
ചൊവ്വാഴ്ച ചുവപ്പിലേക്ക് വീണെങ്കിലും, മാര്‍ച്ചിലെ മോശം പ്രകടനത്തില്‍ നിന്ന് ഇന്ത്യൻ ഓഹരി വിപണികൾ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ഏപ്രിലിലെ ഏറ്റവും താഴ്ന്ന നിലയിൽനിന്ന് നിഫ്റ്റി50 ഉം സെൻസെക്സിലെ 30 ഓഹരികളും 14 ശതമാനത്തിലധികമാണ് ഉയർന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലയിലെത്താൻ പ്രധാന സൂചികകൾ വെറും 5 ശതമാനം മാത്രം അകലെയാണ്.
യുഎസ്-ചൈന വ്യാപാര കരാറിലെ ആശ്വാസവും ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ തീവ്രത കുറഞ്ഞതും ഈ നേട്ടത്തിന് കാരണങ്ങളായി വിദഗ്ധര്‍ വിലയിരുത്തുന്നു. വിദേശ നിക്ഷേപകരുടെയും (FII) ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെയും (DII) മികച്ച വാങ്ങലുകളും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളുടെ (SIP) തുടര്‍ച്ചയായ ഒഴുക്കും വിപണി നേട്ടത്തിലാകാനുളള കാരണങ്ങളാണ്. അതേസമയം, ലിസ്റ്റുചെയ്ത 750 മികച്ച കമ്പനികളിൽ 30-35 കമ്പനികളുടെ ഓഹരികൾ മാത്രമാണ് സമീപകാല റാലിയെ പ്രധാനമായും നയിച്ചത്.
എൻഎസ്‌ഇ 500 പാക്കിൽ സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യൂവബിൾ (54 ശതമാനം ഇടിവ്), അദാനി ഗ്രീൻ എനർജി (51 ശതമാനം ഇടിവ്), ഓല ഇലക്ട്രിക് മൊബിലിറ്റി (49 ശതമാനം ഇടിവ്), ബ്രെയിൻബീസ് സൊല്യൂഷൻസ് (46 ശതമാനം ഇടിവ്), ഇൻഡസ്ഇൻഡ് ബാങ്ക് (46 ശതമാനം ഇടിവ്) എന്നിവ കനത്ത ഇടിവാണ് നേരിട്ടത്.
ട്രാൻസ്‌ഫോർമേഴ്സ് & റക്റ്റിഫയേഴ്സ് (67 ശതമാനം വർധന), ബിഎസ്‌ഇ (98 ശതമാനം), ജെഎസ്‌ഡബ്ല്യു ഹോൾഡിംഗ്‌സ് (156 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനികൾ. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളായ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് (61 ശതമാനം), ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് (45 ശതമാനം), ഭാരത് ഡൈനാമിക്സ് (62 ശതമാനം) എന്നിവയും മികച്ച നേട്ടമുണ്ടാക്കി.
റാലിക്ക് നേതൃത്വം നൽകുന്നത് കുറച്ച് പ്രമുഖ കമ്പനികളായിരിക്കാമെങ്കിലും, ദീർഘകാല വീക്ഷണകോണിൽ വിപണിയില്‍ ബുള്ളിഷ് ആക്കം ഇപ്പോഴും നിലനിൽക്കുന്നതായും വിദഗ്ധര്‍ കരുതുന്നു.
Despite strong indices, only a few stocks drive the bull market while many face significant declines.
Read DhanamOnline in English
Subscribe to Dhanam Magazine