

പശ്ചിമേഷ്യൻ യുദ്ധം നേരത്തെ വിചാരിച്ചതിലും നീണ്ടേക്കുമെന്നുള്ളതും ക്രൂഡ് ഓയിൽ വിലയക്കയറ്റം കാരണമുള്ള പണപ്പെരുപ്പ ഭീഷണിയും ആഗോള കടപ്പത്ര വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. തിങ്കളാഴ്ചത്തെ (2026 മേയ് 18) വ്യാപാരത്തിൽ ജപ്പാൻ മുതൽ യു.എസ് വരെയുള്ള പ്രമുഖ വിപണികളിൽ സർക്കാർ കടപ്പത്രങ്ങൾക്ക് (ഗവൺമെന്റ് ബോണ്ട്) വലിയ വിലത്തകർച്ച നേരിട്ടു. ബോണ്ട് വിലയും യീൽഡും (ആദായ നിരക്ക്) വിപരീത അനുപാതത്തിലായതിനാൽ, വില ഇടിയുന്ന പശ്ചാത്തലത്തിൽ ആഗോളതലത്തിൽ സർക്കാർ ബോണ്ടുകളുടെ ആദായ നിരക്ക് കുതിച്ചുയരുന്ന പ്രവണത പ്രകടമാക്കി.
ഇന്നലെ യു.എ.ഇയിലെ ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന്, ഇറാനുമായുള്ള സമാധാന ചർച്ചകൾ തടസ്സപ്പെട്ടത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ഉയർത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ മറികടന്നതാണ് നിലവിലെ പ്രതിസന്ധിക്കുള്ള പ്രധാന കാരണമെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചു. ഉയർന്ന എണ്ണവില ആഗോളതലത്തിൽ പലിശ നിരക്കുകൾ ദീർഘകാലം ഉയർന്ന നിലയിൽ തുടരാൻ കാരണമാകുമെന്ന ആശങ്ക ശക്തമാണ്. നേരത്തെ പലിശ നിരക്ക് കുറയ്ക്കുമെന്ന് കരുതിയിരുന്ന യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, വരും മാസങ്ങളിൽ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
യു.എസ്, യൂറോപ്പ്, ഏഷ്യൻ കടപ്പത്ര വിപണികളിലെ ദീർഘകാല ബോണ്ട് ആദായ നിരക്കുകളിൽ (ബോണ്ട് യീൽഡ്), കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വലിയ വർധനവാണ് രേഖപ്പെടുത്തിയത്.
യു.എസ് സർക്കാരിന്റെ 10-വർഷ കാലാവധിയുള്ള ട്രഷറി ബോണ്ടുകളുടെ ആദായ നിരക്ക് 4.5 ശതമാനം മറികടന്നു. 2025 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന ആദായ നിരക്കാണിത്. അതുപോലെ യു.എസിന്റെ 30-വർഷ കാലാവധിയിലുള്ള ബോണ്ടുകളുടെ നിരക്ക് 5 ശതമാനവും മറികടന്നു. പലിശ നിരക്ക് മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്ന 2-വർഷ ബോണ്ടുകളുടെ ആദായ നിരക്ക് 14 മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 4.105 ശതമാനത്തിലുമെത്തി.
ഏഷ്യൻ വിപണിയിലും സമാനമായ പ്രവണതയാണ് ദൃശ്യമാകുന്നത്. യുദ്ധ പ്രതിസന്ധി മറികടക്കാൻ സർക്കാർ പുതിയ കടപ്പത്രങ്ങൾ ഇറക്കുമെന്ന പ്രഖ്യാപനത്തോടെ ജപ്പാന്റെ 30-വർഷ ബോണ്ടുകളുടെ ആദായ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 4.200 ശതമാനത്തിലെത്തി. 10-വർഷ ബോണ്ട് യീൽഡ് 2.800 ശതമാനമായി ഉയർന്നു. ദക്ഷിണ കൊറിയയുടെ 10-വർഷ കാലാവധിയിലുള്ള സർക്കാർ ബോണ്ടുകളുടെ ആദായ നിരക്കുകളിലും വർധനവുണ്ടായിട്ടുണ്ട്. 30 മാസത്തെ ഉയർന്ന നിരക്കായ 4.200 ശതമാനം മറികടന്നു.
