കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ₹99 കോടി ഒന്നാംപാദ ലാഭം; ഇരട്ടി വളര്‍ച്ച

കൊച്ചി ആസ്ഥാനമായ പ്രമുഖ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് (COCHINSHIP) നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണിലെ സംയോജിത ലാഭത്തില്‍ ഇരട്ടിയിലേറെ വളര്‍ച്ച. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 42.18 കോടി രൂപയില്‍ നിന്ന് 135 ശതമാനം ഉയര്‍ന്ന് 98.65 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 39.33 കോടി രൂപയില്‍ നിന്ന് ലാഭം വന്‍തോതില്‍ ഉയര്‍ത്താനായി എന്നതും കപ്പല്‍ശാലയ്ക്ക് വലിയ നേട്ടമാണ്.

സംയോജിത മൊത്ത വരുമാനം (total income) വാര്‍ഷികാടിസ്ഥാനത്തില്‍ 496.77 കോടി രൂപയില്‍ നിന്ന് 559.95 കോടി രൂപയിലുമെത്തി. കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ഇതുപക്ഷേ, 671.32 കോടി രൂപയായിരുന്നു.
മൊത്തം ചെലവ് (total expenses) കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 676.56 കോടി രൂപയില്‍ നിന്ന് 422.58 കോടി രൂപയായി കുറഞ്ഞത് നേട്ടമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തില്‍ ഇത് 440.36 കോടി രൂപയായിരുന്നു.
കപ്പല്‍ അറ്റകുറ്റപ്പണികളില്‍ നിന്ന് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് വരുമാനം ഇരട്ടിയോളം മെച്ചപ്പെടുത്താനായത് ലാഭവളര്‍ച്ചയ്ക്ക് സഹായകമായി. മൊത്തം വരുമാനത്തില്‍ 326 കോടി രൂപ കപ്പല്‍ നിര്‍മ്മാണത്തില്‍ നിന്നും 150 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണിയില്‍ നിന്നുമാണ്.
ഓഹരികളില്‍ നഷ്ടം
ജൂണ്‍ പാദ പ്രവര്‍ത്തനഫല പശ്ചാത്തലത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്ന് ഒരുവേള 7 ശതമാനത്തോളം ഉയര്‍ന്ന് 675.95 രൂപവരെ എത്തിയിരുന്നു. എന്നാല്‍ വ്യാപാരാന്ത്യം ഓഹരി വിലയുള്ളത് 2.11 ശതമാനം നഷ്ടവുമായി 645 രൂപയിലാണ്.
ഓഹരി വില്‍ക്കാന്‍ കേന്ദ്രം
കൊച്ചി കപ്പല്‍ശാലയില്‍ കേന്ദ്രസര്‍ക്കാരിന് 72.86 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതില്‍ മൂന്ന് ശതമാനം ഓഹരികള്‍ ഒക്ടോബര്‍-ഡിസംബറോടെ ഓഫര്‍ ഫോര്‍ സെയില്‍ (OFS) മാര്‍ഗത്തില്‍ വിറ്റഴിച്ചേക്കുമെന്ന് സൂചനയുണ്ട് (click here to read more).
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it