ബിറ്റ്‌കോയിന്‍ പൂജ്യത്തിലെത്തിയാല്‍ എന്താവും?

ക്രിപ്‌റ്റോകറന്‍സിയുടെ അടുത്തിടെയുണ്ടായ വ്യാപനം അത്ഭുതപ്പെടുത്തുന്നതാണ്. ഒരു വര്‍ഷം മുമ്പ് കോയിന്‍മാര്‍ക്കറ്റ്കാപില്‍ ലിസ്റ്റ് ചെയ്തിരുന്നത് 6000 ക്രിപ്‌റ്റോകറന്‍സികളാണെങ്കില്‍, ഇന്നത് 11,145 ആയി ഉയര്‍ന്നിരിക്കുന്നു. ഇവയുടെ എല്ലാം കൂടിയുള്ള വിപണിമൂല്യം 330 ബില്യണ്‍ ഡോളറില്‍ നിന്ന് 1.6 ട്രില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നിരിക്കുന്നു. അതായത് കനേഡിയന്‍ ജി.ഡി.പിക്ക് തുല്യം. ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്രിപ്‌റ്റോ വിപണിയില്‍ എല്ലാ കറന്‍സികളുടെയും മൂല്യം ഇടിയുന്നതാണ് കാണുന്നത്. വിവിധ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളാണ് പ്രധാന കാരണം.

ബിറ്റ്‌കോയിന്‍ മൂല്യം ഇടിഞ്ഞിഞ്ഞിടിച്ച് പൂജ്യത്തിലെത്തുമെന്നാണ് ജോണ്‍ പോള്‍സണ്‍, ജെഫ് ഷൂമാര്‍ച്ചര്‍ തുടങ്ങിയ ചില നിക്ഷേപകര്‍ പറയുന്നത്. എന്നാല്‍, അങ്ങനെയൊന്നുണ്ടാവില്ലെന്നും വരും ദിനങ്ങളില്‍ ബിറ്റ്‌കോയിന്‍ മൂല്യം കുത്തനെ ഉയരുമെന്നും പ്രതീക്ഷിക്കുകയാണ് മറ്റു ചിലര്‍.
എന്തുകൊണ്ട് പൂജ്യത്തിലെത്താം- സാധ്യതയുള്ള കാരണങ്ങള്‍
ബിറ്റ്‌കോയിന്‍ ആദ്യം കണ്ടെത്തിയ 2009ല്‍ മൂല്യം പൂജ്യം ഡോളറായിരുന്നു. 2018 ആയപ്പോള്‍ 0.08 ഡോളറായി ഉയര്‍ന്നു. 2021 ഏപ്രിലിലാണ് ഏറ്റവും മൂല്യമേറിയത്. അന്നത് 64,863 ഡോളറായി. മെയില്‍ കുത്തനെ താഴ്ന്ന് 30,000 ഡോളറിലും കുറഞ്ഞു. ഡിമാന്റ് അനുസരിച്ചാണ് ഈ ചാഞ്ചാട്ടമൊക്കെയുണ്ടായത്. അതായത് ഡിമാന്റ് കുറഞ്ഞാല്‍ വില കുറയും. ആളുകള്‍ വാങ്ങാന്‍ താല്‍പര്യം കാണിച്ചില്ലെങ്കില്‍ സ്വാഭാവികമായും ബിറ്റ്‌കോയിന്‍ മൂല്യം ഇടിയും.
നിലവില്‍ എല്‍ സല്‍വദോര്‍ മാത്രമാണ് ബിറ്റ്‌കോയിന്‍ ഔദ്യോഗിക ക്രിപ്‌റ്റോകറന്‍സിയായി അംഗീകരിച്ചിട്ടുള്ളൂ. ഇന്ത്യയടക്കമുള്ള മറ്റു പല രാജ്യങ്ങളിലും ഇതിന്റെ നിയമസാധുത വ്യക്തമായിട്ടില്ല. ഈജിപ്തും തുര്‍ക്കിയും പൂര്‍ണ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈയിടെ ചൈനയും ക്രിപ്‌റ്റോ ഇടപാടുകള്‍ നിരോധിച്ചു. ഇത് ബിറ്റ്‌കോയിന്റെയും മറ്റു ക്രിപ്‌റ്റോ കറന്‍സികളുടെയും മൂല്യമിടിയാന്‍ കാരണമായി. എല്ലാ രാജ്യങ്ങളും നിരോധിക്കുകയാണെങ്കില്‍ പിന്നെ മൂല്യമുണ്ടാവില്ലല്ലോ.
എഥറിയം, റിപ്പിള്‍, ലൈറ്റ്‌കോയിന്‍ തുടങ്ങിയ മറ്റു ക്രിപ്‌റ്റോകോയിനുകള്‍ ബിറ്റ്‌കോയിനുമായി നല്ല മത്സരത്തിലാണ്. ആളുകള്‍ ബിറ്റ്‌കോയിന്‍ വിട്ട് മറ്റ് കോയിനുകളില്‍ കൂടുതല്‍ നിക്ഷേപിക്കുകയാണെങ്കില്‍ സ്വാഭാവികമായും മൂല്യം കുറയും.
