ഓഹരിയുടെ വാല്യുവേഷനിൽ നിക്ഷേപകരുടെ ജാഗ്രത ഉയരുന്നു; ഐ.പി.ഒ വലിപ്പം ചുരുക്കി രക്ഷപെടാൻ കമ്പനികളുടെ അടവുനയം

ഫ്രഷ് ഇഷ്യൂ തുക നിലനിർത്തി ഒ.എഫ്.എസ് ഘടകം വെട്ടിക്കുറച്ച് മൂലധനം ഉറപ്പാക്കാനും ഓഹരിയിലുള്ള വിറ്റഴിക്കൽ സമ്മർദ്ദം കുറയ്ക്കാനും കമ്പനികൾ ശ്രമിക്കുന്നു
IPO Issue Size Cut Trend In Indian Primary Market
പ്രതീകാത്മക ചിത്രംImage Source: Canva
Published on

ഇന്ത്യൻ പ്രാഥമിക വിപണിയിലേക്ക് (Primary Share Market) പ്രവേശിക്കാൻ ഒരുങ്ങുന്ന പ്രമുഖ കമ്പനികൾ, തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്ന പ്രാരംഭ പൊതുഓഹരി വിൽപ്പനയുടെ അഥവാ പബ്ലിക് ഓഫറുകളുടെ (IPO) വലിപ്പം കുറയ്ക്കുന്ന പ്രവണത വർധിക്കുന്നു. ഓഹരിയുടെ അധികരിച്ചുനിൽക്കുന്ന മൂല്യമതിപ്പ് അഥവാ വാല്യുവേഷനുകളിലെ അമിത വർധനവ്, വിപണിയിലെ ചാഞ്ചാട്ടം, നിക്ഷേപകരുടെ ജാഗ്രത എന്നിവയാണ് ഐ.പി.ഒയുടെ വലിപ്പം പുനർനിർണയിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.

ലക്ഷ്യമിട്ട തുക സമാഹരിക്കാൻ കഴിയാതെ ഐ.പി.ഒ പരാജയപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ തുക കുറച്ച് നിക്ഷേപകരെ ആകർഷിക്കാൻ ശ്രമിക്കുകയാണ് കമ്പനികളെന്നും അനലി​സ്റ്റുകളുടെ പൊതുവായ വിലയിരുത്തൽ.

വലിപ്പം കുറച്ച പ്രധാന ഐ.പി.ഒകൾ

വിവിധ മേഖലകളിലെ കമ്പനികൾ തങ്ങളുടെ ഐ.പി.ഒകളിൽ ആദ്യം പ്രഖ്യാപിച്ചിരുന്ന ഇഷ്യൂ വലിപ്പത്തിൽ (Issue Size) 20 മുതൽ 50 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്:

  • ജൂണിപ്പർ ഗ്രീൻ എനർജി: ഇഷ്യൂ വലിപ്പം 3,000 കോടി രൂപയിൽ നിന്ന് 1,800 കോടി രൂപയായി കുറച്ചു. ഫ്രഷ് ഇഷ്യൂ (Fresh Issue) വിഭാഗത്തിലാണ് ഈ കുറവ് വരുത്തിയത്.

  • ഷിപ്പ്‌റോക്കറ്റ് (Shiprocket): 2,342 കോടി രൂപയിൽ നിന്ന് ഓഫർ 1,617 കോടിയായി പരിഷ്കരിച്ചു. ഫ്രഷ് ഇഷ്യൂ, ഓഫർ ഫോർ സെയിൽ (OFS) എന്നീ വിഭാ​ഗങ്ങളിൽ ഒരുപോലെ കുറവ് വരുത്തിയിട്ടുണ്ട്.

  • ലേസർ പവർ & ഇൻഫ്ര: 1,200 കോടി രൂപയിൽ നിന്ന് 742 കോടിയായി തുക വെട്ടിച്ചുരുക്കി.

  • ഇൻഡോ-എം.ഐ.എം (Indo-MIM): 1,000 കോടി രൂപയുടെ ഐ.പി.ഒ പകുതിയായി കുറച്ച് 500 കോടിയാക്കി.

  • മറ്റു കമ്പനികൾ: വാട്ടർവേസ് ലെയ്‌ഷർ ടൂറിസം (727 കോടി രൂപയിൽ നിന്ന് 585 കോടിയാക്കി), നാക്ക് പാക്കേജിംഗ് (475 കോടി രൂപയിൽ നിന്ന് 380 കോടിയാക്കി) എന്നിവരും ഓഫർ വലിപ്പം കുറച്ചവരിൽ ഉൾപ്പെടുന്നു.

വലിപ്പം കുറയ്ക്കുന്നതിന് പിന്നിൽ?

ഐ.പി.ഒയിൽ കമ്പനികളുടെ അടിസ്ഥാന സാമ്പത്തിക ഭദ്രതയ്ക്കും സുസ്ഥിരമായ ലാഭക്ഷമതയ്ക്കുമാണ് നിക്ഷേപകർ മുൻഗണന നൽകുന്നത്. മുൻകൂട്ടി നിശ്ചയിച്ച വാല്യുവേഷനിൽ നിക്ഷേപക താത്പര്യം കുറയുമ്പോൾ, ഓഫർ വില കുറയ്ക്കുന്നതിന് പകരം ഇഷ്യൂ വലിപ്പം ചുരുക്കുന്ന തന്ത്രപരമായ സമീപനത്തിനാണ് കമ്പനികൾ മുൻഗണന നൽകുന്നത്. കമ്പനിയുടെ വികസനത്തിനും കടം വീട്ടുന്നതിനുമുള്ള പണം കണ്ടെത്താൻ ഫ്രഷ് ഇഷ്യൂ സഹായിക്കുന്നതിനാൽ, കമ്പനികൾ നിലവിലുള്ള ഓഹരി ഉടമകൾ ഓഹരികൾ വിറ്റഴിക്കുന്ന ഒ.എഫ്.എസ് വഴിയുള്ള തുകയിലാണ് പ്രധാനമായും കുറവ് വരുത്തുന്നതെന്നും അനലി​സ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു.

കമ്പനികളുടെ തന്ത്രം ഒറ്റനോട്ടത്തിൽ:

  • ഇഷ്യൂ വലിപ്പം കുറയ്ക്കൽ --------► വാല്യുവേഷൻ സംരക്ഷിക്കുന്നു.

  • ഫ്രഷ് ഇഷ്യൂ നിലനിർത്തൽ --------► കമ്പനി വികസനത്തിന് മൂലധനം ഉറപ്പാക്കുന്നു.

  • ഒ.എഫ്.എസ് ഘടകം കുറയ്ക്കൽ --------► വിപണിയിലെ വിറ്റഴിക്കൽ സമ്മർദ്ദം കുറയ്ക്കുന്നു.

സബ്‌സ്‌ക്രിപ്‌ഷൻ റിസ്കും മുൻകരുതലുകളും

ആഭ്യന്തര മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ (SEBI) നിയമപ്രകാരം ഫ്രഷ് ഇഷ്യൂവിന്റെ കുറഞ്ഞത് 90 ശതമാനമെങ്കിലും ഐ.പി.ഒ വേളയിൽ സബ്‌സ്‌ക്രൈബ് ചെയ്യപ്പെടണം. അല്ലാത്തപക്ഷം സമാഹരിച്ച തുക നിക്ഷേപകർക്ക് തിരികെ നൽകേണ്ടി വരികയും ഐ.പി.ഒ റദ്ദാക്കപ്പെടുകയും ചെയ്യും. ഇത് കമ്പനിയുടെ സൽപേരിന് വലിയ ആഘാതമുണ്ടാക്കും.

ഐ.പി.ഒ നടപടികൾ പുരോ​ഗമിക്കുന്നതിനിടെ വിപണിയിൽ നിന്നുള്ള തത്സമയ പ്രതികരണങ്ങൾ കൂടി വിലയിരുത്തി ലിസ്റ്റിംഗ് പരാജയപ്പെടുന്നത് ഒഴിവാക്കാനാണ് കമ്പനികൾ മുൻകൂട്ടി ഓഫർ വലിപ്പം പുനർനിർണയിക്കുന്നത്. പ്രാഥമിക വിപണിയിലെ മാറുന്ന ഈ പ്രവണത, അമിത വാല്യുവേഷനുകളെ ചോദ്യം ചെയ്യുന്ന നിക്ഷേപകരുടെ വളർന്നുവരുന്ന ശക്തിയെയാണ് വ്യക്തമാക്കുന്നതെന്നും അനലി​സ്റ്റുകൾ സൂചിപ്പിച്ചു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com