തുടര്‍ച്ചയായ ഇടിവിന് ശേഷം അല്‍പ്പമുയര്‍ന്ന് സ്വര്‍ണ വില; മാറ്റമില്ലാതെ വെള്ളി വില

തുടര്‍ച്ചയായ ഇടിവില്‍ നിന്നും മെല്ലെ തിരിച്ചുകയറി കേരളത്തിലെ സ്വര്‍ണ വില. ഗ്രാമിന് 30 രൂപ കൂടി 5,770 രൂപയും പവന് 240 രൂപ കൂടി 46,160 രൂപയുമായി. ഈ മാസത്തെ സ്വര്‍ണ വില പരിശോധിച്ചാല്‍ താരതമ്യേന കുറഞ്ഞ വിലയാണിത്. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്ക് ജനുവരി രണ്ടിലെ 47,000 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 46,080 രൂപയുമാണ്. ജനുവരി 11ന് ആയിരുന്നു അത്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് നേരിയ വര്‍ധനയുണ്ടായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,775 രൂപയായി. ഇന്നലെ ചെറുതായി കുറഞ്ഞ വെള്ളി വില അതേ നിലയ്ക്ക് തുടരുന്നു. ഗ്രാമിന് 77 രൂപ.
ആഗോള വിപണി
ആഗോള വിപണിയില്‍ ഇന്നലെ സ്‌പോട്ട് സ്വര്‍ണവില വന്‍ ചാഞ്ചാട്ടത്തിലായിരുന്നു. ഇന്നലെ വ്യാപാരാന്ത്യം 2,023 ഡോളറില്‍ നിന്ന സ്‌പോട്ട് സ്വര്‍ണം ഇന്ന് നേട്ടത്തോടെ വ്യാപാരമാരംഭിച്ചു. നിലവില്‍ അഞ്ച് ഡോളറോളം വര്‍ധനയിലാണ് വ്യാപാരം നടക്കുന്നത്, 2,028.31 ഡോളര്‍. ബുധനാഴ്ച 2,006 ഡോളറിലാണ് സ്‌പോട്ട് സ്വര്‍ണ വ്യാപാരം നടന്നത്. ഈ നിലയില്‍ നിന്ന് 22 ഡോളറോളം വര്‍ധനയിലാണ് സ്വര്‍ണമിപ്പോള്‍.
വില ചാഞ്ചാട്ടം
ഡോളര്‍ കരുത്താർജിച്ചതും ട്രഷറി ആദായം ഉയര്‍ന്നതുമെല്ലാം സ്വര്‍ണവിലയെ പിടിച്ചു താഴ്ത്തിയ ഘടകങ്ങളാണ്. എന്നാല്‍ വീണ്ടും സ്വര്‍ണം തിരിച്ചു കയറ്റത്തിന്റെ പാതയിലായി. കഴിഞ്ഞയാഴ്ച ഡോളര്‍ ആറ് മാസത്തെ ഏറ്റവും മികച്ച പ്രതിവാര നേട്ടം സ്വന്തമാക്കിയിരുന്നു. യു.എസ് പണപ്പെരുപ്പ നിരക്കിലെ ഇടിവ് ഗോള്‍ഡ് ഫ്യൂച്ചര്‍ വ്യാപാരത്തെ ബാധിച്ചു. കേരളത്തിലും ഇത് പ്രതിഫലിച്ചു.
ഈ മാസത്തിന്റെ തുടക്കത്തില്‍ വില ഉയര്‍ന്നെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു. വില ചാഞ്ചാട്ടങ്ങളില്‍ സ്വര്‍ണം താഴേക്ക് പോയെങ്കിലും 2-24 സ്വര്‍ണത്തിന് നല്ല സമയമായേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വര്‍ണ വില സമീപകാലത്ത് 2,060 ഡോളര്‍ വരെ കയറിയേക്കുമെന്നും നിരീക്ഷകര്‍ സൂചിപ്പിച്ചിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it