ്രങ്ങളുണ്ട്. കൂടാതെ 86 രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു.
വിൽപ്പന സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും കമ്പനി ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
Read DhanamOnline in English
Subscribe to Dhanam Magazine