അതേസമയം യൂറോപ്യൻ വിപണികളിൽ താരതമ്യേന ശക്തമായ പ്രതിഫലനമാണ് കാണാനാകുന്നത്. ബ്രിട്ടന്റെ 3.7 ശതമാനത്തിൽ നിന്നിരുന്ന 10-വർഷ ബോണ്ടിന്റെ ആദായ നിരക്ക് ഒറ്റയടിക്ക് 5.183 ശതമാനമായി ഉയർന്നു. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനിയുടെ സർക്കാർ കടപ്പത്രത്തിന്റെ ആദായ നിരക്കുകൾ 2.1 ശതമാനത്തിൽ നിന്നും 3.153 ശതമാനത്തിലേക്ക് കുതിച്ചു. ആഭ്യന്തര രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ ഫ്രാൻസിന്റെ സർക്കാർ ബോണ്ടിന്റെ ആദായ നിരക്ക് 2.6 ശതമാനത്തിൽ നിന്നും 3.966 ശതമാനമായി വർധിച്ചു.
സർക്കാർ ബോണ്ടുകളുടെ ആദായ നിരക്കുകളുടെ (യീൽഡ്) പൊടുന്നനേയുള്ള വർധനവ്, നിക്ഷേപകരെ താരതമ്യേന ഉയർന്ന റിസ്ക് സാധ്യതകൾ അന്തർലീനമായിട്ടുള്ള ഓഹരി വിപണികളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇടയാക്കുമെന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്. പശ്ചിമേഷ്യൻ യുദ്ധം ശമനമില്ലാതെ നീളുമ്പോൾ, ക്രൂഡ് ഓയിൽ വിലക്കയറ്റം കാരണമുണ്ടാകുന്ന നാണയപ്പെരുപ്പവും പലിശനിരക്ക് ഉയർത്താനുള്ള കേന്ദ്ര ബാങ്കുകളുടെ സമ്മർദ്ദവും ഓഹരി വിപണിയിലെ പ്രതിസന്ധി രൂക്ഷമാക്കാം.
"സമീപകാലത്ത് ആഗോള വിപണിയെ മുന്നോട്ടു നയിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത കമ്പനികളുടെ ഓഹരികളെയാകും ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്. ദീർഘകാല പലിശ നിരക്കുകൾ കമ്പനികളുടെ മൂലധന സമാഹരണ ചെലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എഐ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻതോതിൽ നിക്ഷേപം നടത്തുന്ന ടെക് കമ്പനികൾക്ക് പലിശ നിരക്കിലുണ്ടാകുന്ന വർധനവ് തിരിച്ചടിയാകും. ഇത് കമ്പനികളുടെ പുതിയ നിക്ഷേപങ്ങളെ മന്ദീഭവിപ്പിക്കും. ഇതോടെ എഐ മുന്നേറ്റത്തിലൂടെ ആഗോള വിപണി ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കാവുന്ന സാഹചര്യം സൃഷ്ടിക്കാമെന്ന്," സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് പി. സനൽ (SEBI Registration No. INH000022880) പറഞ്ഞു.
"ആഗോള ബോണ്ട് വിപണിയിലെ ഈ മാറ്റങ്ങൾ ഹ്രസ്വകാലത്തേക്ക് ആഭ്യന്തര വിപണിയിലും ചാഞ്ചാട്ടങ്ങൾ (Volatility) സൃഷ്ടിക്കുമെങ്കിലും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ ആഭ്യന്തര ഡിമാൻഡ് (Domestic Demand) വിപണിക്ക് ദീർഘകാലാടിസ്ഥാനത്തിൽ കരുത്താകും. ഈ ഘട്ടത്തിൽ ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ പലിശ നിരക്കുകളോട് വേഗത്തിൽ പ്രതികരിക്കുന്ന സെക്ടറുകളിൽ നിക്ഷേപകർ കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. എന്നാൽ ദീർഘകാല നിക്ഷേപകർക്ക് അടിസ്ഥാനപരമായി മികച്ച ഓഹരികൾ ഘട്ടംഘട്ടമായി പോർട്ട്‌ഫോളിയോയിൽ ചേർക്കാനുള്ള അവസരമായി ഇതിനെ കാണാം." റിസർച്ച് അനലിസ്റ്റ് പി. സനൽ പറഞ്ഞു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine