ഡെല്‍ഹിവെറി ഐപിഒ നാളെ തുറക്കും, വിശദാംശങ്ങള്‍ അറിയാം

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 5235 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ഡെല്‍ഹിവെറി ഐപിഒ നാളെ തുറക്കും, വിശദാംശങ്ങള്‍ അറിയാം
Published on

ഇന്ത്യയിലെ പ്രമുഖ സപ്ലൈ ചെയ്ന്‍ കമ്പനിയായ ഡെല്‍ഹിവെറിയുടെ (Delhivery) പ്രാഥമിക ഓഹരി വില്‍പ്പന നാളെ തുറക്കും. 5,235 കോടി രൂപയാണ് കമ്പനി ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 462-487 രൂപയാണ് ഒരു ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന പ്രൈസ് ബാന്‍ഡ്. മൂന്ന് ദിവസത്തെ പ്രാരംഭ ഓഹരി മെയ് 13 ന് അവസാനിക്കും. മെയ് 24 ന് കമ്പനി എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ 7,460 കോടി രൂപയുടെ ഐപിഒ (IPO) നടത്തുമെന്നായിരുന്നു കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഐപിഒ (IPO) തുക 5,235 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 30 ഓഹരികളുടെ ഒരു ലോട്ടിനും അതിന്റെ ഗുണിതങ്ങളായും ഐപിഒയില്‍ അപേക്ഷിക്കാവുന്നതാണ്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ എന്നിവരാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി നവംബറില്‍ അതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്‍പ്പിച്ചിരുന്നു. ജനുവരിയില്‍ ഐപിഒയ്ക്ക് സെബിയുടെ അനുമതിയും ലഭിച്ചു. എന്നാല്‍ വിപണി ശക്തമായ ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയതോടെ ഐപിഒ വൈകുകയായിരുന്നു. ഡെല്‍ഹിവെറി വിപണിയിലേക്ക് എത്തുന്നത് നിക്ഷേപകര്‍ക്ക് വലിയ അവസരമായിരിക്കുമെന്ന് ബ്രോക്കറേജ് മോത്തിലാല്‍ ഓസ്വാള്‍ വ്യക്തമാക്കിയിരുന്നു. 2020 നും 2026 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ 9 ശതമാനം വാര്‍ഷിക നിരക്കില്‍ 365 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആഭ്യന്തര ലോജിസ്റ്റിക്‌സ് മേഖല മികച്ച അവസരമായിരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചന നല്‍കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com