ക്രിപ്‌റ്റോ ഹാക്ക് ഇപ്പോള്‍ വളരെ വ്യാപകമായിരിക്കുകയാണ്. ഇത് ക്രിപ്‌റ്റോകറന്‍സികള്‍ക്കു മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തും.
2018ല്‍ നിരവധി നിക്ഷേപകര്‍ വിറ്റൊഴിഞ്ഞതോടെ, ക്രിപ്‌റ്റോകറന്‍സി തകര്‍ച്ചയുണ്ടായിരുന്നു. ഇനിയും അതിനേക്കാള്‍ വലിയ സാധ്യത തള്ളിക്കളയാനാവില്ല
എന്തുകൊണ്ട് ബിറ്റ്‌കോയിന്‍ ഒരിക്കലും പൂജ്യത്തിലെത്തില്ല?
  • ബിറ്റ്‌കോയിന് രൂപംനല്‍കിയ സതോഷി നാകാമോട്ടോ (അജ്ഞാതസംഘം അല്ലെങ്കില്‍ ഒരാള്‍) യുടെ കൈവശം മില്യണ്‍ കണക്കിന് ബിറ്റ്‌കോയിന്‍ തൊടാതെ കിടപ്പുണ്ട്. മറ്റെല്ലാ നിക്ഷേപകരും വിറ്റൊഴിഞ്ഞാലും മൂല്യമിടിയാതെ നോക്കാന്‍ ഇതു മതിയാവും.
  • ടെസ്ല പോലുള്ള ചില കമ്പനികള്‍ ബിറ്റ്‌കോയിന്‍ വാങ്ങിയിട്ടുണ്ട്. ചില കമ്പനികള്‍ ക്രിപ്‌റ്റോ ഇടപാട് ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുക വരെ ചെയ്യുന്നുണ്ട്. ഈ ട്രെന്റ് തുടര്‍ന്നാല്‍ മൂല്യമിടിയാന്‍ സാധ്യതയില്ല.
  • വമ്പന്‍ പ്രതീക്ഷയും ക്ഷമയുമുള്ള നിരവധി നിക്ഷേപകരാണ് ബിറ്റ്‌കോയിനുള്ളത്. വില കൂടൂമെന്ന പ്രതീക്ഷയില്‍ അവര്‍ കൈയ്യിലുള്ള ബിറ്റ്‌കോയിനുകള്‍ വില്‍ക്കാന്‍ തയ്യാറാവില്ല. പൂജ്യത്തിലെത്തുന്നത് ഇത്തരക്കാരുടെ നിലപാട് തടഞ്ഞുനിര്‍ത്തും.
  • മൂല്യം നിശ്ചിത പോയിന്റില്‍ കുറഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ബിറ്റ്‌കോയിന്‍ വാങ്ങിക്കുവാനായി ചില ട്രേഡര്‍മാര്‍ അല്‍ഗോറിഥം സെറ്റ് ചെയ്തുവച്ചിട്ടുണ്ട്. അതുകൊണ്ട് നിരവധി പേര്‍ അതു തടയാനായി ശ്രമിക്കും.
  • വിപ്ലവകരായ ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയിലൂടെയാണ് ക്രിപ്‌റ്റോകറന്‍സി രൂപമെടുത്തത്. അതുകൊണ്ടു തന്നെ സാധ്യതയുടെ അനന്തലോകം മുന്നിലാണ്. പുതിയ വഴികള്‍ വെട്ടിത്തുറക്കുമെന്നാണ് സാങ്കേതിക ലോകം പ്രതീക്ഷിക്കുന്നത്.
ബിറ്റ്‌കോയിന്‍ പൂജ്യത്തിലെത്തിയാല്‍ എന്തു സംഭവിക്കും?
  • കൂട്ടത്തിലെ വമ്പന്‍ തന്നെ തകര്‍ന്നാല്‍ ക്രിപ്‌റ്റോകറന്‍സിക്കു മേലുള്ള വിശ്വാസ്യത തന്നെ ഇല്ലാതാവും. മറ്റു ക്രിപ്‌റ്റോകറന്‍സികള്‍ക്കും നിക്ഷേപം ആകര്‍ഷിക്കാന്‍ പറ്റാതാവും.
  • നിക്ഷേപകര്‍ സ്റ്റേബിള്‍കോയിനുകളിലേക്ക് മാറി നിക്ഷേപിക്കാന്‍ ആരംഭിക്കും. പല രാജ്യങ്ങളിലും സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞു. ഇതിലേക്കും ആളുകള്‍ മാറിത്തുടങ്ങും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it